ബംഗളൂരു: മൈസൂരു നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ചാമുണ്ഡിപുരം തേർഡ് ക്രോസ് ഫസ്റ്റ് മെയിൻ റോഡിലെ വസതിയിലാണ് സംഭവം. മൈസൂരു എ.പി.എം.സി യാർഡിലെ പച്ചക്കറിക്കച്ചവടക്കാരനായ മഹാദേവ സ്വാമി (48), ഭാര്യ അനിത (38), മക്കളായ ചന്ദ്രകല (17), ധനലക്ഷ്മി (15) എന്നിവരാണ് മരിച്ചത്. വീട്ടിൽ ഹാളിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ചന്ദ്രകലയുടെ മൃതദേഹം. കസേരയിലായിരുന്നു അനിതയുടെ മൃതദേഹം. മഹാദേവ സ്വാമിയുടേത് നിലത്തും അനിതയുടേത് മുറിയിലും വീണുകിടക്കുന്ന നിലയിലായിരുന്നു. രണ്ടോ മൂന്നോ ദിവസം മുമ്പാണ് ഇവർ മരണപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നു. മൂന്നുമാസം മുമ്പാണ് ഈ കുടുംബം ചാമുണ്ഡിപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. അതിനാൽ അയൽക്കാരുമായി കൂടുതൽ അടുപ്പത്തിലായിട്ടില്ലായിരുന്നു. ഞായറാഴ്ച ഇവരുടെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് അയൽക്കാർക്ക് ആപദ്സൂചന ലഭിച്ചത്. അയൽക്കാർ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേക്ക് (112 നമ്പർ) നൽകിയ വിവരമനുസരിച്ച് പൊലീസ് എത്തി. സിറ്റി പൊലീസ് കമീഷണർ ബി. രമേശ്, ഡി.സി.പി എം. മുത്തുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരുമെത്തി വിവരങ്ങൾ ശേഖരിച്ചു.
കെ.ആർ പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.