ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്, കേരള സർക്കാറിന്റെ സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിലെ ഇടപെടലുകളും ഏറെ ഗുണകരമായിട്ടുണ്ട്. എന്നാൽ, യുദ്ധമുനയിൽ നിൽക്കുമ്പോഴും കരുത്ത് കൈവിടാതെ നമ്മുടെ കുട്ടികൾ നടത്തുന്ന പരിശ്രമങ്ങളാണ് അതിനെല്ലാത്തിനും മുകളിൽ നിൽക്കുന്നത്. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായ മലയാളി സന്നദ്ധ പ്രവർത്തകൻ എഴുതുന്നു
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരും, തിരിച്ചു വന്നുകൊണ്ടിരിക്കുന്നവരുമായ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമെതിരെ വലിയ തോതിൽ സമൂഹമാധ്യമപ്രചാരണം നടക്കുന്നുണ്ട്. പഠിക്കാനെന്ന പേരിൽ പണത്തിന്റെ ഹുങ്കിൽ യൂറോപ്പിൽ പോയി വിലസി നടന്നവരാണെന്നും യുദ്ധവേളയിൽ രാജ്യത്തിന് അധികബാധ്യതയായിരിക്കുകയാണെന്നുമൊക്കെയാണ് ആളുകൾ പറഞ്ഞുപരത്തുന്നത്. ആ കുട്ടികൾ എന്തുകൊണ്ട് യുക്രെയ്നിൽ പഠിക്കാൻ പോകേണ്ടി വന്നു എന്ന കാര്യവും നമ്മുടെ നാട്ടിലെ പഠന സംവിധാനങ്ങളുടെ അപര്യാപ്തതയും അധിക ചെലവുമെല്ലാം ഏറക്കുറെ എല്ലാവർക്കും അറിയാവുന്ന കാര്യമായതിനാൽ അത് വിശദീകരിക്കുന്നില്ല. എന്തു തന്നെയായാലും അവർ നമ്മുടെ പൗരരാണ്, നമ്മുടെ മക്കളാണ്. അവസാനത്തെ ഇന്ത്യക്കാരനെയും സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സർക്കാറിന്റെ കടമയാണ്, നാം ഓരോരുത്തരുടെയും ആവശ്യമാണ്.
നമ്മുടെ കുട്ടികൾ ഇവിടെ നേരിടേണ്ടി വന്ന, നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരാവസ്ഥയെക്കുറിച്ച് ചിലത് പറയണമെന്നു തോന്നുന്നു. 27ന് രാവിലെ സ്ലോവാക്യൻ അതിർത്തിയിൽ പത്തു മണിക്കൂർ കാത്തു നിൽക്കേണ്ടി വന്ന വിദ്യാർഥികളുടെ ബന്ധുക്കൾ വിളിച്ചഭ്യർഥിച്ചതനുസരിച്ചാണ് ഞങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയത്. മൈനസ് അഞ്ച് ഡിഗ്രിയായിരുന്നു അപ്പോൾ ഇവിടെ താപനില.ആ തണുപ്പിൽ അത്ര നേരം കാത്തുനിൽക്കേണ്ടി വരുന്നതിന്റെ വിഷമാവസ്ഥ കേരളത്തിന് പുറത്തു ജീവിച്ചിട്ടില്ലാത്തവർക്ക് പറഞ്ഞാൽ മനസ്സിലാവണമെന്നില്ല. അഞ്ചു ദിവസം ബങ്കറിൽ കഴിഞ്ഞ്, 24 മണിക്കൂർ യാത്ര ചെയ്താണ് അവർ അവിടം വരെ എത്തിപ്പെട്ടത്. പലരും ഇവിടെ എത്തിയിട്ട് കുറഞ്ഞ മാസങ്ങളെ ആയിട്ടുള്ളൂ. അവർക്ക് ഭാഷ അറിയില്ല. എവിടെ ആരെ ബന്ധപ്പെടണം എന്നറിയില്ല.
പ്രാദേശിക ഭാഷ അറിയാവുന്ന ഒരാളെ സംഘടിപ്പിച്ച് ഞങ്ങൾ എംബസിയിലേക്ക് വിളിച്ച് വിവരങ്ങൾ പറഞ്ഞു. അവിടെയും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ വളരെ കുറഞ്ഞ ജീവനക്കാരെ ഉണ്ടാവൂ. അവർ സഹകരിച്ചു, ഒടുവിൽ കുട്ടികൾക്ക് അതിർത്തി കടക്കാൻ സാധിച്ചു. അതോടെ കൂടുതൽ കുട്ടികളുടെ വിവരങ്ങളന്വേഷിച്ച് തുരുതുരാ വിളികൾ വന്നു തുടങ്ങി.
അതോടെ യുക്രെയ്നിലെയും അയൽരാജ്യങ്ങളിലെയും പ്രാദേശിക ബന്ധങ്ങൾ പ്രയോജനപ്പെടുത്തി വിവരങ്ങൾ എംബസിയിലേക്ക് കൈമാറാനും നിർദേശങ്ങൾ എത്തിക്കാനുമായി ട്രാൻസ് ലേറ്റർമാരെയും ഡോക്ടർമാരെയും ഉൾക്കൊള്ളിച്ച് സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുകയായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ എംബസിയുടെ മേൽനോട്ടത്തിൽ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ സ്വകാര്യ വ്യക്തികൾ ചെയ്യുന്നതിനേക്കാൾ ഫലപ്രദമായേനെ.
ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്, കേരള സർക്കാറിന്റെ സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിലെ ഇടപെടലുകളും ഏറെ ഗുണകരമായിട്ടുണ്ട്. പക്ഷേ, യുദ്ധഭൂമിയിൽ നിന്ന് കുട്ടികളെ ഒഴിപ്പിച്ചു എന്ന് നമുക്ക് അവകാശപ്പെടാനാകുമോ എന്നറിഞ്ഞു കൂടാ, കുട്ടികൾ സ്വയം ഒഴിഞ്ഞുപോയതാണ്.
കുട്ടികൾക്ക് മുൻകൂട്ടി സുരക്ഷ നിർദേശങ്ങൾ നൽകുന്നതിൽ നമുക്ക് വീഴ്ച സംഭവിച്ചു. ഖാർകിവിൽ ബങ്കറുകളിൽ താമസിച്ചിരുന്ന കുട്ടികളോട് പൊടുന്നനെയാണ് മൂന്നുമണിക്കൂറിനകം പട്ടണം വിട്ടുപോകുവാൻ നിർദേശമെത്തുന്നത്. 2000 കുട്ടികൾ 40 കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ടി വന്നു. മിസൈലുകളുടെ ശബ്ദം കേൾക്കുമ്പോൾ സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്താൻ ജീവൻ കൈയിൽ പിടിച്ച് അവർ ഓടി. പലർക്കും ഭക്ഷണം പോയിട്ട് വെള്ളം പോലും വാങ്ങാനുള്ള പണം കൈയിലില്ലായിരുന്നു. അവരുടെ ക്ഷമയും സഹനവും ധീരതയും അഭിനന്ദിക്കേണ്ടതു തന്നെയാണ്. ട്രെയിനുകളിൽ കയറിപ്പറ്റുക എന്നതും അവർക്ക് സാഹസമായിരുന്നു. തോക്കിന്റെ പാത്തിയും കുരുമുളക് സ്പ്രേയുമുപയോഗിച്ച് അകറ്റി നിർത്തിയ പൊലീസുകാർ യുക്രെയ്നുകാരും മറ്റു യൂറോപ്യൻ വംശജരും കയറിയ ശേഷം മാത്രമാണ് ഇന്ത്യൻ വിദ്യാർഥികളെ ട്രെയിനിൽ കയറാൻ അനുവദിച്ചിരുന്നത്.
എന്തായാലും കുട്ടികൾ സുരക്ഷിതരായി അതിർത്തി കടന്ന് രാജ്യം ഒരുക്കിയ വിമാനത്തിൽ നാട്ടിലെത്തുന്നു എന്നത് ആശ്വാസകരം തന്നെയാണ്. റുമേനിയയിലും ഹംഗറിയിലും അതിർത്തിയിൽ മൂന്നു ദിവസം വരെ കാത്തു നിൽക്കേണ്ടി വന്നു . പോളണ്ട് അതിർത്തി നിശ്ചിത സമയത്ത് മാത്രമാണ് തുറക്കുക. അത്ര നേരം അവരവിടെ കാത്തുനിൽക്കണം. കർഷകരുടെയും സമ്പന്നരല്ലാത്ത പ്രവാസികളുടെയുമൊക്കെ മക്കളാണ് ഇന്ത്യക്കാരിൽ ഏറെയും.
ഭക്ഷണം കഴിക്കാതെ കുഴഞ്ഞുവീണവരും അതിശൈത്യം മൂലം തളർന്നുപോയവരും പരസ്പരം ചേർത്തുപിടിച്ച് അതിജീവിക്കുകയായിരുന്നു. അതിർത്തി പട്ടണങ്ങളിൽ സൗകര്യങ്ങൾ താരതമ്യേന വളരെ കുറവായിരിക്കും. എങ്കിൽപോലും എടുത്തു പറയേണ്ടത് സ്ലോവാക്യൻ, റുമേനിയൻ സർക്കാറുകൾ കാണിച്ച ആതിഥ്യമര്യാദയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.