പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനോടാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ മാധ്യമവിശാരദന്മാരും നയതന്ത്ര പണ്ഡിറ്റുകളും ഉപമിച്ചിരിക്കുന്നത്. 13ാം നാൾ കുരുക്ഷേത്രത്തിൽ ഒറ്റപ്പെട്ടുപോയ അഭിമന്യുവുമായൊരു താരതമ്യത്തിന് ഇവിടെ വകുപ്പുണ്ടെങ്കിലും ഒരു കാര്യം മറന്നുകൂടാ: കൗരവരുടെ ഒരേയൊരു അളിയൻ ജയദ്രഥന്റെ കുബുദ്ധിയിൽ, തന്റെ കൂടെയുണ്ടായിരുന്നവർക്ക് ചക്രവ്യൂഹത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നതോടെയാണ് പാണ്ഡവപക്ഷത്ത് ആ നിമിഷം അഭിമന്യു ഒറ്റപ്പെട്ടുപോയത്. തെളിച്ചുപറഞ്ഞാൽ, കൂടെയുള്ളവരെ മറുപക്ഷം തടഞ്ഞുവെച്ചതോടെ പത്മവ്യൂഹത്തിൽ അഭിമന്യു ഒറ്റപ്പെടുകയായിരുന്നു; അല്ലാതെ ആരെങ്കിലും പറഞ്ഞുപറ്റിച്ച് തള്ളിവിട്ടതല്ല. പക്ഷേ, സെലൻസ്കിയെ ആരൊക്കെയോ പിരികയറ്റി യുദ്ധമുഖത്തേക്ക് തള്ളിവിടുകയായിരുന്നു. നാറ്റോയിൽ അംഗത്വം, സഖ്യ സൈന്യത്തിന് സ്വന്തം രാജ്യത്തൊരു നിലയം, യൂറോപ്യൻ യൂനിയന്റെ നിറഞ്ഞ പിന്തുണ തുടങ്ങി ബൈഡനും സംഘവും മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ കേട്ടപ്പോൾ, അധിനിവേശത്തിന്റെ നിഴലിൽ കാലങ്ങളായി പകച്ചിരിക്കുന്ന തന്റെ ജനതക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം കരുതി. പക്ഷേ, കാര്യത്തോടടുത്തപ്പോൾ നാറ്റോയുമില്ല, നാറ്റോ വരുമെന്ന് പറഞ്ഞ ബൈഡനുമില്ല. ഉയർന്നുവരുന്ന നനുത്ത ശബ്ദങ്ങൾ പുടിന്റെ വീറ്റോയിൽ അലിഞ്ഞില്ലാതാവുകയും ചെയ്തു. മറുവശത്ത്, പുടിൻ തൊടുത്തു വിട്ട മിസൈലുകളും ടാങ്കുകളും സ്വന്തം ദേശത്തെയും ജനതയെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എന്നുവെച്ച്, ഭൂഗർഭ അറയിൽ ഒളിച്ചിരിക്കാനാവുമോ? ലഭ്യമായ ആളും അർഥവുമുപയോഗിച്ച് ഇറങ്ങിപ്പോരാടുക തന്നെ.
ഈ പോരാട്ടത്തിൽ സെലൻസ്കിയെ വേണമെങ്കിൽ അഭിമന്യുവുമായി താരതമ്യപ്പെടുത്തുന്നതിൽ തെറ്റില്ല. കാരണം, നഷ്ടായുധനായി തീർന്ന അഭിമന്യു കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് പോരാടുകയായിരുന്നല്ലോ. ആ പോരിൽ ദുര്യോധന പുത്രനെ വരെ വധിച്ചു. സെലൻസ്കിയും ഏതാണ്ടിതുപോലെത്തന്നെയാണ്. മുൻഗാമികളിൽ പലരെയും പോലെ പഴയ സോവിയറ്റ് ഗൃഹാതുരതയിൽ യുക്രെയ്നെ സാമന്തരാജ്യമായി നിലനിർത്താമായിരുന്നു; പുടിന്റെ ആജ്ഞാനുവർത്തിയായാൽ 'സമാധാന'ത്തിനുള്ള സാധ്യതകൾ ഒട്ടേറെയാണല്ലോ. പക്ഷേ, സ്വന്തം ജനതയുടെ സ്വയം നിർണയാവകാശത്തിൽ കുറച്ച് താൽപര്യമുള്ളതുകൊണ്ട് രാജ്യത്തിനകത്തും അതിർത്തിയിലും സമാധാനത്തിന് വേറെ വഴികൾ തേടി. അതിൽപിന്നെയാണ് റഷ്യൻ പട അരിശംമൂത്ത് കിയവ് ലക്ഷ്യമാക്കി നീങ്ങിയത്. പടയോട്ടത്തിന്റെ ആദ്യനിമിഷങ്ങളിൽ കീഴടങ്ങൽ പ്രഖ്യാപിച്ചിരുന്നെങ്കിലും രക്ഷപ്പെടാമായിരുന്നു . പക്ഷേ, നാലേകാൽ കോടി ജനങ്ങളെ പെരുവഴിയിലാക്കി റഷ്യൻ മിസൈലുകൾക്ക് വിട്ടുകൊടുക്കാനല്ല സർവ വെല്ലുവിളികളെയും നെഞ്ചുവിരിച്ച് നേരിടാൻ തന്നെയാണ് തീരുമാനം.
സൈനികശക്തിയിൽ രണ്ടുകൂട്ടരും തമ്മിൽ അജഗജാന്തരമുണ്ട്. റഷ്യയുടെ അഞ്ചിലൊന്ന് സൈനികർ മാത്രമാണ് യുക്രെയ്നുള്ളത്. തോക്ക് മുതൽ കോപ്ടറുകൾ വരെയുള്ള യുദ്ധോപകരണങ്ങളുടെ കാര്യത്തിലുമുണ്ട് ഈ വ്യത്യാസം. ഈ കണക്കുവെച്ച് അടിയന്തര സാഹചര്യം വരുമ്പോൾ സൈനികരെ മാത്രമായി ആശ്രയിക്കാനാവില്ലല്ലോ. അതിനാൽ, സ്വന്തം പൗരന്മാരോട് യുദ്ധസജ്ജരാവാനാണ് ആഹ്വാനം. മരണം വരെ കൂടെയുണ്ടാകുമെന്ന് മാത്രമാണ് വാഗ്ദാനം. '' എനിക്കിപ്പോൾ പടക്കോപ്പുകളാണ് വേണ്ടത്, യാത്രയല്ല'' - വേഗം രക്ഷപ്പെട്ടോയെന്ന ബൈഡന്റെ ഉപദേശത്തിനുള്ള ഈ മറുപടിയിലുണ്ട് ആ വാഗ്ദാനത്തിന്റെ പൊരുൾ; തീരുമാനത്തിന്റെ ഉറപ്പ്.
ഔദ്യോഗിക വസതിയായ മാരിൻസ്കി കൊട്ടാരത്തെ സാക്ഷിയാക്കി ഇടയ്ക്കിടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട് പ്രതീക്ഷയുടെ വാക്കുകൾ ഉരുവിട്ടുകൊണ്ടേയിരിക്കുകയാണ് സെലൻസ്കി. റഷ്യൻ അനുകൂല മാധ്യമങ്ങൾ തനിക്കെതിരെ നടത്തിയ കുപ്രചാരണങ്ങളോടും അദ്ദേഹം പ്രതികരിച്ചുകൊണ്ടിരിക്കുന്നു. താൻ രാജ്യം വിട്ടുപോയി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചപ്പോൾ ട്വിറ്ററിലെ വിഡിയോ സന്ദേശം ഇങ്ങനെ: '' ഞാനിവിടെത്തന്നെയുണ്ട്. ആയുധം താഴെവെക്കുകയുമില്ല. ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുകതന്നെ ചെയ്യും. കാരണം, ഞങ്ങളുടെ ആയുധമെന്നത് സത്യമാണ്''. അതിനുശേഷവും വന്നു ട്വീറ്റുകൾ. ഫ്രഞ്ച് പ്രസിഡന്റുമായും യൂറോപ്യൻ യൂനിയൻ നേതാക്കളുമായുമൊക്കെ ചർച്ച നടത്തിയതിന്റെയും വിശദാംശങ്ങൾ അപ്പപ്പോൾ ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യൻ പട കിയവിൽ പ്രവേശിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴും നിർണായക മേഖലകളുടെ നിയന്ത്രണങ്ങൾ ഓരോന്നായി നഷ്ടപ്പെടുമ്പോഴും താൻ നെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന 'യുദ്ധവിരുദ്ധ സഖ്യം' വൈകാതെ പ്രതിരോധത്തിന്റെ പുതിയ കോട്ട തീർക്കുമെന്നുതന്നെയാണ് സെലൻസ്കിയുടെ പ്രവചനം. ആ ആത്മവിശ്വാസമാണ് അദ്ദേഹം സ്വജനതയുമായി പങ്കുവെക്കുന്നത്. നിലക്കാത്ത വെടിയൊച്ചകൾക്കിടയിലും ആ വാക്കുകൾ വലിയ പ്രതീക്ഷയായി മാറുന്നു.
പൂർവാശ്രമത്തിൽ കൊമേഡിയനായിരുന്നു; ഏതാനും ചലച്ചിത്രങ്ങളിലും ടെലിവിഷൻ സിരീസുകളിലുമെല്ലാം പ്രധാനവേഷത്തിലെത്തിയ സാമാന്യം തെറ്റില്ലാത്തൊരു നടൻ. 'സർവെന്റ് ഓഫ് ദി പീപ്ൾ' എന്ന സീരിയലിൽ യുക്രെയ്ൻ പ്രസിഡന്റായി വേഷമിട്ടപ്പോൾ സെലൻസ്കി പോലും വിചാരിച്ചിട്ടുണ്ടാവില്ല, ആ കഥാപാത്രം ഇങ്ങനെയെല്ലാം അറംപറ്റുമെന്ന്. 2014ൽ, യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രിമിയ റഷ്യ പിടിച്ചെടുത്തതും തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെയുമൊക്കെ കാലത്താണ് സർവെന്റ് ഓഫ് ദി പീപ്ൾ സംപ്രേഷണം ചെയ്യപ്പെട്ടത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് പ്രസിഡന്റ് യാനുകോവിച്ച് രാജിവെക്കുന്നതും പെറോഷെങ്കോയുടെ അഴിമതി രാജിന് തുടക്കമാകുന്നതുമൊക്കെ ഈ സമയത്താണ്. അഴിമതിമുക്തവും യുക്രെയ്ൻ ദേശീയവികാരത്തെ ഉയർത്തിപ്പിടിക്കുന്നതുമായ ഭരണാധികാരിയെ സ്വപ്നം കണ്ട ജനങ്ങൾക്ക് അക്കാലത്ത് സെലൻസ്കിയുടെ പ്രസിഡന്റ് വേഷം വലിയ ആവേശം നൽകി. 2019ലെ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'സർവെന്റ് ഓഫ് ദി പീപ്ൾ' (എസ്.എൻ)എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിതന്നെയും യാഥാർഥ്യമായി. അതൊരു ജനകീയ മുന്നേറ്റമായിരുന്നു. അതിന്റെ ശക്തി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായി. 73 ശതമാനം വോട്ട് നേടി സെലൻസ്കി പ്രസിഡന്റ് പദത്തിലെത്തിയതോടെ എസ്.എൻ തരംഗം രാജ്യമെങ്ങും ദൃശ്യമായി. മാസങ്ങൾക്കുശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും അതാവർത്തിച്ചു. കേവല ഭൂരിപക്ഷം നേടി എസ്.എൻ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
''ഈ യുദ്ധം തുടങ്ങിവെച്ചത് ഞങ്ങളല്ല; പക്ഷേ, ഇതവസാനിപ്പിക്കുക ഞങ്ങളായിരിക്കും'' -പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം സെലൻസ്കിയുടെ വാക്കുകൾ. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. നേരെ കിഴക്കൻ യുക്രെയ്നിലെ 'പ്രശ്നബാധിത' മേഖലയിലേക്ക് തിരിച്ചു. അതിനോടകം റഷ്യൻ വിമതരും സൈന്യവും നിലയുറപ്പിച്ച ഡോൺബാസിലും മിൻസ്കിലുമെല്ലാം സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തെ യൂറോപ്യൻ യൂനിയന്റെ ഭാഗമാക്കുക എന്നതിനൊപ്പം സെലൻസ്കിയുടെ മറ്റൊരു തെരഞ്ഞെടുപ്പുകാല വാഗ്ദാനം കൂടിയായിരുന്നു അത്. ഡോൺബാസിന് പ്രത്യേകം അധികാരം നൽകാനുള്ള കരാറിനുവരെ തയാറായി; അത് കീഴടങ്ങലാണെന്ന് സ്വന്തക്കാർപോലും കുറ്റപ്പെടുത്തി. എന്നിട്ടും പിന്മാറിയില്ല. സമാധാനം പുനഃസ്ഥാപിക്കാൻ വേറെ വഴിയില്ലായിരുന്നു. മിൻസ്കിൽ വെടിനിർത്തലിനും ധാരണയായി. പക്ഷേ, പല തവണ അത് ലംഘിക്കപ്പെട്ടു. ഏകപക്ഷീയ ആക്രമണങ്ങൾ തുടർന്നു. ക്രിമിയയുടെ വിധി രാജ്യത്തിന് മൊത്തത്തിൽ സംഭവിച്ചേക്കാമെന്ന ഘട്ടം. ഗതികേടിന്റെ ആ നിമിഷങ്ങളിലാണ് 'നാറ്റോ ഉപായ'വുമായി ബൈഡനും കൂട്ടരും രംഗത്തുവന്നത്.
പുടിൻ കൂടുതൽ പ്രകോപിതനാകുന്ന സാഹചര്യം അതാണ്. സെലൻസ്കിയുടെ മാതൃഭാഷ റഷ്യനാണെങ്കിലും ആളൊരു ജൂതനാണെന്നാണ് പുടിന്റെ പോയന്റുകളിലൊന്ന്. യൂറോപ്പിൽ കരുത്താർജിച്ചുവരുന്ന 'നവനാസി'കളുമായാണത്രേ സെലൻസ്കിയുടെ കൂട്ട്. പോരാത്തത്തിന് റഷ്യൻ അതിർത്തിയിൽ യുക്രെയ്ന്റെ ചെലവിൽ നാറ്റോ നടത്തിയേക്കാവുന്ന സുരക്ഷ പ്രശ്നങ്ങളെക്കുറിച്ചും പുടിന് പറയാനുണ്ട്. സൈന്യത്തിന് ഇരച്ചുകയറാൻ ഇതൊക്കെ മതിയായ കാരണങ്ങളാണ്. പുടിന്റെ മിസൈൽ വർഷത്തിൽ തകർന്നുപോയ കിയവിലൊരിടത്തെ കിന്റർഗാർട്ടനിൽ ചിന്നിച്ചിതറിയ കളിപ്പാട്ടങ്ങൾ ചൂണ്ടി സെലൻസ്കി ചോദിക്കുന്നു: ''ആ കുട്ടികളാണോ നിങ്ങൾ പറയുന്ന നവനാസികൾ? അതോ, അവരാണോ നിങ്ങളെ തകർക്കാൻ വന്ന നാറ്റോ സൈനികർ?'' അധിനിവേശത്തിന്റെ ആഴവും മുറിവും അടയാളപ്പെടുത്താൻ ഈ ചോദ്യങ്ങൾ തന്നെ ധാരാളം. നെപ്പോളിയന്റെ മോസ്കോ ആക്രമണത്തെ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ സെലൻസ്കിയെ കാത്തിരിക്കുന്നത് എന്തായിരിക്കും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.