ചെന്നൈ: താൻ ചിട്ടപ്പെടുത്തിയ ഈണങ്ങൾ അനുമതിയില്ലാതെ ആരും പാടേണ്ടതില്ലെന്ന് വീണ്ടും വ്യക്തമാക്കി സംഗീത സംവിധായകൻ ഇളയരാജ. സ്മൂള്‍ എന്ന സംഗീത ആപ്ലിക്കേഷന്‍ അധികൃതരോടാണ് ഇപ്രാവശ്യം ഇളയരാജ ഇക്കാര്യം ആവശ്യപ്പെട്ടത്. ആപ്ളിക്കേഷനിൽ നിന്നും താൻ സംഗീതം നൽകിയ കരോക്കെകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്മൂള്‍ അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. കോപ്പിറൈറ്റ് തുക ലഭിക്കാത്തതിനാലാണ് ഇളയരാജയുടെ നടപടി എന്നറിയുന്നു.
മൈക്കിള്‍ ജാക്‌സന്‍റെ പാട്ടുകള്‍ക്ക് സ്മൂള്‍ അധികൃതര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജക്ക് നല്‍കുന്നില്ലെന്നും ഇളയരാജയുടെ നിയമ ഉപദേശകൻ പറഞ്ഞു. സ്മൂളിന്‍റെ മറുപടി ലഭിച്ചശേഷമേ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കോപ്പിറൈറ്റ് വിഷയത്തിൽ ഇളയരാജ നിലപാട് കടുപ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തേ ഗാനമേളകളിൽ തന്‍റെ പാട്ടുകൾ പാടരുതെന്ന കർശന നിലപാടെടുത്തതിനാൽ എസ്.പി.ബിക്കും കെ.എസ് ചിത്രക്കും ഇളയരാജയുടെ പാട്ടുകൾ പാടാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.