ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ റോഡ് കം മെട്രോ ഫ്ലൈ ഓവർ ഗതാഗതത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു. നമ്മ മെട്രോ യെല്ലോ ലൈനിൽ റാഗിഗുഡ്ഡെ മെട്രോ സ്റ്റേഷൻ മുതൽ സിൽക്ക്ബോർഡ് ജങ്ഷൻ വരെ 3.36 കിലോമീറ്ററിൽ ഒരേസമയം മെട്രോ ട്രെയിനിനും താഴെ വാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന ഇരട്ടത്തട്ടുള്ള പാലമാണ് തുറന്നത്.
ബുധനാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ബംഗളൂരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ശിവകുമാറും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പാലത്തിലൂടെ കാറിൽ സഞ്ചരിച്ചു. ഡി.കെ. ശിവകുമാർ തന്നെയാണ് കാറോടിച്ചത്. തുടർന്ന് പാലത്തിലൂടെ നടന്ന് നിർമാണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മുകളിൽ മെട്രോ പാലവും അതിനു താഴെ ഇരുവശങ്ങളിലുമായി രണ്ട് ലൈൻ വീതമുള്ള റോഡുമാണ് ഇരട്ടപ്പാലത്തിലുള്ളത്. പാലം തുറന്നതോടെ ഔട്ടർ റിങ് റോഡും ഹൊസുർ റോഡും ചേരുന്ന സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാനാവുമെന്നാണ് പ്രതീക്ഷ. പാലത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ മടിവാള, ബി.ടി.എം ലേഔട്ട്, ഹൊസുർ റോഡ്, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് റാംപുകളും പണിതിട്ടുണ്ട്. ഇതോടെ സിൽക്ക് ബോർഡ് ജങ്ഷൻ സിഗ്നൽ രഹിത ഇടനാഴിയായി മാറും. പ്രവൃത്തികൾ അവസാന ഘട്ടത്തിലുള്ള യെല്ലോ ലൈനിൽ ഡിസംബർ അവസാനത്തിൽ മെട്രോ ഓടിത്തുടങ്ങുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.