വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചകൾക്ക് ശേഷം ആശുപത്രി വിടുന്നതിന് മുമ്പ് വിശ്വാസികളെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജെമെലി ആശുപത്രിയുടെ പത്താം നിലയിലെ ജനാലയിലൂടെയാണ് അദ്ദേഹം വിശ്വാസികളെ അനുഗ്രഹിച്ചത്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിച്ച എല്ലാവർക്കും നന്ദിയെന്നും ഫ്രാൻസിസ് മാർപാപ്പ മൈക്കിലൂടെ പറഞ്ഞു.
ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും കാരണം ഒരു മാസത്തെ ചികിത്സക്ക് ശേഷമാണ് ഇന്ന് ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്ത മാർത്തയിലേക്കാണ് മാർപ്പാപ്പ മടങ്ങിയത്.
ഫെബ്രുവരി 14ന് റോമിലെ ജെമെലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 88കാരനായ മാർപാപ്പ. ഇരട്ട ന്യൂമോണിയ ബാധിച്ച അദ്ദേഹം ഗുരുതരാവസ്ഥയിൽ നിന്നാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ആരോഗ്യനില പൂർണമായും വീണ്ടെടുക്കാൻ രണ്ട് മാസത്തെ വിശ്രമം ആവശ്യമാണെന്ന് മാർപാപ്പക്ക് ഡോക്ടർമാർ നിർദേശം നൽകി. പ്രത്യേക പരിചരണം ആവശ്യമാണെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ന്യൂമോണിയ ഭേദമായിട്ടുണ്ടെങ്കിലും സങ്കീർണമായ അണുബാധയിൽ നിന്ന പൂർണമായും മുക്തനായിട്ടില്ലെന്നും ചികിത്സിച്ച ഡോക്ടർമാരുടെ ടീമിന്റെ തലവൻ സെർജിയോ ആൽഫിയരി വ്യക്തമാക്കി. മാർപാപ്പയുടെ ശബ്ദം മുമ്പത്തെപ്പോലെയാകാൻ സമയമെടുക്കുമെന്നും ആൽഫിയറി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.