ബംഗളൂരു: ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ് ജൂലൈ 21ന് പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ സംഘടിപ്പിക്കും. കുടുംബത്തിന്റെ ഭദ്രത ഉറപ്പിക്കാൻ ബംഗളൂരുവിലെ മലയാളി സമൂഹത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് വിസ്ഡം ഭാരവാഹികൾ അറിയിച്ചു. സ്വന്തം ജീവിത മൂല്യങ്ങളും സദാചാര മര്യാദകളും കാത്തുസൂക്ഷിക്കണമെന്ന് ശാഠ്യമുള്ളവർക്ക് പോലും കാലിടറിപ്പോകുന്ന അനവധി അവസരങ്ങളുള്ള നഗര ജീവിതത്തിൽ തനിച്ചും കുടുംബത്തോടെയും ജീവിക്കുന്ന ഒരു ചെറു പ്രവാസി സമൂഹമാണ് ബാംഗ്ലൂർ മലയാളികൾ. ഇന്റർനെറ്റിലൂടെ ഒഴുകിവരുന്ന ലിബറലിസത്തിന്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാൻ കഴിയാത്ത പുതിയ കാലത്ത്, വെർച്വൽ വേൾഡിൽ കാണുന്നതെല്ലാം അനുഭവിക്കാൻ മാടിവിളിക്കുന്ന മെട്രോപൊളിറ്റൻ സിറ്റികളിലെ ജീവിത ചുറ്റുപാടിൽ ജീവിക്കുന്നവർക്ക് കൃത്യമായ കുടുംബ ജീവിത കാഴ്ചപ്പാട് പകർന്നുനൽകൽ അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച പാലസ് ഗ്രൗണ്ട് നാലപ്പാട് പവലിയനിൽ നടക്കുന്ന ഫാമിലി കോൺഫറൻസ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിർദേശിച്ചുകൊണ്ട് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് സംസാരിക്കും. സംതൃപ്ത കുടുംബം സാധ്യമാണ് എന്ന വിഷയത്തിൽ പ്രമുഖ ഫാമിലി കൗൺസലറും പീസ് റേഡിയോ സി.ഇ.ഒയുമായ പ്രഫസർ ഹാരിസ് ബിൻ സലീം വിഷയം അവതരിപ്പിക്കും.
പ്രമുഖ പ്രഭാഷകനും ഷാർജ ഇസ്ലാഹി സെന്റർ പ്രസിഡന്റുമായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കും. ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കുമെന്ന് വിസ്ഡം ബാംഗ്ലൂർ ചാപ്റ്റർ പ്രസിഡന്റ് ഹബീബ് കെ.എം, സെക്രട്ടറി ഹാരിസ് ബന്നൂർ, ട്രഷറർ ശഹീർ സി.പി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.