തൊഴിൽ പ്രതിസന്ധി: സഹായം നൽകുമെന്ന് സൗദി രാജാവ് ഉറപ്പ് നൽകി -സുഷമ

ന്യൂഡൽഹി: ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന കാര്യത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രണ്ടുദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ സൽമാൻ രാജാവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് എക്സിറ്റ് വിസ നൽകാമെന്ന് സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്. അവരുടെ തിരിച്ചുവരവിനുള്ള എല്ലാ ചെലവുകളും സൗദി വഹിക്കുമെന്നും സുഷമ രാജ്യസഭയെ അറിയിച്ചു.

ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വൈദ്യസഹായവും നൽകും. ജോലി നഷ്ടപ്പെട്ട മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ഇന്ത്യക്കാരെ ജോലിക്കാരായി നിയമിക്കാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക് അതിനുള്ള അംഗീകാരം നൽകുമെന്ന് സൗദി അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ സൗദി ഭരണകൂടം വഹിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തൊഴിലാളികളുടെ കേസുകള്‍ സൗദി അഭിഭാഷകരുടെ സഹായത്തോടെ നടത്തുമെന്നും പ്രതിസന്ധിയിലായ കമ്പനിയില്‍നിന്ന് മറ്റു ജോലിയിലേക്ക് മാറാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ നാട്ടിലേക്കുളള യാത്ര വൈകും. ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർഥാടകരുമായി എത്തുന്ന വിമാനത്തിൽ തൊഴിലാളികളെ തിരികെകൊണ്ടുവരുന്നത് സംബന്ധിച്ച് സൗദിയുമായി ധാരണയില്‍ എത്താത്തതിനാലാണ് യാത്ര വൈകുന്നത്.

ഹജ്ജ് തീര്‍ഥാടകരുമായി മദീനയിലെത്തുന്ന വിമാനങ്ങളുടെ മടക്കയാത്രയില്‍ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാല്‍ സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയില്ല. ചട്ടങ്ങളില്‍ സൗദി വ്യോമയാനമന്ത്രാലയം ഇളവുനല്‍കിയാല്‍ മാത്രമേ ഹജ്ജ് വിമാനങ്ങളില്‍ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കഴിയൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.