മനുഷ്യർ നേരിടുന്ന ജീവൽപ്രശ്നം ചർച്ചചെയ്യാൻ ലോക രാജ്യങ്ങളുടെ 27ാമത് കാലാവസ്ഥ ഉച്ചകോടി ഈജിപ്തിലെ ശറമുശൈഖിൽ നടക്കുകയാണ്. ഇതിനുമുമ്പ് 170 രാജ്യങ്ങൾ പാരിസിൽ ഒത്തുചേർന്ന് ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെ എത്തിക്കുമെന്ന് തീരുമാനിച്ച് പിരിഞ്ഞ് ഏഴുവർഷം കഴിഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. ഐക്യരാഷ്ട്രസഭ പരിസ്ഥിതി കർമപരിപാടിയുടെ പതിമൂന്നാമത് എമിഷൻ ഗ്യാപ് റിപ്പോർട്ട് 2022 രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് 2.8 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. നിലവിൽ ബഹിർഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45 ശതമാനം കുറച്ചില്ലെങ്കിൽ ഭൂമി വിയർത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങൾ അതിജീവനത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥ വരും. പ്രഖ്യാപനങ്ങൾ പലതുമുണ്ടായിട്ടും കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, ഹൈഡ്രോഫ്ലൂറോ കാർബൺ, പെർഫ്ലൂറോ കെമിക്കൽസ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ ബഹിർഗമനം അപകടകരമായ രീതിയിൽ തുടരുകയാണ്.
വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിർമാണ മേഖല, ഭക്ഷ്യോൽപാദന മേഖല എന്നിവയിൽ പരിസ്ഥിതി സൗഹൃദമായ സമൂല പരിവർത്തനം സൃഷ്ടിച്ചാലേ ഭൂമിയെ രക്ഷപ്പെടുത്താനാകൂ. സർക്കാറുകളും വൻകിട കമ്പനികളും മെല്ലെപ്പോക്ക് നയം തുടരുകയാണെങ്കിൽ 2100 ആകുമ്പോഴേക്കും ലോകത്തിന്റെ പല ഭാഗങ്ങളും കടലിനടിയിലാകും. മനുഷ്യവാസമുള്ള ചെറുദ്വീപുകൾ അപ്രത്യക്ഷമാകും. ഫോസിൽ ഇന്ധനങ്ങളിൽനിന്ന് കാർബൺ ഏറ്റവും കൂടുതൽ പുറന്തള്ളുന്നത് ചൈനയിലാണ് (31 ശതമാനം), അമേരിക്ക (14 ശതമാനം), യൂറോപ്യൻ യൂനിയനും ഇന്ത്യയും (ഏഴു ശതമാനം) എന്നിങ്ങനെ പുറത്തുവിടുന്നു. കൽക്കരി ഇന്ധന ഉൽപാദനത്തിൽനിന്ന് 190 രാജ്യങ്ങൾ പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചപ്പോൾ ഇതിൽ 46 രാജ്യങ്ങൾ കരാറിൽ ഒപ്പിട്ടില്ല. കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലുള്ളത് ലോകത്തിലെ കൽക്കരി ഇന്ധന ഉൽപാദനത്തിന്റെ 15 ശതമാനം മാത്രമാണ്. ഏറ്റവും വലിയ കൽക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ കരാറിൽ ഒപ്പിട്ടിട്ടില്ല.
മനുഷ്യനാൽ പുറന്തള്ളുന്ന മീഥെയ്ൻ വാതക ബഹിർഗമനം 30 ശതമാനം കുറക്കാൻ 122 രാജ്യങ്ങൾ പ്രതിജ്ഞയെടുത്തപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ മീഥെയ്ൻ പുറന്തള്ളുന്ന ആസ്ട്രേലിയ, ചൈന, ഇന്ത്യ, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങൾ ഇതിലില്ല എന്നത് നിരാശജനകമാണ്. ലോകത്ത് മീഥെയ്ൻ വാതക ബഹിർഗമനം ഓരോ വർഷവും 162 ശതമാനമാണ് വർധിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡിനേക്കാൾ അപകടകാരിയാണ് മീഥെയ്ൻ.
2070ൽ ഇന്ത്യ കാർബൺ ബഹിർഗമനം പൂജ്യത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2050ൽ അമേരിക്കയും 2060ൽ ചൈനയും സൗദിയും കാർബൺ ന്യൂട്രൽ ആകും എന്ന് പ്രഖ്യാപിച്ചത് ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. വിവിധ പ്രവർത്തനങ്ങൾ വഴി പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം, മണ്ണ്, സമുദ്രങ്ങൾ തുടങ്ങിയവയിൽ ആഗിരണം ചെയ്യപ്പെടുന്ന കാർബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാർബൺ സന്തുലിതാവസ്ഥ അഥവാ കാർബൺ ന്യൂട്രൽ എന്നു പറയുന്നത്. കാർബൺ കുറക്കുന്ന വികസനരീതി ലോകരാജ്യങ്ങൾ സ്വീകരിച്ചാൽ ഒരു പരിധിവരെ വലിയ പദ്ധതികൾകൊണ്ടുണ്ടാക്കുന്ന കാർബൺ ബഹിർഗമനം തടയാൻ സാധിക്കും.
ക്ലീൻ ഊർജം എന്ന ആശയം ലോകത്ത് ശക്തമാകേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണമായ ഹരിതഗൃഹ വാതകങ്ങൾ കുറക്കാൻ സഹായിക്കുന്ന നിർമാണാത്മക തീരുമാനങ്ങൾ കാലാവസ്ഥ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രകൃതിസ്നേഹികൾ പ്രതീക്ഷിക്കുന്നു. ഒത്തുചേരലിന്റെ സ്പോൺസർമാരിൽ പ്രതിവർഷം 12,000 കോടി പ്ലാസ്റ്റിക് കുപ്പികൾ മാലിന്യക്കുപ്പയിലെത്തിക്കുന്ന കൊക്കക്കോളയുമുണ്ട് എന്നത് തമാശയായിത്തോന്നുന്നു. എന്നിരിക്കിലും ലോകം പ്രതീക്ഷാനിർഭരമായാണ് കൂടിച്ചേരലിനെ കാണുന്നത്. ഉച്ചകോടി എന്തു തീരുമാനമെടുത്താലും ശരി വായു മലിനീകരണം ശരാശരി ആയുസ്സിന്റെ 2.2 വർഷം കുറക്കുന്നു എന്ന കാര്യം ജനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലത്, അതിന് തടയിടാൻ നാം നടത്തുന്ന ഓരോ ചെറുചുവടും ഭൂമിക്കും അതിലെ താമസക്കാർക്കും ആശ്വാസമേകുമെന്നും.●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.