''പണ്ട് ഹർ ഹർ മഹാദേവ് എന്ന് യോഗങ്ങളിൽ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു, അതിനൊപ്പം ഞാൻ അല്ലാഹു അക്ബർ കൂടി ചേർത്തു. അവ രണ്ടും ചേർത്തുവെച്ചതോടെ ഭാരതീയ കിസാൻ യൂനിയന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി അത് മാറി'' -ബാബാ ഗുലാം മുഹമ്മദ് ജൗല ഒരിക്കൽ പറഞ്ഞതാണ്. ബാബായെക്കുറിച്ചോർക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നതും ഈ മുദ്രാവാക്യം തന്നെയാണ്.
പടിഞ്ഞാറൻ യൂ.പിയിലെ ഇതിഹാസതുല്യനായ ഈ കർഷക നേതാവ് മേയ് 16ന് വിടപറഞ്ഞിരിക്കുന്നു. ഭാരതീയ കിസാൻ യൂനിയൻ മേധാവിയായിരുന്ന മഹേന്ദ്ര സിങ് ടികായത്തിന്റെ വലംകൈ എന്നറിയപ്പെട്ടിരുന്ന ബാബാ ഗുലാം സാഹിബ് ഇഹലോകത്തോട് വിടപറഞ്ഞത് ടികായത്തിന്റെ ഓർമദിനത്തിന്റെ പിറ്റേന്നാളാണ് എന്നതും ശ്രദ്ധേയം.
കരിമ്പ് കർഷകർ സമരംചെയ്ത വേളയിൽ ഈ രണ്ട് നേതാക്കളും ചേർന്ന് അധികാരികളെ മുട്ടുകുത്തിച്ചത്തിനെപ്പറ്റി എത്രയധികം കഥകൾ വേണമെങ്കിലും യു.പിയുടെ പടിഞ്ഞാറൻ ഗ്രാമങ്ങളിൽനിന്ന് കേൾക്കാമായിരുന്നു. സമൂഹമാധ്യമങ്ങൾ ഇല്ലാത്ത ഒരു കാലമായിരുന്നു അത്. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ, പടിഞ്ഞാറൻ യൂ.പിയിലേക്ക് കാര്യമായി കടന്നുചെല്ലാറുമില്ലായിരുന്നു. വാമൊഴിയായി പ്രചരിച്ച പ്രാദേശിക ചരിത്രത്തിന്റെ ഭാഗമാണ് അവരെക്കുറിച്ചുള്ള ഓർമക്കഥകളേറെയും. 1989ൽ നടന്ന ബോട്ട് ക്ലബ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട ധീരമായ പോരാട്ട കഥകൾ രാജ്യവ്യാപകമായി അറിയപ്പെട്ടെങ്കിൽ അതിലേറെ കഥകൾ കരിമ്പുപാടങ്ങൾക്കുള്ളിൽ മാത്രമൊതുങ്ങി.
അതിലൊരു സംഭവം ഇങ്ങനെയാണ്:
മുസഫർനഗർ കലക്ടർ ഒരു ഒത്തുതീർപ്പുണ്ടാക്കാൻ ബാബാ ഗുലാം സാഹിബിനെ കാണാൻ വന്നു. ബാബാ കരിമ്പുപാടത്തിലാണുള്ളതെന്ന് പറഞ്ഞ് സഹായികൾ കലക്ടറെ അതിനകത്തേക്ക് കൊണ്ടുപോയി. കൊടുംവേനലിൽ പാടത്തിനുള്ളിലൂടെ നടന്നുനടന്ന് കലക്ടർ ബാബക്ക് അരികിലെത്തി.
കണ്ടപ്പോൾ വെറും നിലത്ത് ചൂണ്ടി അവിടെയൊന്ന് ഇരുന്ന് നോക്കാൻ ആവശ്യപ്പെട്ടു ബാബാ. ''ഈ കടുത്ത ചൂടിൽ ഇവിടുത്തെ പാവപ്പെട്ട കർഷകർ നടത്തുന്ന അധ്വാനത്തിന്റെ കാഠിന്യം ഒന്ന് മനസ്സിലാക്കൂ, ശേഷം അവരുടെ വിധി തീരുമാനിക്കൂ'' എന്ന് ഒട്ടും മയമില്ലാതെതന്നെ പറഞ്ഞു.
ഇത്തരം കഥ അക്ഷരാർഥത്തിൽ സത്യമാവാം, അല്ലെങ്കിൽ അൽപം അതിശയോക്തി കലർന്നിട്ടുണ്ടാവാം. പക്ഷേ, കർഷകരുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിൽ ആ നേതാവ് തരിമ്പുപോലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല എന്ന കാര്യത്തിൽ ഒട്ടുംതന്നെ അതിശയോക്തിയില്ല.
പടിഞ്ഞാറൻ യു.പിയിലെ പഞ്ചസാര ജില്ലകളിൽ ഗണ്യമായ തോതിൽ മുസ്ലിം ജനസംഖ്യയുണ്ട്. ഇരുമതങ്ങളിലെയും പ്രധാന വിഭാഗങ്ങൾ കർഷകരായിരുന്നു. രണ്ട് ബാബാമാർക്കും -ഗുലാം ജൗലക്കും മഹേന്ദ്ര ടികായത്തിനും, ഒരു കാര്യം നല്ല ബോധ്യമുണ്ടായിരുന്നു; കർഷക മുന്നേറ്റങ്ങളുടെ വിജയത്തിന് മതസൗഹാർദം അത്യന്താപേക്ഷിതമാണെന്ന സത്യം. ഹർഹർ മഹാദേവ്-അല്ലാഹു അക്ബർ മുദ്രാവാക്യത്തിൽ ഒതുങ്ങിയില്ല അവർ വിഭാവനം ചെയ്ത, സാധ്യമാക്കിയ ഐക്യവും സൗഹാർദവും.
(മഹേന്ദ്ര ടിക്കായതും ഗുലാം മുഹമ്മദ് ജൗലയും)
മേഖലയിലെ ഒത്തൊരുമക്ക് ഭംഗംവരുമെന്ന് സംശയിക്കുന്ന ഏതൊരു സംഭവമുണ്ടായാലും അവർ ഉത്തരവാദിത്തപൂർണമായി ഇടപെട്ടിരുന്നു. ഒരു മുസ്ലിം പെൺകൊടിയെ തട്ടിക്കൊണ്ടുപോയ സംഭവമറിഞ്ഞ് ബാബാ ടികായത്ത് നിരാഹാര സമരമിരുന്ന കഥ ഏവരും ഇന്നുമോർക്കുന്നു. നൈമാ കാണ്ഡ് എന്നറിയപ്പെടുന്ന ഈ വിഷയത്തിൽ ടികായത്തിന്റെ നിരാഹാരം അടിയന്തര നടപടി കൈക്കൊള്ളാൻ പൊലീസിനെ നിർബന്ധിതരാക്കി. താമസംവിനാ ആ പെൺകുട്ടിയെ രക്ഷിക്കാനുമായി.
2013ലെ മുസഫർനഗർ-ശംലി കലാപം ബാബാ ഗുലാംസാഹബിന്റെ ഹൃദയം തകർത്തുകളഞ്ഞതിൽ ആർക്കും അദ്ഭുതമില്ല. പടിഞ്ഞാറൻ യു.പിയുടെ സാമൂഹിക ജീവിതത്തെയും ഹിന്ദു-മുസ്ലിം ഐക്യത്തെയും ചീന്തിയെറിഞ്ഞുകളഞ്ഞു, ആ കലാപം. സഹോദര തുല്യരായി ജീവിച്ച കർഷകർ ബദ്ധവൈരികൾ കണക്കെ പെരുമാറാൻ തുടങ്ങി. ഏറ്റവും ആകുലപ്പെടുത്തിയ കാര്യം 2013 സെപ്റ്റംബറിൽ ഭാരതീയ കിസാൻ യൂനിയന്റെ മഹാപഞ്ചായത്ത് വേദിയാണ് കലാപത്തിന് ആഹ്വാനം ചെയ്യാൻ ദുരുപയോഗം ചെയ്യപ്പെട്ടത് എന്നതാണ്.
മുദ്രാവാക്യത്തിൽനിന്ന് അല്ലാഹു അക്ബർ ഒഴിവാക്കി ഹർ ഹർ മഹാദേവ് മാത്രമായി മുഴങ്ങാൻ തുടങ്ങി, പിന്നെ അതും ഉപേക്ഷിക്കപ്പെട്ടു -ഹർഹർ മോദി എന്ന് വിളി തുടങ്ങി. ഇനി ഞങ്ങൾക്ക് ഈ സംഘടനയിൽ എന്ത് സ്ഥാനമാണുള്ളത്? -മുസഫർനഗർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണ വേളയിൽ അദ്ദേഹം ഈ കുറിപ്പുകാരനോട് ചോദിച്ചു.
അപ്രതീക്ഷിതമായത് സംഭവിച്ചു. കലാപത്തിന് പിന്നാലെ ഭാരതീയ കിസാൻ യൂനിയൻ പിളർന്നു. ബാബാ ഗുലാമിന്റെ നേതൃത്വത്തിൽ ഭാരതീയ കിസാൻ മസ്ദൂർ മഞ്ച് നിലവിൽവന്നു. ജാട്ടുകൾ ഒഴികെയുള്ള 35 സമുദായങ്ങളുടെ സംഘടനയാണിതെന്ന് അദ്ദേഹം അന്ന് പറഞ്ഞു.
ആ പിളർപ്പിൽ ബാബാ സന്തുഷ്ടനായിരുന്നില്ല, മറ്റ് വഴികളൊന്നും അവശേഷിച്ചില്ല എന്നായിരുന്നു പ്രതികരണം. പക്ഷേ ശക്തമായ ശുഭാപ്തി വിശ്വാസമായിരുന്നു ആ മനസ്സ് നിറയെ. അത് അദ്ദേഹത്തെ ഒരിക്കലും ചതിച്ചുമില്ല. ബാബാ അന്ന് പറഞ്ഞു:
''ജാട്ടുകൾ അടിസ്ഥാനപരമായി ഒരു മതേതര സമൂഹമാണ്. ഞങ്ങൾക്ക് പള്ളിയില്ലായിരുന്ന പല ഗ്രാമങ്ങളിലും ജാട്ടുകൾ പണം സ്വരൂപിച്ച് പള്ളി കെട്ടിത്തരുകയായിരുന്നു. കാര്യങ്ങൾ ഇനിയും മാറിമറിഞ്ഞ് വരും, പക്ഷേ അതിന് നാലഞ്ച് കൊല്ലമെടുക്കും. ജാട്ടുകൾ അവരുടെ തെറ്റ് തിരിച്ചറിയും''
ആ നാടിന്റെ ഹൃദയമിടിപ്പ് അത്രത്തോളം മനസ്സിലാക്കിക്കൊണ്ടാണ് ബാബാ സാഹിബ് അത് പറഞ്ഞതെന്ന് കാലം തെളിയിച്ചു. അഞ്ചുവർഷംകൊണ്ട് ജാട്ടുകളും മുസ്ലിംകളും വീണ്ടും ഒരുമിച്ചുചേർന്ന് നിരവധി പഞ്ചായത്തുകൾ വിളിച്ചുചേർത്തു. ബാബാ ഗുലാം മുസ്ലിംകളുടെ മാത്രം നേതാവായിരുന്നില്ല. സകല കർഷകരും അദ്ദേഹത്തിന് സ്വന്തം ആളുകളായിരുന്നു.
പുനരേകീകരിക്കപ്പെട്ട കർഷകരുടെ മഹനീയ ഐക്യസംഗമം നടന്നത് 2021 ജനുവരി 29നായിരുന്നു. ഡൽഹി അതിർത്തിയിൽ കർഷകപ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെയായിരുന്നു ആയിരക്കണക്കിന് ഹിന്ദുക്കളും മുസ്ലിംകളും ഒരേ മനസ്സോടെ മുസഫർനഗറിൽ ഒരുമിച്ചുചേർന്നത്. ആ സംഗമത്തിലെ മുഖ്യസാന്നിധ്യങ്ങളിലൊന്ന് ഗുലാം സാഹബ് തന്നെയായിരുന്നു. ഒട്ടും മയപ്പെടുത്താത്ത വാക്കുകളോടെ അദ്ദേഹം സംസാരിച്ചു: ''രണ്ട് വലിയ അബദ്ധങ്ങളാണ് നിങ്ങൾ ഇതുവരെ ചെയ്തുവെച്ചത്; ഒന്ന്, നിങ്ങൾ അജിത് സിങ്ങിനെ തോൽപിച്ചുകളഞ്ഞു, രണ്ടാമത്തേത് നിങ്ങൾ മുസ്ലിംകളെ കൊന്നുകളഞ്ഞു''.
ഇത് തുറന്നുപറഞ്ഞിട്ടും സദസ്സിൽനിന്ന് എന്തെങ്കിലും അപശബ്ദമോ അലോസരമോ ഉണ്ടായില്ല. ബാബാ സംസാരിക്കവേ സൂചി വീണാൽ കേൾക്കാവുന്നത്ര നിശ്ശബ്ദതയായിരുന്നു അവിടെ. നമ്മുടെ ഐക്യം എന്തെങ്കിലുംതരം ഒത്തുതീർപ്പായിക്കൂടാ എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
തെറ്റുപറ്റൽ മനുഷ്യസഹജമാണ്. പക്ഷേ, അത് അംഗീകരിക്കാൻ തയാറാകണം. മുസ്ലിം സഹോദരന്മാരോട് തെറ്റായ രീതിയിലാണ് വർത്തിച്ചതെന്ന് സമ്മതിക്കണം. വേദിയിലുണ്ടായിരുന്ന പല ഹിന്ദു ജാട്ട് നേതാക്കളും അത് സമ്മതിക്കാനൂം ഏറ്റുപറയാനും തയാറായിരുന്നു.
മുസഫർനഗർ കലാപത്തിന് ആഹ്വാനം മുഴങ്ങിയ മഹാപഞ്ചായത്തിന് കൃത്യം എട്ടുവർഷത്തിനുശേഷം 2021 സെപ്റ്റംബർ അഞ്ചിന് വീണ്ടും അവിടെ കർഷകസമൂഹം തടിച്ചുകൂടിയ വേളയിൽ പ്രസംഗിക്കാൻതക്ക ആരോഗ്യം ബാബാ ഗുലാമിന് ഇല്ലായിരുന്നു. തന്റെ പ്രസംഗം അവിടെ ഉണ്ടാവില്ലെങ്കിലും താൻ സമ്മാനിച്ച ആ മുദ്രാവാക്യം അവിടെ മുഴക്കണമെന്ന് അദ്ദേഹം രാകേഷ് ടികായത്തിനോട് പറഞ്ഞിരുന്നു. ആ വാക്ക് തള്ളിക്കളയപ്പെട്ടില്ല. വർഷങ്ങൾക്കുശേഷം വീണ്ടും മഹാപഞ്ചായത്ത് വേദിയിൽ 'അല്ലാഹു അക്ബർ, ഹർഹർ മഹാദേവ്' മുദ്രാവാക്യമുയർന്നു. മുസഫർനഗറിലാകമാനം അത് മാറ്റൊലികൊണ്ടു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെതന്നെ യു.പിയിൽ ബി.ജെ.പി ഭരണം നിലനിർത്തിയെങ്കിലും കർഷകസമരവും (വർഗീയ കലാപവും) ശക്തമായിരുന്ന പടിഞ്ഞാറൻ യു.പിയിൽ കാവിപ്പടയെ പടിക്ക് പുറത്തുനിർത്തുന്നതിൽ ജനം ശ്രദ്ധിച്ചു.
അനാരോഗ്യം കലശലായതോടെ ഗുലാം സാഹിബ് പൊതുപരിപാടികളിൽ സംബന്ധിക്കുന്നത് കുറഞ്ഞുവന്നിരുന്നു. പക്ഷേ, ഓരോ കിസാൻ പഞ്ചായത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉള്ളതുപോലെ തോന്നുമായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യം പുനഃസ്ഥാപിക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഭാഗികമായി മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. എന്നിരിക്കിലും അദ്ദേഹം പകർന്ന ഉൾക്കാഴ്ച കർഷക സമൂഹത്തെ എന്നുമെന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.
(ദുരഭിമാനക്കൊലകളെക്കുറിച്ചുള്ള 'ഇസ്സത് നഗരി കി അസഭ്യ ബേട്ടിയാം', മുസഫർനഗർ കലാപത്തെക്കുറിച്ച് 'മുസഫർനഗർ ബാഖി ഹേ' എന്നീ ശ്രദ്ധേയമായ ഡോക്യുമെന്ററികളുടെ സംവിധായകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.