ബംഗളൂരു: അംഗൻവാടി ജീവനക്കാരുടെ നിയമനത്തിന് ഉർദു നിർബന്ധമാക്കിയെന്നത് വ്യാജപ്രചാരണമാണെന്ന് കർണാടക വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ. ന്യൂനപക്ഷ വിഭാഗങ്ങൾ 25 ശതമാനത്തിലധികമുള്ള സ്ഥലങ്ങളിൽ ഉർദുവിന് മുൻഗണന നൽകുന്നുണ്ട്.
ഇത് മുൻ സർക്കാറുകളും തുടർന്നുവന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾ 25 ശതമാനത്തിലധികമുള്ള മേഖലകളിൽ കന്നടയോടൊപ്പം ഉർദു ഭാഷയും അറിയുന്ന ഉദ്യോഗാർഥികൾക്ക് മുൻഗണന എന്നാണ് സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്. ഇതാണ് ഒരു വിഭാഗം ഉദ്യോഗാർഥികൾ അംഗൻവാടി ജീവനക്കാരുടെ നിയമനത്തിന് ഉർദു നിർബന്ധമാക്കിയെന്ന തരത്തിൽ പ്രചാരണം നടത്തി വിവാദമാക്കിയത്.
അംഗൻവാടി ജീവനക്കാരും കുട്ടികളും തമ്മിൽ ശരിയായ രീതിയിൽ ആശയവിനിമയം നടത്തുന്നതിനായാണ് സർക്കാർ ഉത്തരമൊരു ഉത്തരവിറക്കിയതെന്നും ഇത് കാലങ്ങളായി തുടർന്നുവരുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. സോഫ്റ്റ്വെയറിൽ വന്ന പിഴവാണ് ഉദ്യോഗാർഥികളിൽ ആശങ്കക്കിടയാക്കിയത്. ഉർദു അറിയാത്തവർക്ക് അപേക്ഷ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ ഉദ്യോഗാർഥികളോടും ഉർദു അറിയാം എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ പൂർത്തീകരിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.
ഉർദു അറിയാം എന്നതിന് തെളിവുകൾ ഹാജരാക്കേണ്ടതില്ലെന്നും ഇത് സോഫ്റ്റ്വെയറിലെ പിഴവാണ്, സർക്കാർ ഉത്തരവല്ല എന്നും അവർ വ്യക്തമാക്കി. സംഭവത്തെ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ വിദ്വേഷ പ്രചാരണത്തിനുപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.