ജിദ്ദ: പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം ഇറാൻ പൗരനായ യൂനുസ് ശഹ്മറാദിക്കും ബാങ്ക് വിളിയിൽ സൗദി പൗരനായ മുഹമ്മദ് ആലു ശരീഫിനുമാണ്. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യൂനുസിന് 30 ലക്ഷം റിയാലാണ് സമ്മാനമായി ലഭിച്ചത്. ബാങ്ക് വിളി മത്സരത്തിൽ ഒന്നാം സ്ഥാനമെത്തിയ മുഹമ്മദ് ആലുശരീഫിന് 20 ലക്ഷവും.
ഖുർആൻ പാരായണ മത്സരത്തിൽ സൗദി പൗരൻ അബ്ദുൽ അസീസ് അൽഫഖിഹ് രണ്ടാം സ്ഥാനവും രണ്ട് ദശലക്ഷം റിയാലും സമ്മാനം നേടി. മൂന്നാം സ്ഥാനം മൊറോക്കൻ മത്സരാർഥി സക്കറിയ അൽസിറിക്കിനാണ്. പത്ത് ലക്ഷം റിയാലാണ് സമ്മാനം. സൗദി പൗരനായ അബ്ദുല്ല അൽദഗ്രി നാലാം സ്ഥാനവും 700,000 റിയാൽ സമ്മാനവും നേടി.
ബാങ്ക് വിളി മത്സരത്തിൽ രണ്ടാം സ്ഥാനം ഇന്തോനേഷ്യൻ ദിയാഉദ്ദീൻ ബിൻ നസാറുദ്ദീനാണ്. പത്ത് ലക്ഷം റിയാലാണ് സമ്മാനം ലഭിച്ചത്. മൂന്നാം ജേതാവ് ലബനാനിൽ നിന്നുള്ള റഹീഫ് അൽഹാജ് അഞ്ച് ലക്ഷം റിയാലും നാലാം സ്ഥാനം ബ്രിട്ടീഷുകാരാനായ ഇബ്രാഹിം അസദ് മൂന്ന് ലക്ഷം റിയാലും നേടി.
അവസാന റൗണ്ട് മത്സരത്തിലെ വിജയികളെ പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആദരിച്ചു. ‘പെർഫ്യൂം ഒാഫ് സ്പീച്ച്’ എന്ന പേരിൽ അതോറിറ്റി സംഘടിപ്പിച്ച മത്സരം കഴിഞ്ഞ ജനുവരിയാണ് ആരംഭിച്ചത്. മുസ്ലിം വേൾഡ് ലീഗുമായുള്ള പങ്കാളിത്തത്തിലാണ് ഈ വർഷത്തെ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം സംഘടിപ്പിച്ചത്. ആദ്യ യോഗ്യതാ മത്സരങ്ങളിൽ 165 രാജ്യങ്ങളിൽ നിന്നുള്ള 50000 ലധികം മത്സരാർഥികൾ പങ്കെടുത്തു. ഘട്ടങ്ങളായി നടന്ന മത്സരത്തിനൊടുവിൽ 50 പേരാണ് അവസാന യോഗ്യതാ റൗണ്ടിലെത്തിയത്. എം.ബി.സി ചാനലും ശാഹിദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമും അവസാന റൗണ്ട് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.
മത്സരങ്ങൾ അവസാനിച്ചപ്പോൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ആറ് സർട്ടിഫിക്കറ്റുകൾ മത്സരം നേടിയിട്ടുണ്ട്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്യത്തിൽ ഏറ്റവും വലിയ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരമായി രേഖപ്പെടുത്തപ്പെട്ടു. പങ്കെടുത്തവരുടെ എണ്ണത്തിലും, ഏറ്റവും വലിയ സമ്മാനങ്ങൾ എന്ന നിലയിലും മത്സരം ഗിന്നസ് ബുക്കിങ് ഇടം നേടുകയുണ്ടായി.
റമദാനിൽ പൊതു വിനോദ അതോറിറ്റി നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ആളുകൾ എറ്റവും കൂടുതൽ ആസ്വദിച്ചു ഏറ്റവും പ്രശസ്ത റമദാൻ പ്രോഗ്രാമുകളിൽ ഒന്നായിരുന്നു. മത്സരത്തിൽ പെങ്കടുക്കാൻ ആഗ്രഹിച്ച ലോകത്തെ വിധ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ മുസ്ലിംകൾക്കും ലളിതമായ ഘട്ടങ്ങളിലൂടെ പങ്കാളിത്തം അനുവദിച്ചതും മത്സരത്തിെൻറ പ്രത്യേകതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.