മൻസൂർ അലിഖാൻ, മുഹമ്മദ് സലീം
മംഗളൂരു: കൈക്കൂലി വാങ്ങിയ കേസിൽ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്ത മംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (മുഡ) കമീഷണർ മൻസൂർ അലി ഖാനെയും ഇടനിലക്കാരൻ മുഹമ്മദ് സലീമിനെയും മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വികസന അവകാശ കൈമാറ്റരേഖ (ടി.ഡി.ആർ) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
മംഗളൂരു കോർപറേഷൻ പരിധിയിലെ കുടുപുവിൽ വിലക്കുവാങ്ങിയ 10.8 ഏക്കർ ഭൂമിയുടെ ടി.ഡി.ആർ അനുവദിക്കാൻ പണം ആവശ്യപ്പെട്ടെന്ന് മംഗളൂരു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നൽകിയ പരാതിയെത്തുടർന്നാണ് ലോകായുക്ത പൊലീസ് കെണിയൊരുക്കിയത്. ഈ കെണിയിൽ ഇടനിലക്കാരൻ മുഹമ്മദ് സലീം വീഴുകയായിരുന്നു. തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത ഡിവൈ.എസ്.പി ചെലുവരാജുവിന്റെ നേതൃത്വത്തിൽ കൈയോടെ പിടികൂടി. മുഹമ്മദ് സലീം രണ്ടാം പ്രതിയും അയാളുടെ മൊഴിയനുസരിച്ച് കമീഷണർ ഒന്നാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റുകൾ നടത്തിയത്. ടി.ഡി.ആർ ഫയൽ കസ്റ്റഡിയിൽവെച്ച കമീഷണർ ബ്രോക്കർ മുഖേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.