അസംഘടിത മേഖല: കാണാപ്പുറങ്ങളും അപാര സാധ്യതകളും

പാർലമെൻറിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയും അസംഘടിത തൊഴിലാളികൾക്കുവേണ്ടി അവതരിപ്പിക്കാൻ പോകുന്ന ബില്ലും ശ ്രദ്ധേയമാണ്. രാജ്യത്തെ 42 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികൾക്കു വേണ്ടിയുള്ള സേവനവേതന വ്യവസ്ഥകളുടെ ക്രോഡീക രണവും നടപ്പാക്കലും സ്വാഗതാർഹംതന്നെ. നിലവിലുള്ള ചില പശ്ചാത്തല യാഥാർഥ്യങ്ങളെ സമഗ്രമായി ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ഈ മേഖലയുടെ സാധ്യതകളെ പരമാവധി വികസനോന്മുഖമായി ഉപയോഗപ്പെടുത്താം. അസംഘടിത ഉൽപന്ന നിർമാണ മേഖലയുടെ വൈപുല്യം കണക്കാ ക്കുമ്പോൾ ഇത്തരം ചില സാധ്യതകളിലേക്കുള്ള ഒരെത്തിനോട്ടം അതീവ പ്രാധാന്യമുള്ളതാണ്.

എന്താണ് അസംഘടിത മേഖല? ര ാജ്യത്തെ ജനസംഖ്യയിൽ ഏതാണ്ട് 90 ശതമാനത്തോളം ആളുകൾ പൊതുവെ തൊഴിൽസുരക്ഷയും കുറഞ്ഞ വരുമാനവുമുള്ള തൊഴിൽമേഖലകളിലാണ്  പണിയെടുക്കുന്നത്. ഏതാണ്ട് 10 ശതമാനത്തോളം സ്ഥാപനങ്ങൾക്കു മാത്രമേ ഉയർന്ന വേതനനിരക്കിലും സേവനവ്യവസ്ഥയിലും തൊഴ ിൽ നൽകാൻ കഴിയൂ. സ്വാഭാവികമായും ഉയർന്ന വേതനവും സേവനവ്യവസ്ഥകളും കാംക്ഷിക്കുന്നവർ സംഘടിത മേഖലയിലേക്കു ചേക്കേറ ുകയോ അതിനുള്ള ഊഴം കാത്തുനിൽക്കുകയോ ആണ് ചെയ്യാറുള്ളത്. ചുരുക്കത്തിൽ, അസംഘടിത മേഖല കാത്തുനിൽപുകാരുടെ താവളമാണ് .

അസംഘടിത മേഖലയുടെ ചട്ടക്കൂടും ചിട്ടവട്ടങ്ങളും രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയോടും ഭരണഘടനയുടെ ആത്യന്തികലക്ഷ്യങ്ങളോടും പൂർണമായി നീതി പുലർത്താൻ കഴിയാത്തവയാണ്. എന്തുകൊണ്ട് ഇൗ സാഹചര്യം എന്ന വിശകലനം ആരംഭിക്കേണ്ടത് സംഘടിത മേഖലയുടെ വികസന-ഭരണനിർവഹണക്രമം സംബന്ധിച്ച ധാരണയിൽനിന്നാണ്. നയപരവും ഭരണനിർവഹണപരവുമായ കാരണങ്ങളാൽ സംഘടിത മേഖല പരാജയപ്പെടുമ്പോഴാണ്, അസംഘടിത മേഖലയുടെ പ്രസക്തിയും പങ്കും വെളിപ്പെടുന്നത്. ഉദാഹരണമായി, ഒരു വൻ നിർമാണപദ്ധതി ആരംഭിക്കുമ്പോൾതന്നെ, അതിൽ പണിയെടുക്കുന്ന ആളുകൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും അടിസ്ഥാനാവശ്യങ്ങളും നിറവേറ്റാൻ മുന്നോട്ടുവരുന്നത് സ്ഥലത്തെ ചെറുകിട കച്ചവടക്കാരും സേവനദാതാക്കളുമാണ്. അവരുടെ സഹായം കൂടാതെ ആ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിയില്ല.

തൊഴിൽകമ്പോളത്തിെൻറ സാമൂഹികശാസ്ത്ര വിശകലനമനുസരിച്ച് മനുഷ്യൻ രണ്ടുവിധ വരുമാനസാധ്യതകളാണ് തേടാറുള്ളത്. ഒന്നാമതായി, ‘മനുഷ്യപ്രയത്നം’ എന്ന അടിസ്ഥാനഘടകം നാട്ടിൽ നിലവിലുള്ള വേതനനിരക്ക് അനുസരിച്ച് വിൽക്കുക. രണ്ടാമതായി, മുൻകാലങ്ങളിൽ തൊഴിൽശക്തി വിൽപന നടത്തിയ വകയിൽ, സ്വരൂപിച്ച ബാക്കിയിരിപ്പുകളെ ഉപയോഗിച്ച് സ്വയം തൊഴിൽദാതാവായി മാറുക. ഈ രണ്ടു സാധ്യതകളും നിലനിൽക്കുമ്പോൾതന്നെ എന്തുകൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും സ്വയംതൊഴിൽ തേടുന്നില്ലെന്ന യാഥാർഥ്യം മറ്റൊരു അന്വേഷണത്തിലേക്കാണ് കൊണ്ടുപോകേണ്ടത്. ചെറിയതോതിൽപോലും മൂലധന സ്വരൂപണം നടത്താനുള്ള മനഃശക്തിയും ധൈര്യവും നേടാനാവാത്തവിധത്തിൽ ദാരിദ്ര്യം എന്ന യാഥാർഥ്യം നിലനിൽക്കുന്നു. അൽപംകൂടി വിപുലമായ അർഥത്തിൽ പറഞ്ഞാൽ, മൂലധനസ്വരൂപണവും മുതൽമുടക്കും ഇന്ത്യൻ മുഖ്യധാരയിലേക്ക് ഇന്നും എത്തിയിട്ടില്ല.

ഇവിടെ സർക്കാറുകൾക്ക് രണ്ടു തരം വികസന സമീപനങ്ങൾ പരിശോധിക്കാം. ഒന്നാമതായി, ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടക്കാനുള്ള ശക്തവും വിപുലവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക. അതിനു വേണ്ടിവരുന്നത് മൂന്ന് പ്രധാന ഘടകങ്ങളാണ്: ഒന്നാമതായി, അടിസ്ഥാനസൗകര്യ വികസനം. ഇതിൽ വിദ്യാഭ്യാസവും ആരോഗ്യവുംപോലെയുള്ള സാമൂഹികസാഹചര്യങ്ങൾ, റോഡും പാലവുംപോലെയുള്ള ഭൗതികസാഹചര്യങ്ങളുമായി കോർത്തിണക്കണം. രണ്ടാമതായി, രാഷ്ട്രീയ നയതീരുമാനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്തുന്ന ശക്തമായ സാമ്പത്തികഭരണക്രമം ഉണ്ടാകേണ്ടതുണ്ട്. സർക്കാർപദ്ധതികൾ നടപ്പാക്കുന്നതിനപ്പുറം ജനങ്ങളുടെ സാമ്പത്തികാഭിലാഷങ്ങളെ നിവർത്തിക്കാനുള്ള ഉപകരണമായി അത് പ്രവർത്തിക്കണം.

മൂന്നാമതായി, സംരംഭസംബന്ധിയായ വിവിധ സേവനങ്ങൾ ഉറപ്പാക്കാൻ കഴിയണം. ഇത്തരമൊരു സംവിധാനം ഇന്ന് തീരെയില്ല. മേൽപറഞ്ഞ അവസ്ഥ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഏകരൂപത്തിൽ അനുഭവവേദ്യമാകുന്നു എന്ന് വിവക്ഷയില്ല. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അനുസരിച്ച് പിന്നാക്കാവസ്ഥയിലുള്ളവരാണ് ഇതിെൻറ ഭാരം ഏറിയകൂറും പേറേണ്ടിവരുന്നത്. ചുരുക്കത്തിൽ, അസംഘടിത മേഖലയുടെ പരിതാപാവസ്ഥ വിശകലനം ചെയ്യേണ്ടത് സംഘടിത മേഖലയുടെ നേട്ടങ്ങളും വളർച്ചയും ചേർത്തുവെച്ചാവണം. സർക്കാറുകൾക്ക് രണ്ടാമതായി ചെയ്യാൻ കഴിയുന്നത് സംരംഭകത്വത്തെതന്നെ ഒരു ദേശീയവിഭവമായി കണക്കാക്കി അതിനെ പരിപോഷിപ്പിക്കാനുള്ള സമഗ്രവും നവീനവുമായ ഒരു രീതി കരുപ്പിടിപ്പിക്കുകയാണ്. സംരംഭങ്ങൾ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. പക്ഷേ, അവക്കുവേണ്ടി കാലാകാലങ്ങളിൽ ചെലവഴിച്ച പൊതുവിഭവങ്ങൾ എത്രയെന്നു കാണാതെ പോകുന്നത് ശരിയല്ല.

വികസനതന്ത്രങ്ങൾ
എവിടെയാണ് വികസനതന്ത്രങ്ങളുടെ പ്രസക്തി? ദേശീയതലത്തിൽ തന്ത്രങ്ങൾ മെനയുമ്പോൾ സർക്കാറിെൻറയും സ്വകാര്യ മേഖലയുടെയും പങ്ക് കൃത്യമായി നിർവചിക്കപ്പെടേണ്ടതുണ്ട്. അസംഘടിത മേഖലക്കു വേണ്ടി നിരവധി സാമൂഹികസുരക്ഷ പദ്ധതികൾ പലപ്പോഴായി കൊണ്ടുവന്നിട്ടുണ്ട്. അവയിൽ മിക്കവയും ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നതും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, രണ്ടുതരം തന്ത്രങ്ങളെ സംബന്ധിച്ച് സുവ്യക്തമായ ഒരു കാഴ്ചപ്പാടും അതിനനുസരിച്ച പ്രവർത്തനങ്ങളുമാണ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉണ്ടാവേണ്ടത്. അസംഘടിത തൊഴിലാളികൾക്കുള്ള സേവനവേതന വ്യവസ്ഥകളെ സംബന്ധിച്ച് നിയമനിർമാണം പരിഗണിക്കുമ്പോൾ അതിെൻറ ആത്യന്തികമായ പരിണതി വിശകലനം ചെയ്യേണ്ടതുണ്ട്.

വർധിച്ചതോതിലുള്ള തദ്ദേശ-വിദേശ കുടിയേറ്റങ്ങൾ, ലോകത്താകമാനം ഒരു പുതിയ പ്രതിഭാസമാണ്. കേരളത്തിൽ പ്രവാസികളുടെ പണമാണ് സമ്പദ്ഘടനയുടെ പ്രധാന കൈത്താങ്ങ് എന്ന കാര്യം ആർക്കാണറിയാത്തത്? പല സമീപകാല പഠനങ്ങളും കാണിക്കുന്നതുപോലെ, രാജ്യത്തെ വർധിച്ച പ്രാദേശിക കുടിയേറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിത മേഖലക്കു വേണ്ട തൊഴിൽസേനയെ പരിശീലിപ്പിക്കേണ്ട ജോലിയാണിന്ന് അസംഘടിത മേഖലയിലെ മിക്ക സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കാണ് മിക്ക ചെറുകിടസംരംഭങ്ങളുടെയും പ്രധാന പ്രശ്നം. സംഘടിത മേഖലയുടെ ഈ നേട്ടത്തിന് പ്രത്യുപകാരമായി അസംഘടിത മേഖല എന്തു നേടുന്നു എന്നതും പരിശോധിക്കണം. ഇവിടെയാണ്, പ്രതികരണസ്വഭാവമുള്ള (reactive) നയപരിപാടികളെയും സജീവമായ (Proactive) നടപടികളെയും വേറിട്ടുകാണേണ്ടത്.

കുറുക്കുവഴികളില്ല
നിയമനിർമാണംപോലെയുള്ള പ്രതികരണസ്വഭാവമുള്ള നടപടികളേക്കാൾ ദീർഘകാല വികസനലക്ഷ്യങ്ങൾക്ക് കൈത്താങ്ങാകുക സജീവസ്വഭാവമുള്ള തന്ത്രങ്ങളായിരിക്കും. ഉദാഹരണമായി, മുദ്ര പദ്ധതികൊണ്ട്, പരിമിതസംരംഭങ്ങളുടെ വായ്പലഭ്യത വലിയതോതിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രാജ്യത്തെ വായ്പലഭ്യതയുടെ അടിത്തറ വിപുലപ്പെടുത്താനും പൊതുധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ ലഭിക്കാനുള്ള അർഹതയെ സംബന്ധിച്ച് ഒരു പൊതുബോധം ഉണ്ടാക്കിയെടുക്കാനും സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ, ദേശീയ വൈദഗ്ധ്യ-വികസന-സംരംഭകത്വനയം (National Policy on Skill Development and Entrepreneurship) സംരംഭകത്വത്തെ സംബന്ധിച്ച് പുതിയ ദിശാബോധം ഉണ്ടാക്കിയെടുക്കുന്നതിന് സഹായിച്ചിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിെൻറ പദ്ധതികളിലും ഇത്തരത്തിലുള്ള ഒരു ഊന്നലിെൻറ വ്യത്യസ്തത ദർശിക്കാം. കഴിഞ്ഞ സർക്കാറിെൻറ കാലത്തു മുന്നോട്ടുവെച്ച ഇത്തരം ചില പുതിയ തന്ത്രങ്ങളെ അവയുടെ അനുഭവത്തിെൻറ പശ്ചാത്തലത്തിൽ വിശകലനം ചെയ്തു പുതിയ രീതികൾ ആവിഷ്കരിക്കുകയാവും ഇന്നത്തെ സാഹചര്യത്തിൽ ഏറെ അഭികാമ്യം.

ഇന്ത്യയിലും കേരളത്തിലും സംഘടിത മേഖലക്കും അസംഘടിത മേഖലക്കും അതതിെൻറ പങ്ക്‌ നിർവഹിക്കാനുണ്ട്. എന്നാൽ, സാമ്പത്തിക വളർച്ച ലക്ഷ്യങ്ങൾക്കനുസരിച്ചു വർധിച്ച വിഭവസമാഹരണവും മൂലധന സ്വരൂപണവും നടക്കണമെങ്കിൽ സമ്പദ്ഘടന ഉയർന്ന സംഘടിതസ്വഭാവം നേടേണ്ടതുണ്ട്. അതേസമയം, പ്രാദേശിക അസമത്വങ്ങൾ കുറക്കാനും തൊഴിലില്ലായ്മ ലഘൂകരിക്കാനും ചെലവുകുറഞ്ഞ ഉൽപന്നങ്ങളും സേവനങ്ങളും സാധാരണക്കാർക്ക് എത്തിക്കാനുമുള്ള അസംഘടിത സംരംഭങ്ങളുടെ പങ്ക് ഇന്നും പ്രസക്തമാണ്. അതുകൊണ്ടുതന്നെ, പുതിയ നിയമനിർമാണങ്ങൾ, ഈ മേഖലയുടെ വിജയപ്രചോദനത്തെ ഹനിക്കാത്തവിധത്തിലായിരിക്കണം.
(ലേഖകൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാൾ എൻറർപ്രൈസസ് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടറാണ്)

Tags:    
News Summary - Unskilled Sector Economic Survey -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.