മുഹമ്മയിലെ യുവ ശാസ്ത്രജ്ഞൻ ഋഷികേശ് പുതിയ വോട്ടുയന്ത്രവുമായി. സമീപം എ.എം. ആരിഫ് എം.പി
പോളിങ് സ്റ്റേഷനിൽ കയറാതെ വോട്ട് ചെയ്യാവുന്ന വോട്ടുയന്ത്രം വികസിപ്പിച്ച് കണ്ടുപിടിത്തങ്ങളുടെ തോഴൻ മുഹമ്മയിലെ യുവ ശാസ്ത്രജ്ഞൻ ഋഷികേശ്. വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ച് മൊബൈൽ ഫോൺ വഴി വോട്ട് രേഖപ്പെടുത്താവുന്ന ഉപകരണമാണിത്. േഗ്ലാബൽ സാറ്റലൈറ്റ് വോട്ടിങ് സിസ്റ്റം എന്ന് പേരിട്ട സംവിധാനം വഴി കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാം.
വോട്ടറുടെ തിരിച്ചറിയൽ രേഖയായി തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ചാണ് പ്രവർത്തനം. ഉപകരണം ബൂത്തിൽതന്നെയാണ് സ്ഥാപിക്കേണ്ടത്. പിന്നീടുള്ള പ്രവർത്തനരീതി ഇങ്ങനെ: അംഗീകരിച്ച ഫോൺ നമ്പറിൽനിന്ന് ബൂത്തിലെ ഫോണിലേക്ക് വിളിക്കുമ്പോൾ പ്രിസൈഡിങ് ഓഫിസർ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തും. ബാക്കി തിരിച്ചറിയൽ രേഖകളും പരിശോധിച്ച ശേഷം ഓഫിസർ ഉപകരണത്തിലെ ബട്ടൺ ഓൺ ചെയ്യും.
വോട്ട് ചെയ്യാൻ ആവശ്യപ്പെടും. ഒന്നുമുതൽ ഒമ്പതുവരെയുള്ള അക്കങ്ങളിൽ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനോട് ചേർന്ന നമ്പർ അമർത്തിയാൽ യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തും. ഒരക്കം മാത്രമേ ബൂത്തിൽ സ്ഥാപിക്കുന്ന ഹാർഡ്വെയർ യൂനിറ്റ് സ്വീകരിക്കൂ. അതിനാൽ ഒന്നിലധികം സ്ഥാനാർഥികൾക്കോ ഒരു സ്ഥാനാർഥിക്ക് ഒന്നിലധികം തവണയോ വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടിെൻറ രഹസ്യസ്വഭാവം സൂക്ഷിക്കാനുമാകും.
ഒരുതവണ വോട്ട് ചെയ്തയാൾ പിന്നീട് ഫോൺ ചെയ്താൽ കള്ളവോട്ടിന് ശ്രമിച്ചതിന് ഡിജിറ്റൽ തെളിവാകും. വിദേശത്ത് താമസിക്കുന്നവർക്കും ഈ സംവിധാനത്തിലൂടെ വോട്ട് ചെയ്യാൻ കഴിയുമെന്ന് ഋഷികേശ് പറയുന്നു. വോട്ടെടുപ്പ് സംബന്ധിച്ച് ഭാവിയിൽ ആരോപണമുയർന്നാൽ പോളിങ് ദിവസം ബൂത്തിലേക്ക് വന്ന ഫോൺ കാളുകളുടെ പട്ടികയെടുക്കാനും സാധിക്കും. ഒരേ നമ്പറിൽനിന്ന് ഒന്നിലധികം തവണ വോട്ടിന് അനുവാദം നൽകിയാൽ പട്ടിക പരിശോധിച്ച് കണ്ടെത്താം.
ഋഷികേശിെൻറ കണ്ടുപിടിത്തം കാണാൻ എ.എം. ആരിഫ് എം.പി മുഹമ്മയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷനും പ്രധാനമന്ത്രിക്കും കണ്ടുപിടിത്തം സംബന്ധിച്ച് കത്ത് നൽകുമെന്നും എം.പി പറഞ്ഞു. വള്ളംകളിക്കായി നൂതന സ്റ്റാർട്ടിങ് സംവിധാനം ഉൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങൾ ഋഷികേശിേൻറതായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.