ബംഗളൂരു: കേരളത്തേക്കാളും ഓണം കെങ്കേമമാക്കുന്നത് പ്രവാസി മലയാളികളാണ്. നാട്ടിൽ പലപ്പോഴും ചടങ്ങുകൾ മാത്രമാവുമ്പോൾ പ്രവാസികൾക്ക് അത് വർഷത്തിലൊരിക്കൽ മലയാളി എന്ന തലക്കെട്ടിനു കീഴിൽ ഒരുമിക്കാനും സന്തോഷം പങ്കുവെക്കാനുമുള്ള ഇടം കൂടിയാണ്.
ബംഗളൂരുവിലും സമീപ ജില്ലകളിലും ഓണാഘോഷങ്ങൾ കെങ്കേമമാകുമ്പോൾ ഒഴിച്ചുകൂടാനാകാത്തൊരു സാന്നിധ്യമുണ്ട്; മാവേലി. ബംഗളൂരുവിൽ മാവേലിയെന്നാൽ ജയ്സൺ ലൂക്കോസാണ്.
ഒമ്പതു വർഷമായി ജയ്സൺ ബംഗളൂരുവിൽ വിവിധ ഓണാഘോഷ വേദികളിൽ മാവേലിയായി വേഷമിടുന്നു. ജയ്സൺ ലൂക്കോസ് ബംഗളൂരു മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനാണ്. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഓർഗനൈസേഷൻ സെക്രട്ടറി, മണ്ഡ്യ രൂപത സമരിറ്റൻ മിനിസ്ട്രി കോഓഡിനേറ്റർ, ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി തുടങ്ങി നിരവധി ചുമതലകൾ ജയ്സൺ വഹിച്ചുവരുന്നു.
2014ൽ സുൽത്താൻ പാളയ ഫ്രണ്ട്സ് അസോസിയേഷന്റെ ഓണാഘോഷത്തിന് ആര് മാവേലിയാകും എന്ന ചോദ്യമുയർന്നപ്പോൾ അന്ന് അവിചാരിതമായി വേഷം മാറേണ്ടിവന്ന ജയ്സൺ പിന്നെ എല്ലാ വർഷവും മാവേലിയായി. ആഘോഷം ആരംഭിക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് മേക്കപ്പിട്ട് മാവേലി വേഷത്തിൽ നഗരത്തിലൂടെ സ്വന്തമായി കാറോടിച്ചാണ് ജയ്സൺ വേദിയിൽ എത്താറ്.
തിരുവോണത്തിന് ആഴ്ചകൾക്കു മുമ്പേ ബംഗളൂരുവിൽ ആഘോഷങ്ങൾക്ക് തുടക്കമാകുന്നതാണ് പതിവ്. മഴ നിലച്ചിട്ടും മരം പെയ്യുന്നതുപോലെ ഓണം കഴിഞ്ഞും മാസങ്ങളോളം ആഘോഷം നീളും. ഇതുവരെ 250 ആഘോഷവേദികളിൽ മാവേലിയായി ജയ്സൺ കടന്നുചെന്നിട്ടുണ്ട്.
ഇത്തവണ ഒക്ടോബർ ഒന്നുവരെ 35 വേദികളിൽ മാവേലിയെ ബുക്ക് ചെയ്തുകഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞെത്തിയ കഴിഞ്ഞ വർഷത്തെ ഓണക്കാലത്തായിരുന്നു റെക്കോഡ് ബുക്കിങ്. 47 വേദികളിൽ പ്രവാസി മലയാളികളിൽ ഗൃഹാതുരത്വമുണർത്തി ജയ്സൺ മാവേലിയായി. മാവേലി വേഷമിടുന്നത് ജീവിതത്തിൽ പ്രത്യേക അനുഭവങ്ങളാണ് പകർന്നുതരുന്നതെന്ന് അദ്ദേഹം പറയുന്നു.
പലരും വന്ന് അനുഗ്രഹം വാങ്ങും. കുട്ടികൾ സന്തോഷത്തോടെ കൂടെ കൂടും. കുടുംബങ്ങൾ ഒന്നിച്ച് ഫോട്ടോയെടുക്കും. ജാതിയും മതവുമില്ലാത്ത മലയാളിയുടെ ഓണാഘോഷ വേദികളിൽ സ്നേഹവും സന്തോഷവും നിറയുന്നത് നേരിൽ കാണാനാകുമെന്ന് ജയ്സൺ ലൂക്കോസ് പറയുന്നു.
യശ്വന്ത്പുര സ്വദേശി രാമകൃഷ്ണനാണ് മേക്കപ്പുകാരൻ. വേഷത്തിനുള്ള ആടയാഭരണങ്ങൾ തമിഴ്നാട്ടിൽനിന്നാണ് വാടകക്കെടുക്കാറ്. ബംഗളൂരുവിന് പുറമെ, ചിക്കബല്ലാപുര, കോലാർ എന്നിവിടങ്ങളിലും സ്ട്രോങ് മാവേലി എത്തുന്നുണ്ട്. മലയാളി സംഘടനകൾ, ഓഫിസുകൾ, അപ്പാർട്മെന്റ് കൂട്ടായ്മകൾ, കോളജുകൾ തുടങ്ങി വിവിധ വേദികളിലേക്ക് പ്രസന്നഭാവത്തോടെ ജയ്സൺ ഓലക്കുടയും ചൂടി ആശീർവദിക്കാനെത്തുന്നു.
കണ്ണൂർ തളിപ്പറമ്പ് കരുവൻചാൽ സ്വദേശിയായ ജയ്സൺ ബംഗളൂരുവിൽ നഴ്സിങ് കൺസൽട്ടൻസി സ്ഥാപനം നടത്തുകയാണ്. സൗദിയിൽ നഴ്സായ ജിഷയാണ് ഭാര്യ. മാതാവ് ഗ്രേസി, മക്കളായ നിജോൺസ്, മാത്യൂസ്, അലോഷ്യസ് എന്നിവർക്കൊപ്പം കൊത്തന്നൂരിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.