സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി വർധിച്ച വേളയിലാണ് ഇൗ വർഷത്തെ സഹകരണ വാരാഘോഷത്തിന് ഇന്ന് തുടക്കമാവുന്നത്. കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട സംരംഭക മേഖലയിലേക്കും വൈവിധ്യമാർന്ന മേഖലകളിലേക്കും വളർന്നു പന്തലിച്ചിരിക്കുകയാണ് നമ്മുടെ സഹകരണ സംഘങ്ങൾ. വാരാഘോഷത്തിെൻറ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ സഹകരണപ്രസ്ഥാനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ളതായിരിക്കും. കൂട്ടായ ചര്‍ച്ചകളിലൂടെ ഉയരുന്ന നിർദേശങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
സഹകരണ മേഖലയുടെ ഉന്നമനത്തിനായുള്ള ചര്‍ച്ചകള്‍ക്കൊപ്പം പുതിയ പ്രതിസന്ധികളും ആശങ്കകളും കൂടി ചര്‍ച്ചയാകണം. നിതാന്ത ജാഗ്രതയോടെ പ്രതിരോധം തീര്‍ക്കേണ്ട കാലമാണ്. പുതിയ സഹകരണ മന്ത്രാലയ രൂപവത്കരണത്തെ തുടര്‍ന്നുണ്ടായ കടുത്ത ആശങ്ക സുപ്രീംകോടതിയുടെ ഇടപെടലോടെ നീങ്ങിയെങ്കിലും പൂര്‍ണമായി ആശ്വസിക്കാനായോ എന്നത് ചിന്തിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ രാഷ്ട്രീയമായ ഒരു ഇടപെടല്‍ ഏതു സമയത്തും പ്രതീക്ഷിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാറിെൻറ മുന്‍കാല രാഷ്ട്രീയ നിലപാടും ഗുജറാത്തില്‍ അമുലിനെതിരെ സ്വീകരിക്കപ്പെട്ട നിലപാടും ഇത്തരമൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. ബദല്‍ സാമ്പത്തിക ശക്തിയായി സംസ്ഥാനത്തിന് പിന്തുണ നല്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ നീക്കമുണ്ടായാല്‍ ശക്തമായ പ്രതിരോധം രാഷ്ട്രീയാതീതമായി ഉയര്‍ന്നുവരേണ്ടതാണ്. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിനെ വളര്‍ത്തിയെടുത്തത് ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനമോ മുന്നണിയോ അല്ല. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഇരു പ്രമുഖ മുന്നണികളും സഹകരണ പ്രസ്ഥാനത്തിെൻറ വളര്‍ച്ചക്ക് അവരവരുടെതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ, പ്രതിരോധത്തിനും ഈ രാഷ്ട്രീയാതീത ഐക്യമുണ്ടാകണം. കേരളത്തില്‍ പൊതുവിഷയങ്ങളില്‍ ഇത്തരം മാതൃകാപരമായ ഐക്യപ്പെടലുകള്‍ പതിവാണ്. ഇത്തവണ സഹകരണ വാരാഘോഷം ഇത്തരമൊരു കൂട്ടായ്മക്കു കൂടി ശക്തിപകരുന്ന തരത്തിലാവട്ടെയെന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.