സമൂഹമധ്യത്തിൽ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ നൂറോളം പ്രമുഖ മുസ്ലിം വനിതകളെ 'ലേലത്തിനു വെച്ച' 'ബുള്ളി ബായ്' സ്ത്രീവിരുദ്ധ വിദ്വേഷ ആപ് വിഷയത്തിൽ രണ്ട് അന്വേഷണങ്ങളാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. 'മുഖ്യപ്രതി'യെന്നു വിശേഷിപ്പിച്ച് ഉത്തരാഖണ്ഡിലെ ശ്വേത സിങ്ങിന്‍റെ അറസ്റ്റ് മുംബൈ സൈബർ പൊലീസ് രേഖപ്പെടുത്തി. അതിനു പിന്നാലെ അസമിലെ ജോർഹട്ടിൽനിന്നുള്ള എൻജിനീയറിങ് വിദ്യാർഥി നീരജ് ബിഷ്ണോയ് ആണ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ ആപ് ഉണ്ടാക്കിയ മുഖ്യ ഗൂഢാലോചകനെന്ന് അവകാശപ്പെട്ട് ഡൽഹി പൊലീസ് രംഗത്തുവന്നു. ഉത്തരാഖണ്ഡിൽനിന്ന് മായങ്ക് അഗർവാൾ എന്ന 21കാരനെയും ബംഗളൂരുവിൽനിന്ന് വിശാൽ കുമാർ എന്ന മറ്റൊരു എൻജിനീയറിങ് വിദ്യാർഥിയെയും അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസ് ത്വരിതഗതിയിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനിെടയാണ് അതുവരെ കൈയും കെട്ടി നോക്കിനിന്ന ഡൽഹി പൊലീസ് രംഗത്തുവരുന്നത്. 'ബുള്ളി ബായ്' ആപ്പിനു പിന്നിൽ ആരാണെന്ന ചോദ്യമുയരുന്നത് ഈ രണ്ട് സമാന്തര അന്വേഷണങ്ങളിലെ വൈരുധ്യങ്ങൾക്കിടയിലാണ്.
മുംബൈ-ഡൽഹി പൊലീസ് സമീപനത്തിലെ അന്തരങ്ങൾ
അറസ്റ്റിലായവരുടെ പ്രാഥമിക വിവരങ്ങൾ മാത്രം നൽകി അന്വേഷണത്തിന്റെ വിശദാംശങ്ങളോ പ്രതികൾ പൊലീസിന് നൽകിയ മൊഴികളോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കാതെ മുംബൈയിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടയിലായിരുന്നു ഡൽഹിയിലെ അറസ്റ്റ്. മുംബൈ പൊലീസിൽനിന്ന് ഭിന്നമായിരുന്നു ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്‍റെ സമീപനം. വിദ്വേഷ ആപ്പിന്‍റെ ആക്രമണത്തിനിരയായ ഇസ്മത് ആറ എന്ന മാധ്യമപ്രവർത്തക ഡൽഹി പൊലീസിന് നൽകിയ പരാതിയിൽ ഒരു നടപടിയുമില്ലാതെ ദിവസങ്ങൾ നിസ്സംഗരായി നിന്നിരുന്ന ഡൽഹി പൊലീസ് നീരജിന്‍റെ ചിത്രം പുറത്തുവിടുകയും മൊഴികളെന്ന നിലയിൽ മാധ്യമങ്ങൾക്ക് പലവിവരങ്ങളും ചോർത്തിനൽകുകയും ചെയ്തു. നീരജിന്‍റെ ഒരു അറസ്റ്റോടെ വിദ്വേഷ ആപ്പിന്‍റെ ശൃംഖല പൂർണമായും തകർക്കപ്പെട്ടുവെന്നും കേവലം രണ്ടു ദിവസംകൊണ്ട് അന്വേഷണം അന്ത്യത്തിലെത്തിയെന്നുമായിരുന്നു ഡൽഹി പൊലീസിന്‍റെ അവിശ്വസനീയ അവകാശവാദങ്ങൾ. അപ്പോഴേക്കും രാഹുൽ ശിവശങ്കറിനെ പോലുള്ള സർക്കാർ അനുകൂല മാധ്യമപ്രവർത്തകർ സംഘ്പരിവാറിന് ഇതുമായി ബന്ധമില്ലെന്ന ക്ലീൻ ചിറ്റ് നൽകി, മതേതര മനുഷ്യാവകാശ സംഘടനകൾ ഭീതിയുണ്ടാക്കി സമൂഹത്തെ വിഭജിക്കുകയാണെന്ന ആരോപണവുമായി രംഗത്തുവന്നു.
നേപ്പാളിലെ സൂത്രധാരനുമായി തീവ്ര ഹിന്ദുത്വ പ്രൊഫൈലുകൾ
അന്വേഷണവുമായി മുംബൈ പൊലീസ് മുന്നോട്ടുപോകുന്നതു കണ്ടതോടെ ആപ് വികസിപ്പിച്ചത്ഇന്ത്യയിലല്ല, വിദേശത്ത് ഇന്ത്യക്കാരെ അവഹേളിക്കാനുണ്ടാക്കിയതാണെന്നു പ്രചരിപ്പിച്ച് തീവ്ര ഹിന്ദുത്വ പ്രൊഫൈലുകൾ അന്വേഷണം വഴിതിരിച്ചുവിടാൻ നോക്കി. ഗിയോ എന്നു പേരുള്ള നേപ്പാളിയാണ് 'ബുള്ളി ബായ്' ഉണ്ടാക്കിയതെന്ന് അവർ പ്രചരിപ്പിക്കുന്നതിനിടയിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് സ്പെഷൽ സെൽ തന്നെ മുഖ്യസൂത്രധാരനെന്നു പറഞ്ഞ് നീരജ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത്. നീരജിനു പിന്നിൽ ഗിയോ ആണെന്ന് സ്ഥാപിക്കാനായി അടുത്ത ശ്രമം. അങ്ങനെ അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കിടയിലാണ് മുംബൈ, ഡൽഹി പൊലീസുകളുടെ സമാന്തര അന്വേഷണങ്ങൾ.
ഹിന്ദുത്വ ഭീകരാക്രമണങ്ങളിലെ സമാന്തര അന്വേഷണങ്ങൾ
രാജ്യത്തെ ഞെട്ടിച്ച ഹിന്ദുത്വ സ്ഫോടനങ്ങളുടെ അന്വേഷണവുമായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡ് മുന്നോട്ടുപോകുന്നതിനിടയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡ് ചാടിവീണ് തുടർ അറസ്റ്റുകൾ നടത്തിയതിനെ അനുസ്മരിപ്പിക്കുന്നതാണ് 'ബുള്ളി ബായ്' കേസിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ മാലേഗാവിലെയും ഹൈദരാബാദ് മക്കാ മസ്ജിദിലെയും സംഝോത എക്സ്പ്രസിലെയും സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ അടിവേര് തിരഞ്ഞുപോയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കരെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശേഷമായിരുന്നു അത്. കർക്കരെ വധത്തോടെ നിലച്ചുപോയ അന്വേഷണം വീണ്ടും മുന്നോട്ടുകൊണ്ടുപോകാൻ അന്ന് കോൺഗ്രസ് ഭരിച്ചിരുന്ന രണ്ടു സംസ്ഥാനങ്ങളിലെ എ.ടി.എസുകൾ ശ്രമം നടത്തിയപ്പോഴായിരുന്നു ബി.ജെ.പി ഭരിച്ച മധ്യപ്രദേശിലെ എ.ടി.എസ് ഓടിനടന്ന് അവശേഷിക്കുന്ന പ്രതികളെ പിടിച്ച് അന്വേഷണത്തിന് അന്ത്യം കുറിച്ചത്. കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസുകൾ വിചാരണ ഘട്ടത്തിലെത്തിയപ്പോൾ സാക്ഷികൾ ഒന്നൊഴിയാതെ കുറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകി. അതോടെ കേസ് തേഞ്ഞുമാഞ്ഞുപോകുന്നതാണ് കാണുന്നത്. മുഖ്യപ്രതി പാർലമെന്‍റ് അംഗമായി മാറുകയും ചെയ്തു.
ഗിറ്റ്ഹബ് മേധാവിയോട് വനിത കൂട്ടായ്മ ചോദിച്ചത്
ഗിറ്റ്ഹബ് മേധാവി തോമസ് ഡോംകെക്ക് അയച്ച കത്തിൽ മുസ്ലിം സ്ത്രീകളെ ലേലത്തിനുവെച്ച 'സുള്ളി ഡീൽ', 'ബുള്ളി ആപ്' പോലെ സ്ത്രീവിരുദ്ധ വിദ്വേഷ ആപ് ഇനിയും ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി കൈക്കൊണ്ടു എന്നു വ്യക്തമാക്കാൻ 'നെറ്റ്വർക് ഓഫ് മീഡിയ വിമൻ ഇന്ത്യ' ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു കേസുകളിലും 'ഗിറ്റ്ഹബ്' ഇതുവരെ കൈക്കൊണ്ട നടപടികൾ വിശദീകരിച്ച് പ്രസ്താവനയിറക്കണമെന്നും ഭാവിയിൽ സ്ത്രീകളെയും ന്യൂനപക്ഷ, പാർശ്വവത്കൃത സാമൂഹിക വിഭാഗങ്ങളെയും ഭീകരവത്കരിക്കാതിരിക്കാൻ 'ഗിറ്റ്ഹബ്' കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങളും ഗിറ്റ്ഹബ് സി.ഇ.ഒക്ക് വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ വെച്ചിട്ടുണ്ട്. ആദ്യ പ്രതികരണത്തിനപ്പുറം ഗിറ്റ്ഹബ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അത് കിട്ടാനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കോടതി മേൽനോട്ടത്തിൽ മാത്രമേ സാധ്യമാകൂ. എന്നാൽ, ഹരിദ്വാറിലും ഡൽഹിയിലും നടന്ന വിദ്വേഷ മത പാർലമെന്‍റുകൾക്കെതിരെ അയച്ച കത്തിനോടുപോലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രതികരിക്കാത്തതായിരിക്കാം ആ വഴിക്കു നീങ്ങാൻ ആരെയും പ്രേരിപ്പിക്കാത്തത്.
പൊതുസമൂഹത്തിലെ ഒറ്റപ്പെട്ട ശബ്ദങ്ങൾ
''അനീതിയുടെ സന്ദർഭങ്ങളിൽ നിഷ്പക്ഷരാണ് നിങ്ങളെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് മർദകന്‍റെ പക്ഷമാണ്''- 'ബുള്ളി ബായ്' ആപ്പിനു പിന്നാലെ കൂടി കേന്ദ്രമന്ത്രിയെക്കൊണ്ട് ആപ് പൂട്ടിച്ച് മഹാരാഷ്ട്ര പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച ശിവസേനയുടെ രാജ്യസഭ എം.പിയും മുൻ കോൺഗ്രസ് വക്താവുമായ പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റ് ആണിത്. 'ബുള്ളി ബായ്' കേസിൽ എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിലായശേഷം ഹരിദ്വാറിലെ വിദ്വേഷ മത പാർലമെന്‍റിനെതിരെ ബംഗളൂരു, അഹ്മദാബാദ് ഐ.ഐ.എമ്മുകളിലെ വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ശബ്ദത ഭഞ്ജിക്കണമെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ തുറന്നുസംസാരിക്കണമെന്നും ആവശ്യപ്പെട്ടതിെന പിന്തുണച്ചായിരുന്നു പ്രിയങ്കയുടെ ഈ ട്വീറ്റ്. രാജ്യത്തെ മതേതര പാർട്ടികളുടെ പ്രമുഖ നേതാക്കളൊന്നുംതന്നെ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തോട് പ്രതികരിക്കാതെ മൗനംപാലിക്കുമ്പോഴാണ് ശിവസേനയിലെത്തിയ പ്രിയങ്കയുടെ തുടർച്ചയായുള്ള ഇടപെടൽ. ഹിന്ദുത്വ തീവ്രവാദി നേതാക്കൾ മത പാർലമെന്‍റ് നടത്തിയ ഛത്തിസ്ഗഢിൽ ഒരു ഗ്രാമം മുസ്ലിംകളെ മുഴുവൻ ബഹിഷ്കരിക്കുമെന്നു പ്രതിജ്ഞയെടുത്തതാണ് വിദ്വേഷ വാർത്തകളിൽ ഏറ്റവും പുതിയത്. ഒരു ഗ്രാമം പരസ്യമായി ഉച്ചഭാഷിണിയിലൂടെ നടത്തിയ ഈ വിദ്വേഷ പ്രതിജ്ഞ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. വിദ്വേഷം പടർത്താനുള്ള നീക്കങ്ങൾ രാജ്യവ്യാപകമായി തുടരുമ്പോഴും പ്രിയങ്ക ചതുർവേദിയെ പോലെ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മപോലെ, മനുഷ്യാവകാശ പ്രവർത്തകരെപ്പോലെ പ്രതീക്ഷയായി പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട ശബ്ദങ്ങളാണുള്ളത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.