ബംഗളൂരു: മൈസൂരു ചാമുണ്ഡി ഹിൽസിൽ മഹിഷ ദസറ ഒക്ടോബർ മൂന്നിന് അരങ്ങേറും. മഹിഷ ദസറ അർച്ചന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക. മൈസൂരു മുൻ മേയർ പുരുഷോത്തം നേതൃത്വം നൽകും. മഹിഷയെ കുറിച്ച് ജനങ്ങളുടെ മനസ്സിൽ തെറ്റായ ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പുരുഷോത്തം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച ബോധവത്കരണത്തിനായി മൈസൂരുവിൽ സെപ്റ്റംബർ ആദ്യ വാരത്തിൽ ഒരു ദിവസം നീളുന്ന സെമിനാർ സംഘടിപ്പിക്കും. മഹിഷ ചരിത്രത്തെ കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് സെമിനാറിൽ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
മഹിഷ ദസറ എന്നത് അടഞ്ഞ അധ്യായമാണെന്ന മൈസൂരു എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിൻഹയുടെ അഭിപ്രായപ്രകടനത്തെ വിമർശിച്ച സമിതി, മഹിഷ ഒരു ഇതിഹാസ പുരുഷനാണെന്നും മൈസൂരു നഗരത്തിന്റെ പേര് അതിൽനിന്നാണ് ഉരുത്തിരിഞ്ഞതെന്നും ചുണ്ടിക്കാട്ടി.
മഹിഷ ഊരു എന്നതാണ് മൈസൂരു എന്നായത്. മഹിഷയെ കുറിച്ച് കുടുതൽ പഠനവും ഗവേഷണവും നടത്താൻ സർക്കാർ മഹിഷ അതോറിറ്റി രൂപവത്കരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മഹിഷയെ കുറിച്ച് വർഷങ്ങളായി നുണ പ്രചരിപ്പിക്കപ്പെടുകയാണെന്ന് എഴുത്തുകാരൻ പ്രഫ. കെ.എസ്. ഭഗവാൻ പറഞ്ഞു. എഴുത്തുകാരനായ സിദ്ധസ്വാമിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മഹിഷ ഒരു രാക്ഷസനാണെന്നാണ് പുരാണ സങ്കൽപം. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് മഹിഷയെ രാക്ഷസനായി അവതരിപ്പിക്കുകയാണെന്ന് മഹിഷ ദസറ അർച്ചന സമിതി ചൂണ്ടിക്കാട്ടുന്നു. മഹിഷ യഥാർഥത്തിൽ ബുദ്ധ ഭരണാധികാരിയായിരുന്നെന്നും ഉന്നത ജാതിക്കാരായ ആര്യന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മൈസൂരു ദസറക്ക് ബദലായാണ് യുക്തിവാദികളടങ്ങുന്ന സംഘം മഹിഷ ദസറ ആചരിക്കുന്നത്. വിജയദശമി ദിനത്തിൽ ചാമുണ്ഡേശ്വരി ദേവി മഹിഷയെ ചാമുണ്ഡിക്കുന്നിൽ കൊലപ്പെടുത്തിയെന്നാണ് മൈസൂരു ദസറയുടെ ഐതിഹ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.