ബംഗളൂരു: സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് മാറ്റങ്ങൾ ആവശ്യമാണെന്ന് സാർവത്രിക ആരോഗ്യ ആന്ദോളന, കർണാടക (എസ്.എ.എ-കെ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എല്ലാവർക്കും ആരോഗ്യ പരിപാലനം ഉറപ്പുവരുത്തണമെന്നും പൊതുജനാരോഗ്യം ലക്ഷ്യമാക്കി സൗജന്യ മരുന്നുവിതരണം നടത്തണമെന്നും ആവശ്യപെട്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്.
സംസ്ഥാനത്ത് സാധാരണക്കാരന്റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനായി സർക്കാർ തലത്തിലുള്ള നടപടികൾ അപര്യാപ്തമാണ്. സംഘടനയുടെ ദ്രുതകർമസേന നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായതായി ഭാരവാഹികൾ അറിയിച്ചു. വിവിധ ജില്ലകളിൽ നേരിട്ടെത്തിയാണ് പ്രവർത്തകർ പരിശോധന നടത്തിയത്.
598 പേർക്ക് മരുന്നുകൾ വാങ്ങാനായി 2,58,809 രൂപയാണ് ചെലവഴിക്കപ്പെടുന്നത്. അതായത് 433 രൂപ മാത്രമാണ് ഒരാൾക്കായി ചെലവിടുന്നത്. സംസ്ഥാനത്തെ 11 ജില്ലകളിലെ സർക്കാർ ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. ഓരോ മേഖലയുടെയും സാഹചര്യം മനസ്സിലാക്കിയല്ല മരുന്നുകളടക്കം ലഭ്യമാക്കുന്നത്.
ഇതിനായി സർക്കാർതലത്തിൽ നടപ്പാക്കേണ്ട നിർദേശങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്. തമിഴ്നാട് മെഡിക്കൽ സർവിസ് കോർപറേഷൻ മാതൃകയിൽ എല്ലാവർക്കും സൗജന്യമായി മരുന്നുകിട്ടാനുള്ള സമഗ്ര നടപടി സ്വീകരിക്കണം. ആരോഗ്യപരിപാലനം അവകാശമാണ് എന്ന നയം കൊണ്ടുവരണം. ആരോഗ്യമേഖലക്ക് അനുവദിക്കുന്ന തുക വർധിപ്പിച്ച് പൊതുജനാരോഗ്യമേഖല ശക്തിപ്പടുത്തണം.
എല്ലായിടങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളിലെ ഒഴിവുകൾ നികത്തണം. നിയമനം നടത്തുമ്പോൾ ലിംഗസമത്വം ഉറപ്പാക്കണം. ആശ വർക്കർമാർക്കടക്കം എല്ലാവർക്കും മാസശമ്പളം നൽകണം. അത് കൃത്യമായി വിതരണം ചെയ്യുകയും വേണം. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയുള്ള ആരോഗ്യമേഖലയുടെ സ്വകാര്യവത്കരണനടപടികൾ അവസാനിപ്പിക്കണം. സംസ്ഥാനത്തെ ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തണം. എല്ലാ ആശുപത്രികളിലും പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനുള്ള സമിതിയെ നിയോഗിക്കണം.
വില്ലേജ്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനാരോഗ്യ ഒത്തുചേരലുകൾ വർഷത്തിൽ ഒരിക്കലെങ്കിലും നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.സാവർവത്രിക ആരോഗ്യ ആന്ദോളന സന്നദ്ധപ്രവർത്തകരായ കരിബസപ്പ, മനോഹർ ഇളവർത്തി, നിഷ ഗുലൂർ, പ്രസന്ന സലിഗ്രം, ശാന്തമ്മ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.