1991 ഡിസംബര്‍ 25. പ്രഭാതം
ക്രിസ്മസ് ദിനത്തില്‍ പതിവുപോലെ മോസ്കോക്കുമേല് മഞ്ഞുപെയ്യുകയാണ്. ചരിത്രം കീഴ്മേല്‍ മറിയുന്ന ദിനത്തില്‍ മോസ്കോ വാസികള്‍ ആശങ്കയോടെ പുറത്തിറങ്ങി. നാട്ടുകാരുടെ സന്ദേഹമൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ 'പ്രവ്ദ'യിൽ ഇല്ല. ഈ ദിനം അവസാനിക്കുന്നതിനുമുമ്പ് പ്രസിഡൻറ് മിഖായേല്‍ ഗോര്‍ബച്ചേവ് ദേശീയ ടി.വി ചാനലില്‍ ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് ഒന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയുണ്ട്.
ബാര്‍വിഖ-4 എന്ന പ്രസിഡൻറിന്റെ ഔദ്യോഗിക വസതിയില്‍ ഗോര്‍ബച്ചേവ് പതിവിലും നേരത്തേ ഉണര്‍ന്നു. ആറുവര്‍ഷം തങ്ങളുടെ സാന്ത്വനമായിരുന്ന ആ വീട് ഒഴിയുന്നതിന്റെ മനോവിഷമത്തിലായിരുന്നു വികാരജീവികളായ ഗോര്‍ബച്ചേവും ഭാര്യ റൈസയും. 1985ല്‍ വലതുകാല്‍വെച്ച് ഈ വീട്ടിലേക്കു കയറുമ്പോള്‍ ആയുഷ്കാലത്തേക്കുള്ള സംവിധാനമെന്നാണ് ഇരുവരും കരുതിയിരുന്നത്. ഒന്നൊഴികെ എല്ലാ സോവിയറ്റ് നേതാക്കളും പുഷ്പശയ്യയില്‍ കിടന്നാണ് ഔദ്യോഗിക ഭവനം ഒഴിഞ്ഞിട്ടുള്ളത്. അധികാരത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് സ്റ്റാലിന്റെ മരണം. പിന്നാലെ വന്ന ബ്രഷ്നേവ്, യൂറി ആന്ദ്രപ്പോവ്, ചെര്‍ണെങ്കോ എന്നിവരും അധികാരത്തിലിരുന്ന് ഇഹലോകവാസം വെടിഞ്ഞവരാണ്. സ്റ്റാലിന് തൊട്ടുടനെ ഭരണത്തിലെത്തിയ നികിത ക്രൂഷ്ചേവ് മാത്രമാണ് പുറത്താക്കപ്പെട്ടിട്ടുള്ളത്, 1964ല്‍. 'യാഥാര്‍ഥ്യത്തിനു നിരക്കാത്ത തീരുമാനങ്ങളും നടപടികളു'മാണ് ക്രൂഷ്ചേവിനെ തെറിപ്പിച്ചതെന്ന് അന്ന് പ്രവ്ദ വിശദീകരിച്ചിരുന്നു. ക്രൂഷ്ചേവിന്റെ വിധിയാണ് രണ്ടു വ്യാഴവട്ടത്തിനുശേഷം ഗോര്‍ബച്ചേവിനെയും കാത്തിരിക്കുന്നത്. ഇന്ന് വൈകീട്ട് ഈ കൊട്ടാരത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഗോര്‍ബച്ചേവ് വെറുമൊരു പൗരന് മാത്രമായി തീര്‍ന്നിട്ടുണ്ടാകും.
രാവിലെ 9.30
നേര്‍ത്ത തുകല്കെയ്സിനുള്ളില് രാജിക്കത്തുമായി പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്റെയും ഔദ്യോഗിക ഉപയോഗത്തിനുള്ള അത്യാധുനിക ലിമോസിനിൽ സോവിയറ്റ് സര്വസൈന്യാധിപൻ അവസാന യാത്ര തുടങ്ങി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ കണ്ണാടിയിലൂടെ നിരത്തുകളിലെ ആള്‍ക്കൂട്ടത്തിലേക്ക് ഗോര്‍ബച്ചേവ് കണ്ണയച്ചു. തന്റെ സ്ഥാനാരോഹണത്തെ പ്രതീക്ഷയോടെ നോക്കിയ റഷ്യന്‍ ജനത ഒഴിഞ്ഞുപോകേണ്ട അപശകുനമായാണ് തന്നെ ഇന്ന് കാണുന്നതെന്ന് ഗോര്‍ബച്ചേവിന് അറിയാം. എന്തൊക്കെയായാലും ആളൊരു രസികനാണ് ഗോര്‍ബി. തനിക്കെതിരെ നാട്ടില്‍ പ്രചരിക്കുന്ന ഒരു തമാശ വിദേശരാജ്യ പ്രതിനിധികളോട് പറഞ്ഞ് അദ്ദേഹം ആര്ത്തുചിരിക്കാറുണ്ട്: വോഡ്ക വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് വലഞ്ഞ ഒരു യുവാവ് കുപിതനായി 'ആ ഗോര്‍ബച്ചേവിനെ വെടിവെക്കാന്‍ ഞാനിതാ ക്രെംലിനിലേക്ക് പോകുന്നു' എന്ന് പ്രഖ്യാപിച്ച് പാഞ്ഞുപോയി. കുറച്ചുസമയം കഴിഞ്ഞ് നിരാശനായി തിരികെ വന്ന യുവാവിനോട് നാട്ടുകാര്‍ വിവരം ആരാഞ്ഞു. മറുപടി ഇങ്ങനെ: 'ഇതിലും വലിയ ക്യൂ ആണ് അവിടെ.'
മധ്യാഹ്നം
അവസാന പ്രഖ്യാപനത്തിന് നാലു മണിക്കൂര്‍കൂടി. ഗോര്‍ബച്ചേവ് രാജിപ്രസംഗത്തിന്റെ പകര്‍പ്പ് ഒരിക്കല്‍കൂടി പരിശോധിക്കാന്‍ തുടങ്ങി. പെന്‍സിലുമെടുത്ത് സഹായികള്ക്കുവേണ്ടി ഉറക്കെ വായിച്ചു. പ്രസിഡൻറിന്റെ വക്താവ് ഗ്രാച്ചേവ് ആണ് തിരുത്തലുകള്‍ക്ക് സഹായിക്കുന്നത്. 'രാജിവെക്കുകയാണ്' എന്ന പദം പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ ഗോര്‍ബച്ചേവിന് താല്പര്യമില്ല. പകരം 'സോവിയറ്റ് യൂനിയന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണ്' എന്നു പറയാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
സായാഹ്നം
'ചരിത്രത്തിന്റെ ചരമം' പ്രഖ്യാപിക്കാന്‍ ഇനി 10 മിനിറ്റ്. പ്രസിഡൻറിന്റെ സ്റ്റൈലിസ്റ്റ് സ്ഥലത്തെത്തി. ഒരു യുവതിയാണ്. ഗോര്‍ബച്ചേവിന്റെ പിന്‍തലയിലെ ഇത്തിരി മുടി അവര്‍ ഭംഗിയായി ചീകിവെച്ചു. നെറുകയിലെ വിശ്വവിഖ്യാതമായ ആ പാടിനു മുകളില്‍ നല്ലപോലെ പൗഡറിട്ടു. ടി.വി കാമറകള്‍ തയാറായോ എന്ന് അദ്ദേഹം പരിചാരകരോട് ആരാഞ്ഞു. നാലാം നമ്പര്‍ മുറിയില്‍ തത്സമയസംപ്രേഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി യാകോവ്ലേവ് അറിയിച്ചു. 'അല്ല, പ്രഖ്യാപനം എന്റെ ഓഫിസ് മുറിയില്വെച്ചല്ലേ' -അസ്വസ്ഥനായ ഗോര്‍ബച്ചേവ് ചോദിച്ചു.
ഒരുപാട് പത്രപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും തത്സമയസംപ്രേഷണത്തിനുള്ള ഉപകരണങ്ങളും ഉള്ളതിനാല്‍ നാലാം നമ്പര്‍ മുറിയില്‍ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നുവെന്ന് മറുപടി.
തത്സമയസംപ്രേഷണത്തിന് അനുമതി ലഭിച്ചിട്ടുള്ളത് അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിനുമാത്രം. കമ്യൂണിസ്റ്റ് പരീക്ഷണത്തിന്റെ പരാജയം ലോകം കാണുന്നത് മുതലാളിത്തത്തിന്റെ പ്രതീകം വഴിയാകട്ടെയെന്നത് ഒരു കാവ്യനീതിയായിരിക്കാം. ഗള്‍ഫ് യുദ്ധത്തിന്റെ വിജയകരമായ റിപ്പോര്‍ട്ടിങ്ങിനുശേഷം സി.എന്‍.എന്‍ കൈവരിച്ച വലിയ നേട്ടമാണ് സോവിയറ്റ് പ്രസിഡന്റിന്റെ രാജിപ്രഖ്യാപനം തത്സമയം കാണിക്കാനുള്ള അവകാശം സമ്പാദിച്ചത്. '153 രാജ്യങ്ങളില്‍ സി.എന്‍.എന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്' -യാകോവ്ലേവ് ഗോര്‍ബച്ചേവിനോട് പറഞ്ഞു. 'ഊം' -ഗോര്‍ബച്ചേവ് മൂളി. അനന്തരം സോവിയറ്റ് യൂനിയന്‍ പ്രസിഡൻറിന്റെ ഓഫിസില്‍നിന്ന് ഇതവസാനമായി ഗോര്‍ബച്ചേവ് പുറത്തേക്ക് നടന്നിറങ്ങി.
നാലാം നമ്പര്‍ മുറി ഗോര്‍ബച്ചേവിന്റെ ഓഫിസിന്റെ മാതൃകയില്‍ സജ്ജീകരിച്ചിട്ടുണ്ട്. യഥാര്‍ഥ മുറിയിലേതുപോലുള്ള വിളക്കുകള്‍. അതേ പച്ചപ്പരവതാനി. അതേ ഡെസ്ക്. അതിന്മേല് നാലു ഫോണുകള്‍. നാലും കണക്ട് ചെയ്തിട്ടില്ല. ചുമ്മാ ലോകത്തിന് കാണാന്‍ വേണ്ടി മാത്രം വെച്ചിരിക്കുന്നതാണല്ലോ. പ്രസിഡൻറിന്റെ കസേരക്കു പിറകില്‍ കാമറയില്‍ പതിയുംവിധം സോവിയറ്റ് പതാക. വലതുവശത്തെ ചുവരില്‍ വെളുത്ത കര്ട്ടൺ.
'അമേരിക്കൻ പേന'
സി.എന്‍.എന്‍ കോര്പറേഷൻ പ്രസിഡൻറ് യു.എസ് പൗരനായ ടോം ജോണ്സണ് അവസാന ഒരുക്കങ്ങള്‍ പരിശോധിച്ചുകൊണ്ട് മുറിയിലുണ്ട്. മുറിയിലേക്ക് കടന്നുവന്ന ഗോര്‍ബച്ചേവ് ജോണ്സണ് ഹസ്തദാനം നല്കി. തുടര്‍ന്ന്, നേരെ തന്റെ ഡെസ്കിനു പിന്നിലെ കസേരയിലിരുന്നു. മുറി ഉടന്‍ ഒഴിപ്പിക്കപ്പെട്ടു. സി.എന്‍.എന്‍ ജീവനക്കാരും സോവിയറ്റ് ഭരണകൂടത്തിലെ ഉന്നതരും മാത്രമായി മുറിയില്‍. കൈയില്‍ കരുതിയിരുന്ന പച്ച കവറില്‍നിന്ന് ഗോര്‍ബച്ചേവ് കുറെ കടലാസുകള്‍ വലിച്ചെടുത്തു. രണ്ടു കരാറുകളും രാജി പ്രസംഗവും. കരാറുകള്‍, സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി ഉടമ്പടിയും സൈന്യത്തിന്റെ പരമാധികാരം യെല്സിന് കൈമാറുന്ന ഉടമ്പടിയുമാണ്. പാലൊഴിച്ച ഒരു കപ്പ് കാപ്പി ഡെസ്കിനു മുകളില്‍ കൊണ്ടുവെക്കപ്പെട്ടു. ഗോര്‍ബച്ചേവ് കടലാസുകള്‍ നേരെയാക്കി. തലതാഴ്ത്തി തന്നോട് മന്ത്രിച്ചു: 'നിനക്കു പോകാം, ഇതാ സമയമായിരിക്കുന്നു.' ഉടമ്പടികളില്‍ ഇപ്പോള്‍ ഒപ്പുവെക്കണമോ അതോ പ്രസംഗത്തിനുശേഷം മതിയോ എന്ന് പിറകില്‍ നിന്ന ചെര്ണയേവിനോടും ഗ്രാച്ചേവിനോടും ചോദിച്ചു. ശേഷം മതിയെന്ന് അവര്‍. ആ തരത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തത്സമയസംപ്രേഷണത്തിന് സമയം അടുത്തുവരുന്നു. പ്രസിഡൻറിന്റെ ടൈയില്‍ ഒരു ടെക്നീഷ്യന് മൈക്ക് സ്ഥാപിച്ചു. പെട്ടെന്ന് ഒരു ഉള്പ്രേരണയാലെന്നവണ്ണം ഗോര്‍ബച്ചേവ് കോട്ടിനുള്ളില്‍നിന്ന് പേന വലിച്ചെടുത്തു. കൊണ്ടുവന്ന പച്ച കവറിനു മുകളില്‍ എഴുതി നോക്കി. തെളിയുന്നില്ല. 'ആന്ദ്രെ, ഇതു തെളിയുന്നില്ലല്ലോ. വേറൊന്നു തരാമോ'- തന്റെ ഔദ്യോഗിക വക്താവിനോട് ചോദിച്ചു.
ഏതാനും ചുവട് അകലെ നില്‍ക്കുകയായിരുന്ന സി.എന്‍.എന്നിന്റെ ജോണ്സണ് എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ പോക്കറ്റില്‍നിന്ന് മോ ബ്ലാ (mont blanc)യുടെ ബാള്‍ പോയൻറ് പേന എടുത്ത് പ്രസിഡൻറിനുനേരെ നീട്ടി. പ്രസിഡൻറിനു സമീപത്തെ ചലനം ശ്രദ്ധിച്ച അംഗരക്ഷകര്‍ ഓടിയെത്തി. ഗോര്‍ബച്ചേവ് വിലക്കി. 25ാം വിവാഹവാര്‍ഷികത്തിന് ഭാര്യ എഡ്വിന ജോണ്സണ് സമ്മാനിച്ചതാണ് പേന. കാലത്തിന്റെ ഓരോ തമാശകളേ. സോവിയറ്റ് സാമ്രാജ്യത്തിന്റെ ചരമക്കുറിപ്പെഴുതാന്‍ അതിന്റെ ഏറ്റവും വലിയ പ്രതിയോഗിയുടെ പ്രതിനിധിയുടെ പേന.
'അമേരിക്കന്‍ നിര്‍മിതമാണോ' -ജോണ്‍സന്റെ കൈയില്‍ നിന്ന് പേന വാങ്ങവേ ഗോര്‍ബച്ചേവ് കൃത്രിമ ഗൗരവത്തോടെ ചോദിച്ചു. 'അല്ല സര്, ഫ്രഞ്ചോ ജര്‍മനോ ആയിരിക്കും.' എന്നാല്പിന്നെ ഞാന്‍ ഉപയോഗിക്കാം എന്ന് ചിരിച്ചുകൊണ്ട് ഗോര്‍ബച്ചേവ്. പച്ച കവറിനു മുകളില്‍ എഴുതിനോക്കി. തൃപ്തനായി. ചരിത്രമുഹൂര്‍ത്തം സൃഷ്ടിച്ച മാനസിക സമ്മര്‍ദത്തില്‍ ഗോര്‍ബച്ചേവ് മുന്‍ തീരുമാനം മറന്നു. പ്രസംഗത്തിന് മുമ്പുതന്നെ സോവിയറ്റ് സാമ്രാജ്യം പിരിച്ചുവിട്ടുകൊണ്ടുള്ള ഉടമ്പടികളില്‍ ഒപ്പിട്ടു. ആരും അത് ശ്രദ്ധിച്ചില്ല. 'ചരിതം അവസാനിച്ചത്' ഷൂട്ട് ചെയ്തുമില്ല. ഒപ്പിട്ട ശേഷം മേശപ്പുറത്തെ കാപ്പിക്കപ്പിനടുത്ത് പേന വെച്ചു. പേപ്പറുകള്‍ പച്ച കവറിനുള്ളിലാക്കി.
153 രാഷ്ട്രങ്ങളിലേക്ക് സി.എന്‍.എന്നിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചു. മോസ്കോയില്‍ സമയം 7.00. കണ്ണട എടുത്തു നോക്കി, പൊടിതട്ടി. വാച്ചില്‍ നോക്കി സമയം ഉറപ്പാക്കി. തുടര്‍ന്ന് നേരെ കാമറയിലേക്കു നോക്കി ഗോര്‍ബച്ചേവ് വായിക്കാന്‍ തുടങ്ങി. ടെലി പ്രോംപ്റ്ററിന്റെ സഹായം കൂടാതെ. 'എന്റെ പ്രിയ നാട്ടുകാരേ, സഖാക്കളേ...' ലോകം വീര്‍പ്പടക്കി ആ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങി. ഗോര്‍ബച്ചേവിന്റെ ശബ്ദം വിറക്കുകയാണെന്നും അദ്ദേഹം തകരുകയാണെന്നും കാമറക്കു പിന്നില്‍ നില്‍ക്കുകയായിരുന്ന ഗ്രാച്ചേവിന് തോന്നി. പക്ഷേ, നിമിഷങ്ങള്‍ക്കകം ഗോര്‍ബച്ചേവ് സമനില വീണ്ടെടുത്തു. '...എല്ലാവര്ക്കും നന്മ നേരുന്നു' - കാമറയിലേക്കു നോക്കി ഗോര്‍ബച്ചേവ് അവസാന വാക്കുകള്‍ പറഞ്ഞു. സമയം 7.12.
കാമറ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് ഉറപ്പുവരുത്തിയശേഷം നെടുവീര്‍പ്പിട്ട് ഗോര്‍ബച്ചേവ് കസേരയിലേക്ക് മലര്‍ന്നു. മുറിയില്‍ ശ്മശാന മൂകത. ഏതാനും നിമിഷങ്ങളെടുത്തു മുറിയില്‍ അനക്കംവെക്കാന്‍. കസേരയില്‍നിന്ന് എഴുന്നേല്ക്കുമ്പോള് മേശപ്പുറത്തെ പേനയും ഗോര്‍ബച്ചേവ് കൂടെയെടുത്തു. കോട്ടിനുള്ളിലേക്ക് തിരുകി. ജോണ്സണ് അതിവേഗം ചിന്തിച്ചു. ചരിത്രമാണ് കൈവിട്ടുപോകുന്നത്. നമ്മുടെ കാലത്തെ ഏറ്റവും വലിയ സാമ്രാജ്യത്തെ ഇല്ലാതാക്കിയ ആ പേന നഷ്ടപ്പെടുത്താന്‍ വയ്യ. ഇടനാഴിയില്‍വെച്ച് ഗോര്‍ബച്ചേവിനെ പിടിച്ചു. 'സര്, എന്റെ പേന.' 'ഓ. യെസ്' ഒരു ചിരിയോടെ ആ പേന ഗോര്‍ബച്ചേവ് കൈമാറി.
ഗോര്‍ബച്ചേവിന്റെ പ്രസംഗം കഴിഞ്ഞ് 20 മിനിറ്റായിക്കാണും. സെനറ്റ് കെട്ടിടത്തിന്റെ ഗോപുരത്തിലേക്കുള്ള ഇരുമ്പ് ഏണിപ്പടികള്‍ രണ്ടു ജോലിക്കാര്‍ കയറുന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന ആറു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക അവര്‍ അഴിച്ചിറക്കി. പകരം റഷ്യന്‍ പതാക പാറി. അഴിച്ചിറക്കിയ സോവിയറ്റ് പതാക ഹോട്ടല്‍ വെയ്റ്റര്‍ ടേബിള്‍ ക്ലോത്ത് മടക്കിക്കൊണ്ടുപോകുന്നതുപോലെ അവര്‍ ക്രെംലിന്റെ നിലവറയിലേക്ക് കൊണ്ടുപോയി. സമയം 7.32.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.