ബംഗളൂരു: നഗരത്തിൽ ദിനംപ്രതി സ്വകാര്യ വാഹനങ്ങൾ കൂടുന്നു. പ്രതിമാസം രജിസ്റ്റർ ചെയ്യുന്ന പുതിയ വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ മേയ് മുതൽ 50,000 കടന്നിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം 1.0003 കോടി സ്വകാര്യ വാഹനങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതിൽ 99.3 ലക്ഷവും ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കാനായി സർക്കാർ വിവിധ നടപടികളെടുക്കുമ്പോഴും സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിക്കുകയാണ്.
നഗരവാസികളിൽ 80 ശതമാനവും സ്വകാര്യ വാഹന ഉടമകളാണ്. ഇത്തരം വാഹനങ്ങൾ കൂടുന്നതിനാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല. വാഹനങ്ങൾ കൂടുന്നത് വായു മലിനീകരണത്തിനും കാരണമാകുന്നു. ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെ വർധിക്കുന്നതിനും ഇതു കാരണമാകുന്നു. നമ്മ മെട്രോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീട്ടിയാൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാനാകുമെന്നും മെട്രോയെ യാത്രക്കായി ആശ്രയിക്കാമെന്നും നഗരവാസികൾ പറയുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ സന്നദ്ധ സംഘടനയായ ബാംഗ്ലൂർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി നടത്തിയ സർവേയിൽ സ്വകാര്യ വാഹന ഉടമകളിൽ 95 ശതമാനവും നമ്മ മെട്രോയിലേക്ക് മാറാൻ തയാറാണെന്ന് പറഞ്ഞിരുന്നു. നഗരത്തിലെ ഐ.ടി മേഖലയായ വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്തതിൽ ഏറെയും. മെട്രോയുടെ സേവനം വിപുലമാക്കുകയും നിർമാണം പുരോഗമിക്കുന്ന പാതകൾ ഉടൻ പൂർത്തിയാക്കുകയും വേണം. തുടർയാത്ര സൗകര്യവും ഉറപ്പാക്കണം. സൈക്കിൾ ലൈനുകളും നടപ്പാതകളും സജ്ജീകരിക്കുകയും വേണം. നിലവിൽ 6758 ബി.എം.ടി.സി ബസുകളാണ് നഗരത്തിൽ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.