ബംഗളൂരു: സ്പോർട്സ് അതോറിറ്റി ഓഫ് കർണാടകയുടെയും ഇന്ത്യൻ ഫെഡറേഷന്റെയും അംഗീകാരത്തോടുകൂടി നടന്ന കർണാടക കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വിജയകരമായി. നാഷനൽ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമന്റെ അധ്യക്ഷതയിൽ കർണാടക ട്രാൻസ്പോർട്ട് മന്ത്രി ഡോ. രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു. 143 പോയൻറ് ഓടുകൂടി ആതിഥേയരായ ബംഗളൂരു ജില്ല ഇത്തവണയും ഓവറോൾ കിരീടം നേടി. 96 പോയൻറ് നേടി മൈസൂരു രണ്ടാം സ്ഥാനവും 84 പോയന്റ് നേടി ശിവമൊഗ്ഗ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾ ആഗസ്റ്റ് 11,12, 13- 2023 തീയതികളിൽ നടക്കുന്ന ഐ.കെ.എഫ് നാഷനൽ ചാമ്പ്യൻഷിപ്പിൽ കർണാടകയെ പ്രതിനിധാനംചെയ്യും. നിരീക്ഷകൻ നാഗരാജ് സംസാരിച്ചു. ആയോധനാ കളരിപ്പയറ്റ് അക്കാദമിയുടെ പ്രദർശനത്തോടുകൂടി ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ കർണാടകയുടെ വിവിധ ജില്ലകളിൽനിന്നായി 300ലധികം വിദ്യാർഥികൾ മാറ്റുരച്ചു. വാശിയേറിയ മത്സരങ്ങൾ രാത്രി 10.30 ഓടുകൂടിയാണ് പൂർണമായത്.
സബ്ജൂനിയർ- ജൂനിയർ- സീനിയർ വിഭാഗങ്ങളിലായി പുരുഷ- വനിതാവിഭാഗങ്ങളിൽ ചുവട്, മേയ്പ്പയറ്റ്, നെടുവടി പയറ്റ്, വാളും പരിചയയും ഉറുമിയും പരിചയയും, ഉറുമി വീശൽ, ചവിട്ടിപ്പൊങ്ങൽ, കൈപ്പോര് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ചുമതലപ്പെടുത്തിയ ആറ് സീനിയർ വിധികർത്താക്കളും എട്ട് ജൂനിയർ വിധികർത്താക്കളും മത്സരം നിയന്ത്രിച്ചു. സമാപനസമ്മേളനം കർണാടക കളരിപ്പയറ്റ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡൻറ് ശ്രീജിത്ത് കെ. സുരേന്ദ്രനാഥിന്റെ അധ്യക്ഷതയിൽ സമർഥനം ട്രസ്റ്റ് ചെയർമാൻ ഡോ. മഹേഷ് ജി കേശവദാസൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഡോ. രാജീവൻ സി ജയരാജ് സ്വാഗതം പറഞ്ഞു. കന്നട സിനിമ സംവിധായകൻ രാജേഷ് മൂർത്തി, സാമൂഹിക പ്രവർത്തകയും ബിർള ഓപ്പൺ മൈൻഡ് ഇൻറർനാഷനൽ സ്കൂളിന്റെ ഡയറക്ടറുമായ ഭാനുപ്രിയ എന്നിവർ വിജയികളെ അഭിനന്ദിച്ചു.ബംഗളൂരു ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് പ്രവീൺ ഗുരുക്കൾ, സെക്രട്ടറി രഞ്ജൻ മുള്ളാരത്ത ഗുരുക്കൾ, ട്രഷറർ ചന്ദ്രമോഹൻ ഗുരുക്കൾ, മൈസൂരു ജില്ല സെക്രട്ടറി വരുൺ ഗുരുക്കൾ, വേണുഗോപാൽ ഗുരുക്കൾ എന്നിവർ സമ്മാനം നൽകി. ജില്ല ജോയൻറ് സെക്രട്ടറി റാഫി ഗുരുക്കൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.