റിയാദ്: പകൽ പാറക്കെട്ടിനടിയിൽ ഒളിച്ചിരുന്നും രാത്രി ഓടിയും നരകയാതനയിൽനിന്ന് സാഹസികമായി രക്ഷപ്പെട്ട കഥയാണ് ഉത്തർപ്രദേശ് ഗോരഖ്പുർ സ്വദേശി മുഹമ്മദ് ആലമീന്റേത്. മരുഭൂമിയിലെ കൊടിയ ചൂടിലും കഠിന തണുപ്പിലും ആടുകൾക്കും ഒട്ടകങ്ങൾക്കുമൊപ്പം അലഞ്ഞുതീർന്ന ആറുവർഷങ്ങൾ ഈ 35കാരന് ആറ് യുഗങ്ങളായിരുന്നു.
പ്രായമെത്തുംമുമ്പ് പടുവാർധക്യം ബാധിച്ച ശരീരവുമായി വേച്ചും വീണുമാണ് അയാൾ ഒരു രക്ഷാകേന്ദ്രം തേടി ഓടിക്കൊണ്ടിരുന്നത്. പിന്നിൽനിന്ന് കഫീലിന്റെ വണ്ടി പാഞ്ഞുവരുന്നുണ്ടോ എന്ന ആശങ്കയും കൂടിയായപ്പോൾ പാതി മരിച്ച പോലെയായി മാറിയിരുന്നു.
മുമ്പ് പലതവണ ഓടിരക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളിലെല്ലാം പിന്നാലെ പാഞ്ഞെത്തി പിടികൂടിയിരുന്നു. വീണ്ടും കൊണ്ടുപോയി ആടുകൾക്കും ഒട്ടകങ്ങൾക്കുമൊപ്പം ഇടുകയാണ് ചെയ്തത്. ഇനിയും സഹിക്കാനാവില്ലെന്ന് മനസ്സും ശരീരവും ഒരുപോലെ വിലപിക്കുന്നു. അതയാളെ വർധിതവീര്യത്തോടെ ഓടിച്ചു.
മൂന്നാം ദിവസം രാത്രി വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ഡ്രൈവറെ കണ്ടു. അയാൾ യു.പിക്കാരനായിരുന്നു. അയാൾ മെയിൻ റോഡിൽ എത്തിച്ചുകൊടുത്തു. റോഡിലൂടെ നടക്കുേമ്പാൾ ഒരു സൗദി പൗരന്റെ വാഹനത്തിന് കൈകാട്ടി. കാര്യങ്ങൾ കേട്ടപ്പോൾ മനസ്സലിഞ്ഞ അദ്ദേഹം നൂറ് കിലോമീറ്റർ അകലെയുള്ള ദവാദ്മിയിലെ ലേബർ ഓഫിസിലെത്തിച്ചു.
രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യത്തിന് പരിഹാരം തേടിയാണ് മുഹമ്മദ് ആലമീൻ ആറുവർഷം മുമ്പ് സൗദിയിലേക്ക് വിമാനം കയറിയത്. റിയാദിലെ കല്യാണമണ്ഡപത്തിലെ പരിപാലന ജോലിയാണെന്നാണ് ഏജൻറ് പറഞ്ഞിരുന്നത്. എന്നാൽ, റിയാദ് വിമാനത്താവളത്തിലിറങ്ങിയ ഇയാളെ സ്പോൺസർ കൂട്ടിക്കൊണ്ടുപോയത് 400 കിലോമീറ്റർ അകലെ റഫാഇ അൽ ജംഷ് എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്.
ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കലായിരുന്നു ജോലി. താമസം മരുഭൂമിയിലെ താൽക്കാലിക തമ്പിലും. വൈദ്യുതിയില്ല, എ.സിയുമില്ല. സോളാർ സംവിധാനത്തിലൂടെ അൽപം വെളിച്ചം മാത്രം രാത്രി കിട്ടും. അതിൽനിന്ന് മൊബൈൽ ഫോണും ചാർജ് ചെയ്യാം.
നാട്ടിൽ പോകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൊഴിലുടമ നിരസിച്ചു. 1000 റിയാലായിരുന്നു ശമ്പളം. ആദ്യമൊക്കെ രണ്ടും മൂന്നും മാസം കൂടുമ്പോൾ ഒരുമാസത്തെ ശമ്പളം കിട്ടിയിരുന്നു. പിന്നീട് മാസങ്ങളുടെ ഇടവേള വർധിച്ചു. ഇതിനിടയിൽ ആറുവർഷം കടന്നുപോയി. മൂന്നുവർഷത്തെ ശമ്പളം ഇനി കിട്ടാനുണ്ട്.
ദവാദ്മി ലേബർ ഓഫിസ് കരുണയോടെ അയാളുടെ പരാതി കേട്ടു. എന്നാൽ, അഞ്ചുവർഷമായി ഇഖാമ പുതുക്കാത്തതുകൊണ്ടും മറ്റും വേറെയും നിയമപ്രശ്നങ്ങളുണ്ടായിരുന്നു. അവിടെയുള്ള ഒരാൾ മലയാളി കൂട്ടായ്മയായ ദവാദ്മി ഹെൽപ് ഡെസ്കിന്റെ പ്രവർത്തകൻ ഹുസൈൻ അലിയുടെ നമ്പർ കൊടുത്തു.
തുടർന്ന് ഹെൽപ് ഡെസ്കിന്റെ സഹായത്തോടെ ലേബർ ഓഫിസിൽ നിയമാനുസൃത പരാതി സമർപ്പിക്കുകയും മൂന്നുവർഷത്തെ ശമ്പളം മുഴുവൻ കൊടുത്ത് നാട്ടിലേക്ക് കയറ്റിവിടാൻ തൊഴിലുടമയോട് ആവശ്യപ്പെടുന്ന വിധിയുണ്ടാവുകയും ചെയ്തു.
എന്നാൽ, അയാൾ അത് പാലിക്കാൻ തയാറായില്ല. തുടർന്ന് ലേബർ ഓഫിസ് കോടതിയെ സമീപിച്ചു. ഉത്തരവ് പാലിച്ചില്ലെങ്കിൽ തൊഴിലുടമക്കുള്ള മുഴുവൻ സർക്കാർ സേവനങ്ങളും തടയാനാണ് കോടതിയെ സമീപിച്ചത്. ഞായറാഴ്ച ദവാദ്മി കോടതി ഹിയറിങ് നടത്തും. തൊഴിലുടമയോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല വിധിയുണ്ടാവുമെന്നും താമസിയാതെ നാടണയാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് മുഹമ്മദ് ആലമീൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.