ബംഗളൂരു: പൊതുപരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ കഴിയുന്ന നിയമം വരുന്നു. കുറ്റക്കാർക്ക് 10 വർഷം തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന തരത്തിലുള്ളതാണ് നിയമം. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നിയമത്തിൽ വകുപ്പുണ്ടാകും. ഇതിനായുള്ള കർണാടക പബ്ലിക് എക്സാമിനേഷൻ (റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടും അഴിമതിയും തടയൽ) ബിൽ 2023 മന്ത്രിസഭ അംഗീകരിച്ചു. അടുത്തു നടക്കാനിരിക്കുന്ന നിയമസഭയുടെ ബെളഗാവി സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസ് ഇൻസ്പെക്ടർ പരീക്ഷ, എൻജിനീയറിങ് വകുപ്പുകളിലേക്കുള്ള ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് പരീക്ഷ, കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) റിക്രൂട്ട്മെന്റ് പരീക്ഷ എന്നിവയിൽ വ്യാപകമായ ക്രമക്കേടാണ് നടന്നത്. ആർ.ഡി. പാട്ടീൽ എന്ന സിവിൽ കരാറുകാരനാണ് ക്രമക്കേടുകളിലെ സൂത്രധാരൻ. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം വരുന്നത്. പൊതുപരീക്ഷകളിലും റിക്രൂട്ട്മെന്റ് പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച, പരീക്ഷാഹാളുകളിലെ ക്രമക്കേട് തുടങ്ങിയവ തടയാൻ നിയമം കൊണ്ട് സാധിക്കുമെന്ന് ഐ.ടി-ബി.ടി, ഗ്രാമവികസന -പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
സർക്കാർ റിക്രൂട്ട്മെന്റുകളിലെ ക്രമക്കേടുകൾ തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും യുവജനങ്ങളുടെ ഭാവിയിൽ സർക്കാറിന് പ്രത്യേക കരുതലുെണ്ടന്നും അദ്ദേഹം പറഞ്ഞു. 545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിന് നടന്ന പരീക്ഷയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വൻ ക്രമക്കേട് നടന്നത്. ആകെ 54,287 പേരാണ് പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. തുടർന്നാണ് സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തത്.
അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു. പൊലീസ് എ.ഡി.ജി.പി അമൃത് പോളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ ക്രമക്കേടിൽ സി.ഐ.ഡി അറസ്റ്റിലായിരുന്നു. കെ.ഇ.എ ഈയടുത്ത് നടത്തിയ പരീക്ഷയിലും വ്യാപക ക്രമക്കേടാണ് നടന്നത്. രണ്ടുപരീക്ഷകളിലെയും പ്രധാന സൂത്രധാരനായ ആർ.ഡി പാട്ടീലിതിരെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട 16 കേസുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.