ഇന്ത്യയിലെ പല നഗരങ്ങളിലും പ്രധാന റോഡുകൾ മഹാത്മാഗാന്ധിയുടെ പേരിൽ അധികാരികൾ നാമകരണം ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ ഗാന്ധിറോഡിന്റെ പ്രത്യേകത ജനങ്ങൾതന്നെയാണ് ആ പേര് നൽകിയത് എന്നതാണ്.
സ്വാതന്ത്ര്യസമര സന്ദേശവുമായി മഹാത്മാഗാന്ധി ഏറ്റവുമവസാനം കോഴിക്കോട്ട് പൊതുയോഗത്തിനെത്തിയത് ഈ പാത വഴിയാണ്.
1934 ജനുവരി 14നായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലിയുടെ ആരവങ്ങളേറ്റുവാങ്ങി കോഴിക്കോട് കടപ്പുറത്തേക്ക് അദ്ദേഹം ഇതുവഴി നീങ്ങിയത്. 1920ലും 1927ലുമാണ് അതിനുമുമ്പ് ഗാന്ധി കോഴിക്കോട്ടെത്തിയത്. ഗാന്ധിജി വരുംവരെ മലബാർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽനിന്ന് ബീച്ചിലേക്കുള്ള റോഡ് അറിയപ്പെട്ടത് ബ്രിട്ടീഷുകാരനായ പഴയ മലബാർ കലക്ടർ എഫ്.ബി. ഇവാൻസിന്റെ പേരിലായിരുന്നു.
എന്നാൽ, രാഷ്ട്രപിതാവ് കടപ്പുറത്തേക്ക് പോയ റോഡിനെ കോഴിക്കോട്ടുകാർ 'ഗാന്ധിപോയ' റോഡെന്ന് വിളിക്കാൻ തുടങ്ങി. അത് പിന്നെ ചുരുങ്ങി ഗാന്ധിറോഡായി. മറ്റെല്ലാ നഗരങ്ങളിലെയും മഹാത്മാഗാന്ധി റോഡുകൾ ചുരുങ്ങി വെറും എം.ജി റോഡായി മാറിയിട്ടും കോഴിക്കോട്ടെ റോഡ് ഗാന്ധിറോഡ് തന്നെയായി നിലനിൽക്കുന്നത് സ്വതന്ത്ര്യസമര ചരിത്രത്തോടുള്ള ഈ ഇഴയടുപ്പംകൊണ്ടാണ്.
റോഡിന് കുറുകെയുള്ള അഞ്ചാം റെയിൽവേ ഗേറ്റിൽ മേൽപാലം പണിതപ്പോൾ അത് ഗാന്ധിറോഡ് ഓവർബ്രിഡ്ജ് എന്ന പേരിൽതന്നെ നിലനിൽക്കുന്നു. വൈകീട്ട് 5.40 ഓടെയാണ് ഈ റോഡ് വഴി കടപ്പുറത്തേക്ക് ഗാന്ധിജി വന്നത്. തൊട്ടടുത്ത സൻമാർഗ ദർശിനി വായനശാലക്കടുത്ത് ജനങ്ങൾ കൂടിയത് കണ്ട് അദ്ദേഹം കാർ നിർത്താൻ പറഞ്ഞു.
വായനശാലക്കകത്ത് സ്ഥാപക പ്രസിഡൻറ് എൻ. ചോയിക്കുട്ടിയിൽനിന്ന് സ്വാതന്ത്ര്യസമര പോരാട്ട ഫണ്ടിലേക്ക് അന്നത്തെ വലിയ തുകയായ 101 രൂപയടങ്ങിയ പണക്കിഴി സ്വീകരിച്ചു.
ഗാന്ധിജിയെ ഹാരമണിയിച്ചശേഷം ഭഗവത് ഗീതയടക്കം മൂന്ന് ഗ്രന്ഥങ്ങളും ഒരുകെട്ട് ഖദർ നൂലും സമ്മാനമായി നൽകി. ലൈബ്രറിയിൽ മഹാത്മാവ് ജനങ്ങളോട് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ വിലയെപ്പറ്റിയും സഹനസമരത്തെപ്പറ്റിയും സംസാരിച്ചു.
രാഷ്ട്രപിതാവ് ഇരുന്ന മേശ ലൈബ്രറിയുടെ രണ്ടാം നിലയിൽ ഇപ്പോഴും സംരക്ഷിച്ചുവരുന്നു.
1929 ജനുവരി ആറിന് പ്രവർത്തനം തുടങ്ങിയ സൻമാർഗ ദർശിനി വായനശാലയുടെ സ്ഥാപകാംഗങ്ങളിൽ ഭൂരിപക്ഷവും സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ മുൻനിരക്കാരായിരുന്നു.
അവരിലൊരാളായ പി.കെ. പണിക്കരുടെ സ്മാരകമാണ് ഗാന്ധിറോഡിന് സമാന്തരമായി ഇംഗ്ലീഷ് പള്ളിയിൽനിന്ന് വെള്ളയിൽ ഭാഗത്തേക്കുള്ള പണിക്കർ റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.