മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിൽ വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽനിന്ന് ഏകദേശം ഒരു കിലോ സ്വർണാഭരണങ്ങൾ കവർന്നു. ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീൺ പിന്റോ നിലവിൽ കുവൈത്തിലാണ്. വീട്ടിൽ ആരുമില്ലാത്തതിനാൽ 16 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാമറ ഫോക്കസ് ഇല്ലാത്തിടം വഴി എത്തി കാമറ ആംഗിളുകൾ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്പഴികൾ തകർത്ത് അകത്ത് കടക്കുകയായിരുന്നു. മുധോൾ, ജർമൻ ഷെപ്പേഡ് ഇനങ്ങൾ ഉൾപ്പെടെ എട്ട് വളർത്തുനായ്ക്കളുടെ ആവാസ കേന്ദ്രം കൂടിയാണ് വീട്.
ലോക്കർ താക്കോൽ ഉപയോഗിച്ച് തുറന്ന് സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചുകളും മോഷ്ടിച്ചു. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പതിവായി വീട്ടിലെത്താറുള്ള രണ്ടു തൊഴിലാളികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അവർ ഉടമയെ വിവരമറിയിച്ചു. അസി. പൊലീസ് കമീഷണർ കെ. ശ്രീകാന്ത്, ഇൻസ്പെക്ടർ സന്ദീപ്, വിരലടയാള വിദഗ്ധർ, പൊലീസ് നായ്ക്കൾ എന്നിവർ സ്ഥലം പരിശോധിച്ചു. കുവൈത്തിൽനിന്ന് ഉടമ എത്തിയാൽ മാത്രമേ മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ വിവരങ്ങൾ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.