വയോധികയെ കുത്തിവെച്ച കേസിൽ യുവാവ് അറസ്റ്റിൽ: പ്രതിക്ക് മാനസിക പ്രശ്‌നമെന്ന് സംശയിക്കുന്നതായി പൊലീസ്

റാന്നി: റാന്നി വലിയകലുങ്കിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി കുത്തിവെപ്പ് നൽകിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വലഞ്ചുഴി സ്വദേശി ആകാശി(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോവിഡ് വാക്‌സിന്‍ എടുത്തനാള്‍ മുതല്‍ മറ്റൊരാള്‍ക്ക് കുത്തിവെപ്പ് നല്‍കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറിൽ വന്ന ആകാശ് കുത്തിവെപ്പ് നൽകിയത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയെ ഇയാൾ കുത്തിവെച്ചത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു. റാന്നി ഗവ. ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവെപ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവർ നശിപ്പിച്ചിരുന്നില്ല. ഇത് പൊലീസ് പരിശോധനക്ക് വിധേയമാക്കി. അതേസമയം, 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറില്‍ പോകവേ വഴിയരികില്‍ ചിന്നമ്മയെ ആകാശ് കണ്ടു. പിന്നാലെ റാന്നിയില്‍ പോയി സിറിഞ്ച് വാങ്ങി തിരികെ വന്ന് വീട്ടില്‍ കയറി കുത്തിവെപ്പ് നടത്തി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വതെ അപമാനിച്ചു എന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Youth arrested in ranni injection case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.