ബംഗളൂരു: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കർണാടക ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാമതായി. ആതിഥേയരായ കേരളം ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഉത്തർപ്രദേശ് മൂന്നാമതായി. ഡൽഹിയും ഹരിയാനയും നാലാം സ്ഥാനം പങ്കുവെച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വനിത പുരുഷ വിഭാഗങ്ങളിലായി മൂന്നുദിവസം നടന്ന മത്സരങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 700ലധികം മത്സരാർഥികൾ പങ്കെടുത്തു.
കർണാടകക്കുവേണ്ടി സബ് ജൂനിയർ വനിത മെയ്പയറ്റ് ഇനത്തിൽ ധാത്രി വെള്ളിയും ജൂനിയർ വനിത വിഭാഗത്തിൽ രഞ്ജിനി വെങ്കലവും നേടി. സീനിയർ ബോയ്സ് ഇനത്തിൽ വാളും പരിചയും ഇനത്തിൽ എ.എം. ബിനീഷ്, ഹരിനാഥ് എന്നിവർ സ്വർണവും പി. അജിത്ത് , റോഷൻ റൊമാരിയോ എന്നിവർ വെങ്കലവും നേടി. സീനിയർ ബോയ്സ് നെടുവടി പയറ്റ് ഇനത്തിൽ എ.എം.ബിനീഷ്, ഹരിനാഥ് എന്നിവർ വെള്ളിയും തങ്കസൽവം, പി. അജിത്ത് എന്നിവർ വെങ്കലവും നേടി. ചുവട് ഇനത്തിൽ എ.എം. ബിനീഷ് വെങ്കലവും സീനിയർ ബോയ്സ് ഉറുമി വീശലിൽ സി. ജിത്തു വെങ്കലവും കരസ്ഥമാക്കി.
സായ് റീജനൽ ഡയറക്ടറും എൽ.എൻ.സി.പി പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ലീനയിൽ നിന്നും വിജയികൾ ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വക്കറ്റ് പൂന്തുറ സോമൻ, കർണാടക കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീജിത്ത് കെ. സുരേന്ദ്രനാഥ്, ബാംഗ്ലൂർ ഡിസ്ട്രിക്ട് സെക്രട്ടറി രഞ്ജൻ മുള്ളാരെത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.