ദലിതരെ ആക്രമിക്കേണ്ടവർക്ക് തന്നെ ആക്രമിക്കാം -മോദി

ഹൈദരാബാദ്: രാജ്യത്ത് ദലിതുകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തിലാണ് മോദി ദലിത് വേട്ടക്കെതിരെ വൈകാരികമായി പ്രതികരിച്ചത്.
‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവെച്ചുകൊല്ലാം. പക്ഷേ, ദലിത് സഹോദരങ്ങളെ ആക്രമിക്കുന്നത് നിര്‍ത്തണം’ -അദ്ദേഹം പറഞ്ഞു. രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍, സമാധാനത്തിന്‍െറയും ഐക്യത്തിന്‍െറയും മന്ത്രങ്ങള്‍ കൈവിടരുത്. ഐക്യമാണ് പുരോഗതിയുടെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഗോ രക്ഷാസമിതിയുടെ പ്രവര്‍ത്തകര്‍ ഗോവധത്തിന്‍െറ പേരില്‍ ദലിതുകള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് വന്‍വിവാദമായിരിക്കെയാണ് മോദിയുടെ പ്രസ്താവന.
ദലിതുകളുടെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അദ്ദേഹം സമീപകാലത്തെ ഏതെങ്കിലും സംഭവം പരാമര്‍ശിക്കാന്‍ തയാറായില്ല. എന്നാല്‍, ദലിത് വേട്ട രാഷ്ട്രീയ ആയുധമാക്കുന്നവര്‍ വിഷയത്തെ കൂടുതല്‍ വഷളാക്കുകയാണെന്ന് കുറ്റപ്പെടുത്തി. ജനങ്ങളെ ജാതിയുടെയും മതത്തിന്‍െറയും സാമൂഹിക പദവിയുടെയും പേരില്‍ വിഭജിക്കുന്നത് അംഗീകരിക്കാനാവില്ളെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ കുടിവെള്ള പദ്ധതിയായ 'മിഷൻ ഭഗീരഥ' ഉദ്ഘാടനം ചെയ്യവേ വ്യാജ ഗോ സംരക്ഷകരെയും മോദി വിമർശിച്ചിരുന്നു. ഗോ സംരക്ഷണത്തിന്‍റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാറുകൾ ശക്തമായ നടപടികൾ സ്വീകരിക്കണം. അവർ ഒരിക്കലും പശു സംരക്ഷകരല്ല, സംരക്ഷകരെന്ന വ്യാജേന സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുകകയാണെന്നും മോദി പറഞ്ഞു.

വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യ. രാജ്യത്തിന്‍റെ ഐക്യവും സമന്വയവും സംരക്ഷിക്കലാണ് നമ്മുടെ പ്രധാന ഉത്തരവാദിത്തം. വ്യാജ ഗോസംരക്ഷകര്‍ ഗോ ഭക്തരെ അപമാനിക്കുകയാണ്. പ്രശ്‌നക്കാരെ തിരച്ചറിയുന്നതിനായി യഥാര്‍ഥ സംരക്ഷകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസവും മോദി ഗോസംരക്ഷകരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നും മോദി പറഞ്ഞിരുന്നു.

ഗുജറാത്തില്‍ ദലിത് യുവാക്കളെ സംഘ്പരിവാര്‍ പ്രവർത്തകർ കെട്ടിയിട്ട് മര്‍ദിച്ചത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിലടക്കം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായ പശ്ചാത്തലത്തിലാണ് മോദി മൗനം വെടിഞ്ഞത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.