ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ 41 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. കനത്ത സൈനിക നിരീക്ഷണത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പി.എം.എല്‍ -എന്‍ പാര്‍ട്ടിക്ക് കടുത്ത പരീക്ഷണമാകും. മുഖ്യ പ്രതിപക്ഷമായ പി.പി.പിക്കു പുറമെ, ഇംറാന്‍ ഖാന്‍െറ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയും ശക്തമാണ്. പി.പി.പി ഒറ്റക്കാണ് മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി, ജമ്മു-കശ്മീര്‍ പീപ്ള്‍സ് പാര്‍ട്ടി എന്നിവരുമായി സഖ്യമായാണ് പി.എം.എല്‍ -എന്‍ മത്സരരംഗത്തുള്ളത്. സര്‍ദാര്‍ അതീഖിന്‍െറ മുസ്ലിം കോണ്‍ഫറന്‍സുമായി ചേര്‍ന്നാണ് തഹ്രീകെ ഇന്‍സാഫിന്‍െറ പോരാട്ടം. 21 ലക്ഷം പേര്‍ ഇന്ന് പോളിങ് ബൂത്തിലത്തെുമെന്നാണ് കരുതുന്നത്. 423 പേരാണ് മത്സരരംഗത്തുള്ളത്. പൂര്‍ണമായും സൈന്യത്തിന്‍െറ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായി 17,000 സൈനികരെയും 15,200 അര്‍ധസൈനികരെയും മേഖലയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. ബാഗ്, ഹവേലി തുടങ്ങിയ സ്ഥലങ്ങള്‍ പ്രശ്നബാധിതമെന്ന് വിലയിരുത്തി കൂടുതല്‍ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
49 അംഗ അസംബ്ളിയാണ് പാക് അധീന കശ്മീരിനുള്ളത്. ഇതില്‍ എട്ട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. 29 സീറ്റുകള്‍ പാക് അധീന കശ്മീരിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്നു. 12 സീറ്റുകള്‍ പാകിസ്താന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.