മേപ്പാടി: ഉരുൾ പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം ഊർജിതമാക്കി. പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ടത് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. താൽക്കാലിക പാലം നിർമിച്ചും വളരെ ശ്രമകരമായി പുഴയിലെ കുത്തൊഴുക്ക് മറികടന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മറുവശത്ത് എത്തിയിരുന്നത്. പരിക്കേറ്റവരെ ഉൾപ്പെടെ ഹെലികോപ്ടർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‍ലി പാലം നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനത്തിന് കൂടുതൽ വേഗം കൈവരും.
അപകടത്തിൽ കനത്ത നാശമുണ്ടായ പുഞ്ചിരിമട്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മുണ്ടക്കൈയിലാണ്. ഇവിടങ്ങളിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ആദ്യ ദിവസം രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് പ്രവേശിക്കാനേ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇന്ന് പുഞ്ചിരിമട്ടം മേഖലയിൽ കൂടുതൽ മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ച് രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. തകർന്ന വീടുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.
മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ മരണം 270 പിന്നിട്ടതായാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ 96 പേരെയാണ് ഇന്നലെ വരെ തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുണ്ടക്കൈയിൽ നിന്ന് ഇന്ന് രാവിലെ മുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സൈന്യത്തിന്‍റെ നേതൃത്വത്തിൽ നിർമിക്കുന്ന ബെയ്‍ലി പാലം ഇന്ന് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായ്ക്കൾ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയിൽ എത്തി. മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടായി. ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.