കലയുടെ മാസ്മരികത വിടരട്ടെ

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയുകയാണ്.  ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി മേഖലകളെ സംയോജിപ്പിച്ച് നടത്തുന്ന മേളയില്‍ പന്ത്രണ്ടായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുക. ലോകമെമ്പാടുമുള്ള മലയാളികള്‍ കൗതുകത്തോടെ കാത്തിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം വിദ്യാഭ്യാസവകുപ്പിന് ഏറെ അഭിമാനം പകരുന്ന വലിയ ഉത്സവം തന്നെയാണ്.   അതേസമയം, ബൃഹത്തും കടുത്ത മത്സരങ്ങളും കിടമത്സരങ്ങളുമെല്ലാം അരങ്ങേറുന്നതുമായ മേളയുടെ നടത്തിപ്പ് വലിയൊരു വെല്ലുവിളിയുമാണ്.
സംസ്ഥാന സ്കൂള്‍കലോത്സവത്തിന്‍െറ നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍കൈക്കൊണ്ട നടപടികളും പരീക്ഷണങ്ങളും വലിയ വിജയമായി. ഇതിന്‍െറ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന കലോത്സവങ്ങള്‍. ഒരു പരാതിക്കും ഇടനല്‍കാതെ വന്‍ജനപങ്കാളിത്തത്തോടെയാണ് ഇവിടങ്ങളില്‍ മേള നടന്നത്.
അപ്പീലുകളുടെ ബാഹുല്യം നിയന്ത്രിക്കാന്‍ ഇത്തവണ ഫലപ്രദമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അത് ഫലം ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്. ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരം സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. ഈ മേള ഏറ്റവും വലിയ വിജയമാക്കുക എന്നത് എല്ലാവരുടെയും ആവശ്യമാണ്. ദൃശ്യ, ശ്രവ്യ, അച്ചടിമാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കാണുള്ളത്.  
ഇതുവരെയുള്ള എല്ലാ മേളകളെയും മാധ്യമങ്ങള്‍ ആഘോഷപൂര്‍വമാണ് വരവേറ്റിട്ടുള്ളത്. തലസ്ഥാനനഗരിയിലെ മേളയാകുമ്പോള്‍ മാധ്യമങ്ങളുടെ പങ്കാളിത്തവും ഉത്തരവാദിത്തവും ഒന്നുകൂടി വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  ഇക്കാര്യത്തില്‍ മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും കാട്ടുന്ന പ്രതിബദ്ധത പ്രശംസനീയമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.