ഫുജൈറ: 30 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് മലപ്പുറം ജില്ലയിലെ എടരിക്കോട് കുറുക സ്വദേശി മുഹമ്മദ് ബഷീര്‍ കാലൊടി ജന്മദേശത്തേക്ക് മടങ്ങുകയാണ്. ബഷീര്‍ 1988ൽ തന്റെ പതിനെട്ടാം വയസ്സിലാണ് പ്രവാസത്തിന് തുടക്കമിടുന്നത്. പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ നാട്ടില്‍നിന്നും ബോംബെ വഴി ദുബൈയിലേക്ക് വിമാനം കയറി. അന്നുമുതല്‍ ഈ മാസം അഞ്ചിന് ജോലിയില്‍നിന്നും വിരമിക്കുന്നതുവരെ ഫുജൈറയിലെ ഫുജൈറ സിമന്റ് ഫാക്ടറിയില്‍ ഒരേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്തു.
നീണ്ട 35 വര്‍ഷം സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ ആയിരുന്ന നാസര്‍ ഖമ്മാസിന്റെ കൂടെ തന്നെയായിരുന്നു ജോലി. ചെറു പ്രായത്തില്‍ തുടങ്ങിയ ജോലിയില്‍ എല്ലാ അർഥത്തിലും വലിയ പിന്തുണയും സഹകരണവും ആയിരുന്നു അദ്ദേഹത്തില്‍നിന്നും ലഭിച്ചിരുന്നത്.
അതുകൊണ്ടുതന്നെ ഈ നീണ്ട കാലയളവില്‍ ഒരിക്കല്‍പോലും ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ വീടുമായും കുടുംബവുമായും വളരെ അടുത്ത ബന്ധമാണുള്ളത്. വിട്ടുപോകുമ്പോള്‍ സ്വന്തം കുടുംബത്തില്‍നിന്നും വിട്ടുപോകുന്ന അതേ പ്രയാസത്തിലാണ് ബഷീര്‍. നാസര്‍ ഖമ്മാസ് എല്ലാ അർഥത്തിലും ബഷീറിന്റെ ഒരു രക്ഷാകര്‍ത്താവ് കൂടിയായിരുന്നു.
താൻ എത്തുന്ന കാലത്ത് ഫുജൈറ ഇപ്പോഴുള്ള പോലെയൊന്നും വികസിച്ചിട്ടുണ്ടായിരുന്നില്ല. വളരെ കുറച്ച് കെട്ടിടങ്ങളും റോഡുകളും മാത്രമാണ് ആ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ കുറെ കെട്ടിടങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളും വിശാലമായ റോഡുകളും എല്ലാമായി വലിയ വികസനമാണ് ഫുജൈറക്ക് ഉണ്ടായിട്ടുള്ളത്. സ്വദേശികളും വിദേശികളുമായി ഒരുപാട് സുഹൃത്ത് ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സമ്പാദ്യമായി ബഷീര്‍ കണക്കാക്കുന്നത്. സ്നേഹവും സുഭദ്രമായ സാമ്പത്തിക ചുറ്റുപാടും നല്കിയ യു.എ.ഇ യോട് വിടപറയുകയാണ് നീണ്ട 35 വര്‍ഷത്തിനുശേഷം ബഷീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.