വന്യമൃഗ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്തിവന്നിരുന്നത്. എന്നാൽ, അതിനേക്കാൾ ക്രൂരമാംവിധം ലഹരിക്കടിപ്പെട്ട ബന്ധുക്കളുടെയും സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അതിക്രമത്തിനിരയായി മനുഷ്യർ പിടഞ്ഞുമരിക്കുന്ന വാർത്തകളാണ് ഇപ്പോൾ നാടിനെ നടുക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മയക്കുമരുന്ന് ദുരുപയോഗം അനിയന്ത്രിതമാം വിധം ഉയരുകയാണ്. വിദ്യാർഥികൾ മയക്കുമരുന്ന് ശീലം പടരുന്നുവെന്നു മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവസ്തുക്കൾ ശേഖരിച്ചു വെച്ച് വിൽപന നടത്തുന്ന വാർത്തയും നമ്മൾക്ക് കേൾക്കേണ്ടി വരുന്നു.
2016-2022 കാലയളവിൽ, സംസ്ഥാനത്ത് മയക്കുമരുന്ന് നിയമ പ്രകാരം (NDPS Act) രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ 300 ശതമാനത്തിനു മേൽ വർധനയുണ്ടായി; 2023 ജനുവരി മുതൽ 2024 ആഗസ്റ്റ് വരെ, 145 സ്ത്രീകളും 102 കുട്ടികളും മയക്കു മരുന്ന് കേസുകളിൽ പ്രതികളായി എന്നതും ഞെട്ടലോടെ മാത്രമേ നമുക്ക് കേൾക്കാനാകൂ. 2023ൽ പിടികൂടപ്പെട്ട എം.ഡി.എം.എയുടെ തോത് 14.969 കിലോ ഗ്രാം ആയിരുന്നെങ്കിൽ 2024ൽ അത് 24. 71 കിലോഗ്രാം ആയി ഉയർന്നു. 2025 ജനുവരിയിൽ പിടിച്ചെടുക്കപ്പെട്ട മെത്താം ഫിറ്റമിൻ (Methamphetamine) 1 .7 കിലോഗ്രാം ആയിരുന്നു. 2025 മാർച്ച് 10ന് ഒരു വീട്ടിൽ നിന്നുമാത്രം 1.66 കിലോ ഗ്രാം എം.ഡി.എം.എ പിടികൂടിയതായും വാർത്ത വന്നു.
2010 മുതൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (SPC) പദ്ധതി, 2017ൽ ആരംഭിച്ച വിമുക്തി മിഷൻ, 2022 ഒക്ടോബറിൽ തുടങ്ങിയ സംസ്ഥാനതല ‘നോ ടു ഡ്രഗ്സ്’ കാമ്പയിൻ, കേരള പൊലീസ് ആരംഭിച്ച യോദ്ധാവ്, ഓപറേഷൻ ഡി ഹണ്ട് എന്നിങ്ങനെ സർക്കാർ തലത്തിൽ നിരവധി ലഹരി വിരുദ്ധ പദ്ധതികളുണ്ട്. വിവിധ സന്നദ്ധ സംഘടനകളും മത -സാമൂഹിക കൂട്ടായ്മകളും കാമ്പസുകളിലും പൊതുസമൂഹത്തിലും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സർക്കാർ-സ്വകാര്യ മേഖലയിലും സന്നദ്ധ സംഘടനകളുടെ പിന്തുണയിലും പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങളും പുനരധിവാസ സ്ഥാപനങ്ങളും കേരളത്തിലുണ്ട്. മയക്കുമരുന്ന് ഉപയോഗം നിർത്തിയതിനുശേഷം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് മെഡിക്കൽ പരിഹാരം, മാനസികാരോഗ്യ പരിചരണം, വ്യക്തിഗത ഗ്രൂപ് കൗൺസലിങ്, പുനരധിവാസ ശേഷം തൊഴിൽ പരിശീലനം നൽകുന്ന പദ്ധതികൾ എന്നിവയും ലഭ്യമാണ്. എന്നാൽ, ഈ സൗകര്യങ്ങൾ അപര്യാപ്തമാകുന്ന വിധത്തിൽ ലഹരി ഉപഭോഗവും അനുബന്ധ പ്രശ്നങ്ങളും സംസ്ഥാനത്ത് വർധിച്ചിരിക്കുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ എണ്ണത്തിലെ കുറവ്, സ്വകാര്യ കേന്ദ്രങ്ങളിലെ ഭാരിച്ച ചെലവ്, സ്ത്രീകൾക്കായുള്ള പ്രത്യേക സൗകര്യങ്ങളുടെ അഭാവം, വിവിധ വകുപ്പു കൾ തമ്മിൽ വേണ്ടത്ര ഏകോപനമില്ലാത്തത്, സർക്കാർ ഡീ-അഡിക്ഷൻ സെന്ററുകളിലെ കുറഞ്ഞ ഫണ്ടിങ്ങും അപര്യാപ്തതകളും, സമൂഹത്തിൽനിന്നുള്ള അകറ്റി നിർത്തലും ഒറ്റപ്പെടലും അവരെ വീണ്ടും ലഹരിയിലേക്ക് തള്ളിവിടുന്ന അവസ്ഥ, ലഹരിമോചന കൗൺസലർമാരുടെയും സൈക്യാട്രിസ്റ്റുമാരുടെയും അഭാവം, ഡാർക് നെറ്റ്, എൻക്രിപ്റ്റഡ് ആപ്പുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള ലഹരിവിൽപന, ഉപഭോക്താക്കളെ പിടികൂടാൻ സാധിക്കുമ്പോഴും വിതരണക്കാരും പിന്നാമ്പുറത്തെ ലഹരി മാസ്റ്റർ മൈൻഡുകളും രക്ഷപ്പെടുന്ന അവസ്ഥ, മദ്യവും ലഹരിവസ്തുക്കളും സാമൂഹിക അംഗീകാരമുള്ള തായിമാറുന്ന പ്രവണത, വർധിച്ചുവരുന്ന കുടുംബപ്രശ്നങ്ങൾ, മാനസിക സമ്മർദം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
പ്രവാസി കുടുംബങ്ങൾക്ക് തങ്ങളുടെ കൗമാരക്കാരായ കുട്ടികളെ തുടർപഠനാവശ്യാർഥം നാട്ടിലേക്ക് അയക്കേണ്ട നിർബന്ധിത സാഹചര്യം നിലവിലുണ്ട്. കുട്ടികൾ ഭൗതികമായി ദൂരെയായിരിക്കുകയോ, വ്യത്യസ്തമായ സാംസ്കാരിക സാഹചര്യത്തിലേക്ക് കടക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അവരെ നിരീക്ഷിക്കുന്നതും മാർഗ നിർദേശം നൽകുന്നതും പ്രയാസകരമാണ്. നേരിട്ട് നിയന്ത്രിക്കാൻ മാതാപിതാക്കളോ മുതിർന്നവരോ ഒപ്പമില്ലാത്ത കുട്ടികളെയാണ് ലഹരി മാഫിയ പ്രധാനമായും ഉന്നമിടുന്നത്. നാട്ടിലും കലാലയങ്ങളിലും വ്യാപിക്കുന്ന ലഹരിക്കെണിയിൽ കുഞ്ഞുങ്ങൾ കുടുങ്ങുമോ എന്ന ആശങ്കകൊണ്ടുമാത്രം രക്ഷിതാക്കൾ കടുത്ത മാനസിക സംഘർഷത്തിനടിപ്പെടുന്ന അവസ്ഥയിലാണിപ്പോൾ.
കുറ്റമറ്റ പ്രതിരോധ നടപടികളിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാകൂ. ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സമൂഹമൊന്നിച്ച്, ഒരു മനസ്സായി, നാട്ടിലെ പ്രധാന കർമപരിപാടിയായി ഉൾക്കൊള്ളുകയും ലഹരിയുടെ ഉൽപാദന, വിതരണ, ഉപഭോഗ ശൃംഖല തകർക്കുന്നതിൽ പങ്കാളിയാവുകയും വേണം. കേവലം സർക്കാറിനോ, ഏതാനും സന്നദ്ധ സംഘടനകൾക്കോ മാത്രമായി ഈ ദുരവസ്ഥയെ ചെറുക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവണം.
(റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ഫിസിഷ്യനും അന്താരാഷ്ട്ര ലഹരി വിരുദ്ധ പരിപാടിയായ റിയാദ് ഇനിഷ്യേറ്റിവ് എഗൻസ്റ്റ് സബ്സ്റ്റൻസസ് അബ്യൂസ് -റിസ കൺവീനറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.