ഫാദർ വർഗീസ് മാത്യു, (സി.എസ്.ഐ സെൻറ് പോൾസ് ചർച്ച്, സലാല)
വീണ്ടും നമ്മുടെ പടിവാതിൽക്കൽ ക്രിസ്മസും പുതുവത്സരവും എത്തിനിൽക്കുന്നു. ഇവരണ്ടും പ്രതീക്ഷയുടെ പുത്തൻ ഉണർവു നൽകുന്ന ദിനങ്ങളായി പരിണമിക്കട്ടെയെന്നു ആശംസിക്കുന്നു. വചനം ജഡമായിത്തീർന്നു കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെയിടയിൽ പാർത്തു (യോഹന്നാൻ 1.14). ജനനം തൊട്ടു നാം മനുഷ്യരാകാൻ തുടങ്ങുന്നതേയുള്ളു. അതായത് പരിപൂർണ മനുഷ്യരായിട്ടല്ല നാം ജനിക്കുന്നത്. ഭൂമിയിൽ നമ്മുടെ വാസം പരിപൂർണ മനുഷ്യരാവാനുള്ള ശ്രമമാണ്. യേശുവിനെ അറിയുന്നതിലൂടെ നമുക്കു നമ്മുടെ അസ്തിത്വ രഹസ്യം അറിയാൻ കഴിയും. അങ്ങനെ നാം ദിവസവും മനുഷ്യരായിക്കൊണ്ടിരിക്കണം.
മനുഷ്യർ തമ്മിൽ പരസ്പരം ചിരിക്കണം, സമാദരം എല്ലാവർക്കും നൽകിക്കൊണ്ട് നമുക്കു നമ്മളാകാൻ കഴിയണം. ജാതി മതങ്ങളിൽ കുടുങ്ങിയ കണ്ണുകൾക്കൊണ്ടു അന്ധരായി മനുഷ്യർ തീർന്നിടുന്നു. ബുദ്ധി, യുക്തി ചിന്തക്കു അതീതമായി ജാതി-മത ചിന്തകളുടെ കരിമ്പടം പുതച്ചുകൊണ്ട് ഉറക്കം നടിച്ചു ഉറങ്ങുന്നവരായി നമ്മൾ മാറുകയാണോ?
ജാതി-മത വർഗ പ്രീണനം ദുരന്തമായിത്തീരുന്ന ലോകത്തിൽ നമുക്കു വ്യത്യസ്തരാകാം. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദുരന്തങ്ങളാണ് എവിടെയും. സത്യത്തിനു എന്തു വില, സത്യത്തിനും അസത്യത്തിനും ഒരേ അളവുകോൽ ,എന്തൊരു കാലം??. ഇവിടെയാണ് ക്രിസ്തു ജനനത്തിനുള്ള പ്രസക്തി. അതായത് സത്യത്തിന്റെ അവതാരമാണു യേശു. എത്രത്തോളം നാം യേശുവിലേക്കു അടുക്കുന്നുവോ അത്രത്തോളം സത്യത്തിലേക്കു ആവാഹിക്കപ്പെടുകയാണ്. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന പുസ്തകത്തിലെ ജീൻവാൽ ജീൻ ഒരു മഴക്കാലത്തു തന്റെ സഹോദരിയുടെ കുഞ്ഞുമക്കൾ വിശന്നു വാവിട്ടു കരഞ്ഞത് സഹിക്കാൻ കഴിയാതെ രാത്രി ഇറങ്ങി നടന്നത് ഭക്ഷണം തേടിയാണ്.
അടുത്തുള്ള കടയിലെ അലമാര ചില്ലകൾ പൊട്ടിച്ചു ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചു അതുമായി വീട്ടിലേക്കു ഓടുമ്പോൾ കടക്കാരൻ പിടിച്ചു പോലീസിലേൽപിച്ചു. ജയിൽ ചാടാൻ തുടർച്ചയായി ശ്രമിച്ച അയാൾ അങ്ങനെ 19 വർഷം ജയിലിൽ കിടക്കേണ്ടിവന്നു. അവസാനം ശിക്ഷ കഴിഞ്ഞു മടങ്ങുമ്പോൾ ഒരു മഞ്ഞ കാർഡു കൊടുത്തു, ആരെക്കാണുമ്പോഴും ആ കാർഡു കാണിക്കണം. എന്നാൽ അതിലും ഭയാനകമായിരുന്നു അട്ടപ്പാടിയിലെ മധുവിനു നേരിട്ടത്, ആൾക്കൂട്ടക്കൊല, മനുഷ്യൻ മനുഷ്യനല്ലാതെ മാറുന്ന കാഴ്ച, കുരുന്നുകളെ പിച്ചിച്ചീന്തുന്ന കാപാലികർ ...മനുഷ്യമഹത്വം ഉയർത്തിപിടിച്ചുകൊണ്ടു നമ്മൾക്ക് ക്രിസ്മസിനെ വരവേൽക്കാം..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.