ബംഗളൂരു: വിദ്വേഷം വളർത്തുന്നവർ യഥാർഥ ജ്ഞാനം ലഭിക്കാത്തവരാണെന്നും മതവും ജാതിയും പറഞ്ഞ് പരസ്പരം പോരടിക്കുന്നതിനു മുമ്പ് നമ്മിലെ മനുഷ്യനെ തിരിച്ചറിയാൻ നമുക്ക് കഴിയണമെന്നും എൻ.എ. ഹാരിസ് എം.എൽ.എ. മലബാർ മുസ്ലിം അസോസിയേഷൻ മൈസൂരു റോഡ് കർണാടക മലബാർ സെന്ററിനോടനുബന്ധിച്ച് നിർമിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാഠശാലകൾ ആരാധനാലയങ്ങളെ പോലെയാണ്. അതിൽ സർവ മതത്തിലെയും കുട്ടികൾ പഠിക്കുന്നു. അധ്യാപകർ സർവഗുണമുള്ള വിദ്യകൾ നൽകി അവരെ മതവൈരമില്ലാത്തവരായി വളർത്തണം. സാമൂഹിക തലത്തിലെ ബന്ധങ്ങൾ മെച്ചപ്പെടാൻ വിദ്യാഭ്യാസം അനിവാര്യ ഘടകമാണ്.
അതുകൊണ്ടാണ് മലബാർ മുസ്ലിം അസോസിയേഷൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതിയിൽ ആദ്യത്തേതും പ്രാധാന്യമുള്ളതുമായ പദ്ധതിയാണ് വിദ്യാഭ്യാസ സമുച്ചയ നിർമാണം.
ചുരുങ്ങിയ ഫീസിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം സാധാരണക്കാരിലെ കൂടുതൽ വിദ്യാർഥികൾക്ക് നൽകാൻ സമുച്ചയം പൂർത്തിയാവുന്നതോടെ കഴിയുമെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതം പറഞ്ഞു. അഡ്വ. പി. ഉസ്മാൻ (ചെയർമാൻ ക്രസന്റ് സ്കൂൾ), പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി നന്ദി പറഞ്ഞു. സി.എം. മുഹമ്മദ് ഹാജി (ട്രഷ), ഫരീക്കോ മമ്മു ഹാജി (വൈ. പ്രസി), കെ.സി. അബ്ദുൽ ഖാദർ (സെക്ര), ശംസുദ്ദീൻ കൂടാളി (സെക്ര), കെ.എച്ച്. ഫാറൂഖ് (സെക്ര), വി.സി. കരീം ഹാജി (വൈസ് ചെയർ), പി.എം. മുഹമ്മദ് മൗലവി (വൈസ് ചെയർ) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.