വിധേയത്വത്തിന്റെയും വിമതത്വത്തിന്റെയും സമ്മിശ്ര ഭാവം- ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇങ്ങനെ വിശേഷിപ്പിക്കാം. രാഷ്ട്രീയത്തിൽ അടുത്തൂൺ പ്രായം കഴിഞ്ഞവർക്ക് അതതുകാലങ്ങളിൽ ഭരണകക്ഷി നൽകുന്ന പുനരധിവാസ പദ്ധതികളിലൊന്നാണല്ലൊ കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന ഈ ഗവർണർ പദവി എന്നു പറയുന്നത്. അപ്പോൾ ആരിഫ് ഖാന് വിധേയത്വം ആരോടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. പക്ഷേ, ഈ വിധേയത്വം യജമാനന്റെ രാഷ്ട്രീയ ശത്രുക്കളോടുള്ള വിദ്വേഷത്തിലേക്കും വിമതത്വത്തിലേക്കുമൊക്കെ നീളുന്നത് ശരിയാണോ? കേന്ദ്രം നിയോഗിച്ച ഗവർണർ മാത്രമല്ല ആരിഫ് ഖാൻ; സംസ്ഥാനം വെച്ചുനീട്ടിയ ചാൻസലർ പദവികൂടി അലങ്കരിക്കുന്നയാളാണ്. അപ്പോൾ, അൽപം വിധേയത്വം സംസ്ഥാന ഭരണകൂടത്തോടുമാകാം. പക്ഷേ, അത്തരമൊരു ധാർമിക ചിന്ത ആരിഫ്ഖാനിൽ അശേഷമില്ല എന്നതാണ് സംസ്ഥാനത്തിന്റെ ദുര്യോഗം. അതുകൊണ്ടാണിപ്പോൾ ഇടയ്ക്കിടെ രാജ്ഭവനിൽനിന്നും ചില പൊട്ടിത്തെറികൾ കേൾക്കുന്നത്. ഏത് നിമിഷവും സ്വന്തം ചാൻസലറെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോൾ കേരള ജനത.
സംസ്ഥാനത്തിന്റെ ഭരണഘടനാതലവൻ എന്നൊക്കെയാണ് ഗവർണറെക്കുറിച്ച് പറയാറുള്ളതെങ്കിലും ടി പണി കാര്യമായും വെറുതെയിരിപ്പാണെന്ന് എല്ലാവർക്കുമറിയാം. രാജ്ഭവനിൽ തിന്നും കുടിച്ചും സുഖജീവിതം നയിക്കുക; സംസ്ഥാനത്തെ ഭരണകക്ഷി നേതാക്കൾ എഴുതിത്തയാറാക്കുന്ന നയപ്രഖ്യാപനം സഭയിൽ അക്ഷരവടിവോടെ അവതരിപ്പിക്കുക; പിന്നെ, ചില ഔദ്യോഗിക പരിപാടികളിൽ മുഖം കാണിക്കുക. ഇത്രയൊക്കെയായാൽ ധാരാളം. ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറമൊന്നും ഇക്കാര്യത്തിൽ നോക്കരുതെന്നാണ് കീഴ്വഴക്കം. മോദി ഭരണകൂടത്തിന്റെ ആശീർവാദത്തോടെ അനന്തപുരിയിലെത്തിയ പി. സദാശിവം പോലും ആ കീഴ്വഴക്കം ലംഘിച്ചിട്ടില്ല. എന്നാൽ, ആരിഫ് ഖാൻ വന്നതുമുതൽ രാജ്ഭവന്റെ ചരിത്രം മറ്റൊന്നാണ്. കന്റോൺമെന്റ് ഹൗസിന് സമാന്തരമായി മറ്റൊരു പ്രതിപക്ഷ കാര്യാലയമായി പ്രവർത്തിപ്പിക്കുകയാണ് നമ്മുടെ രാജ്ഭവൻ. രണ്ടേകാൽ വർഷം മുമ്പ് ഗവർണറായി ചുമതലയേറ്റ നാൾതൊട്ടു തുടങ്ങിയ പ്രശ്നമാണിപ്പോൾ ചാൻസലർ വിവാദത്തിൽപെട്ടിരിക്കുന്നത്.
വി.സി നിയമനം, ഡി.ലിറ്റ് ശിപാർശ എന്നീ വിഷയങ്ങളിൽ ഉടക്കി നിൽക്കുകയാണ് നമ്മുടെ ചാൻസലർ. സർവകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നത് അതതു കാലത്തെ സർക്കാറും പാർട്ടിയുമൊക്കെയാണെന്ന് അറിയാത്ത ആളൊന്നുമല്ല ആരിഫ് മുഹമ്മദ്. സദാശിവത്തെപ്പോലെ സംസ്ഥാന ഭരണകൂടത്തോട് പൂർണമായും വിധേയപ്പെട്ടില്ലെങ്കിലും ഇത്തരം കാര്യങ്ങളിലൊക്കെ അൽപസ്വൽപം വിട്ടുവീഴ്ചക്കൊക്കെ അദ്ദേഹം തയാറാണ്. അതുകൊണ്ടാണ്, കണ്ണൂർ സർവകലാശാലയിൽ പാർട്ടിയും മന്ത്രിയും ചൂണ്ടിക്കാണിച്ച പേരിനുനേരെ ഒരക്ഷരം പോലും എതിർത്തുപറയാതെ ഒപ്പിട്ടുകൊടുത്തത്. അതിനുമുമ്പ്, കാലിക്കറ്റിലും കേരളയിലും ഇതേ കാര്യത്തിൽ ഒച്ചപ്പാടുണ്ടാക്കിയിട്ടില്ല. ഇങ്ങനെ മാരാർജി ഭവൻ വഴി രാജ്ഭവനിൽനിന്ന് സെക്രട്ടേറിയറ്റ് വഴി എ.കെ.ജി സെന്ററിലേക്ക് ഒരുപാലം പണിയുമ്പോൾ മറുതലയ്ക്കലുള്ളവർക്കും ചില ബാധ്യതകളൊക്കെ കാണുമല്ലൊ. ആ 'മാന്യത' പ്രതീക്ഷിച്ചാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് ബിരുദത്തിന് ശിപാർശ ചെയ്ത് കേരള സർവകലാശാല വി.സിക്ക് കത്തെഴുതിയത്. ആ ആവശ്യത്തോട് വി.സി മുഖം തിരിച്ചുകളഞ്ഞത് ആരിഫ് ഖാനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. വ്യാകരണപ്പിശകും അക്ഷരത്തെറ്റും കൂട്ടിക്കലർത്തിയുള്ള മറുപടിയിലൂടെ വി.സി ചാൻസലറെ അപമാനിക്കുകയും ചെയ്തു. എൽഎൽ.ബിക്കാരനായ രാഷ്ട്രപതിയെ 'ഡോക്ടറാ'ക്കാനുള്ള നീക്കമാണ് അതോടെ പൊളിഞ്ഞത്. വി.സിക്ക് ശിപാർശ കത്തയക്കുന്നതിനുപകരം വനിത കമീഷൻ അംഗത്തോട് കാര്യം പറഞ്ഞിരുന്നുവെങ്കിൽ കസാഖ്സ്താനിൽനിന്നെങ്കിലും ഡി. ലിറ്റ് ലഭിച്ചേനെയെന്ന് ആ നിമിഷത്തിൽ ആരിഫ് ഖാൻ ചിന്തിച്ചുകാണും.
അതെന്തായാലും, അവിടുന്നങ്ങോട്ട് ആരിഫ് ഖാന്റെ പടപ്പുറപ്പാടാണ്. കണ്ണൂർ വി.സി നിയമനത്തിൽ തനിക്ക് സർക്കാറിന്റെയും പാർട്ടിയുടെയും ഭാഗത്തുനിന്ന് സമ്മർദമുണ്ടായി എന്നായിരുന്നു ആദ്യ വെടി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സി ആക്കണമെന്ന മന്ത്രിയുടെ ശിപാർശകൂടി പുറത്തുവന്നതോടെ വിഷയം കത്തി. മന്ത്രി ബിന്ദുവിനെതിരെ പ്രതിപക്ഷം രംഗത്തിറങ്ങി. ഒരുപടികൂടി ഇറങ്ങിക്കളിച്ച ചെന്നിത്തല ലോകായുക്തയെ സമീപിച്ചു. ഇതിനിടെ, ഗവർണറുടെ അടുത്ത വെടി. തന്നെ ഇങ്ങനെ നോക്കുകുത്തിയാക്കി നിർത്താനാണ് ഭാവമെങ്കിൽ ഈ ചാൻസലർ പണി ഉപേക്ഷിക്കുമെന്നായി ടിയാൻ! ഇതൊക്കെ കേട്ടതോടെ മുഖ്യമന്ത്രിയും വിട്ടുകൊടുത്തില്ല. പോരാട്ടം കനത്തു; ഊഴമിട്ട് ഇരുപക്ഷത്തുനിന്നും വാഗ്വാദങ്ങളും വെല്ലുവിളികളും. ഈ ബഹളത്തിന് മാറ്റുകൂട്ടാൻ പ്രതിപക്ഷത്തിന്റെ ചേരിതിരിഞ്ഞുള്ള അടി വേറെയും. ഏറ്റവുമൊടുവിലിപ്പോൾ എല്ലാം കലങ്ങിത്തെളിയുന്ന മട്ടാണ്. ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുന്നേ മുഖ്യൻ യാത്രപറയാൻ വിളിച്ചപ്പോൾ പരിഭവമൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. താൻ മടങ്ങിയെത്തുംവരെ ചാൻസലർ പദം ഉപേക്ഷിച്ചുപോകരുതേ എന്ന അപേക്ഷയോടും അനുകൂലമായിട്ടാണ് പ്രതികരണം. ഏതായാലും, കേരള വി.സിയുടെ ഇംഗ്ലീഷ് പരിജ്ഞാനവും കൈയക്ഷരവുമൊക്കെ നാലാളറിഞ്ഞു എന്നതുമാത്രമാണിപ്പോൾ ഈ എപിസോഡിന്റെ ബാക്കിപത്രം.
സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഇതാദ്യത്തേതല്ല എന്നതു ശരിതന്നെ. പക്ഷേ, ഇത്രയും ദൈർഘ്യമൊന്നും മുമ്പത്തെ വിഷയങ്ങൾക്കുണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പ്, നയപ്രഖ്യാപനത്തിലെ കേന്ദ്രത്തിനെതിരായ ചില വരികളെച്ചൊല്ലി ചെറിയ പ്രശ്നമുണ്ടായിരുന്നു. മോദിക്കും കൂട്ടർക്കുമെതിരെ ഒരക്ഷരം താൻ പറയില്ലെന്നൊക്കെ ആദ്യം വാശിപിടിച്ചെങ്കിലും, സഭയിലെത്തിയപ്പോൾ എല്ലാം മറന്നു. അച്ചടിച്ചു നൽകിയ മുഴുവൻ പേജും ഒറ്റ നിൽപിൽ വായിച്ചുകേൾപ്പിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കൈയടി നേടി. അതുകഴിഞ്ഞ്, പൗരത്വ നിയമത്തിനെതിരെ സഭയിൽ പ്രമേയം പാസാക്കിയപ്പോഴും കുപിതനായി. പിന്നീട് നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോയപ്പോൾ അതിൽ നിയമപ്രശ്നം ചൂണ്ടിക്കാട്ടി ഉടക്കിടാൻ നോക്കി. സർക്കാറിന്റെ യഥാർഥ തലവനായ തന്റെ അനുമതിയില്ലാതെ കേന്ദ്ര നിയമത്തിനെതിരെ കോടതിയിൽ പോകാൻ കഴിയില്ലെന്നായി ആരിഫ് ഖാൻ. ആ വാദം ഉണ്ടയില്ലാ വെടിയാണെന്ന് തുറന്നുപറഞ്ഞത് സാക്ഷാൽ പി. സദാശിവമായിരുന്നു. അതോടെ, അതും കെട്ടടങ്ങി. അതിനൊക്കെശേഷമാണീ ഡി.ലിറ്റ് വിവാദം.
അല്ലെങ്കിലും, സപ്തതിയിലേക്ക് പ്രവേശിച്ച ആ ജീവിതം മുഴുക്കെ ഇത്തരം 'പോരാട്ട'ങ്ങളുടേതുകൂടിയായിരുന്നല്ലൊ. വേണമെങ്കിൽ അതിനെ 'രാഷ്ട്രീയ ഭാഗ്യാന്വേഷണം' എന്നും പറയാം. അലീഗഢിൽ പഠിക്കുന്ന കാലത്തേ അങ്ങനെയാണ്; ജയിക്കുന്നവരോടും ഭരിക്കുന്നവരോടും അൽപം മമത കൂടും. ചരൺ സിങ്ങിന്റെ ക്രാന്തിദളിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. അവിടെ കാര്യമായ സാധ്യതയില്ലെന്ന് കണ്ടപ്പോൾ കോൺഗ്രസിലെത്തി സഞ്ജയ്ഗാന്ധിയുടെ വലം കൈയായി; പിന്നീട് രാജീവിന്റെയും. ആ വകയിൽ പാർലമെന്റിലെത്തി. രാജീവ് മന്ത്രിസഭയിൽ സഹമന്ത്രിയായി. അതിനിടെയാണ് ശബാനു കേസുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ഉടക്കി പാർട്ടിവിട്ടത്. ശരീഅത്ത് വിവാദകാലത്ത് 'പുരോഗമന പക്ഷ'ത്തിെൻറ ഇഷ്ടക്കാരനായിരുന്നു.
മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നു വർഷത്തെ ശിക്ഷ കൊടുക്കണമെന്ന ആരിഫ് ഖാന്റെ വാദമാണ് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം മോദിയും അമിത് ഷായും യാഥാർഥ്യമാക്കിയത്. കോൺഗ്രസ് വിട്ട് ജനതാദളിലെത്തി വി.പി സിങ് മന്ത്രിസഭയിലും അംഗമായി. അതുകഴിഞ്ഞ് ബി.എസ്.പിയിൽ. ബി.ജെ.പിയുമായി സഖ്യം ചേർന്നതിനാൽ ബഹൻജിയുമായി തെറ്റി. കുറച്ചുകഴിഞ്ഞപ്പോൾ നേരെ ബി.ജെ.പിയിലേക്ക്! ഗുജറാത്ത് വംശഹത്യയിൽ ഇരകൾക്കുവേണ്ടി ഓടിനടന്ന ആരിഫ്ഖാൻ നിമിഷനേരങ്ങൾകൊണ്ട് മോദിയുടെ ബ്രാൻഡ് അംബാസഡറായി. ആ വകയിൽ ലോക്സഭ സ്ഥാനാർഥിയുമായി; ആർ.എസ്.എസുകാർ മുഴുവൻ സമയം പ്രവർത്തിച്ചിട്ടും ജനം കൈവിട്ടു. പിന്നീട്, കുറച്ചുകാലം നിഷ്ക്രിയനായിരുന്നു. രണ്ടാം വരവിൽ മോദി നൽകിയ ദൗത്യമാണിപ്പോൾ കേരളത്തിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.