അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനു നേരെ ഇസ്രായേൽ ഭരണകൂടം ഭീകരാക്രമണം തുടരവെ ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജ ‘മാധ്യമ’വുമായി സംസാരിക്കുന്നു. ഈ അറുകൊല അവസാനിപ്പിക്കാൻ ഇന്ത്യയുടെ അടിയന്തര ഇടപെടൽ ആവശ്യമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു
മനുഷ്യകാരുണ്യപരമായ ഒരു സഹായവും കിട്ടാതെ 22 ലക്ഷം ജനങ്ങൾ തടങ്കലിലും വലിയ കഷ്ടപ്പാടിലുമാണ്. ഭക്ഷണമോ മരുന്നോ ഓക്സിജനോ വൈദ്യുതിയോ ഇന്ധനമോ ഒന്നുമില്ല. എന്തുതരം ജീവിതമാണ് അവർ തള്ളി നീക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിമാനങ്ങളും ഡ്രോണുകളുമൊക്കെ ഉപയോഗിച്ച് ഇസ്രായേൽ സേന ബോംബിട്ടു കൊണ്ടേയിരിക്കുന്നു. കപ്പലിൽനിന്ന് പീരങ്കി തീ തുപ്പുന്നു. ഗസ്സയിലെ ജനങ്ങളുടെ വംശഹത്യയാണ് നടക്കുന്നത്. സഹായസാമഗ്രികൾ അന്നാട്ടിലെത്തിക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം വർധിപ്പിക്കേണ്ട സമയമാണ്. എട്ടോ പത്തോ ട്രക്കുകൾ മാത്രം ഒരു ദിവസം എത്തിയതുകൊണ്ട് ഗസ്സയിൽ ഒന്നുമാകില്ല. എല്ലാം ഈജിപ്തിൽ കെട്ടിക്കിടക്കുകയാണ്. ആശുപത്രിയിൽ മരുന്ന് എത്തിക്കാൻപോലും ഇസ്രായേൽ സേന സമ്മതിക്കുന്നില്ല. പരിക്കേറ്റവരെ വടക്കൻ ഗസ്സയിൽ നിന്ന് എങ്ങോട്ടു കൊണ്ടുപോകും? ആർക്കും ഉത്തരമില്ല. കാരണം, മുറിവേറ്റവരുടെ എണ്ണം 18,000ത്തിലധികമാണ്. പകുതി പേരെയെങ്കിലും ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കാതെ വയ്യ. ഇന്ധനം കൊണ്ടുപോകാൻ അനുവദിക്കാത്തതിനാൽ ആശുപത്രികളിലെ ജനറേറ്റർ പോലും പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. സ്ഥിതിഗതികൾ ഈ നിലയിൽ പോയാൽ ഏതാനും ദിവസത്തിനകം ആശുപത്രികളുടെ പ്രവർത്തനവും നിലക്കും.
അത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിനെ, അവർ ഇസ്രായേലിൽ എത്രത്തോളം സമ്മർദം ചെലുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലി ഭരണകൂടത്തിലുള്ളവരിൽ മിക്കവരും യുദ്ധ കുറ്റവാളികളാണെന്ന് ഓർക്കണം. ഇസ്രായേലിനെ നയിക്കുന്ന ബിന്യമിൻ നെതന്യാഹു ലോകത്തോട് ആവശ്യപ്പെടുന്നത്, സ്വയം പ്രതിരോധിക്കാൻ എന്റെ കൈകളെ സ്വതന്ത്രമാക്കൂ എന്നാണ്. ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യാൻ അനുവദിക്കൂ എന്നാണ് അതിന്റെ അർഥം. യു.എന്നിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിനിധി പറഞ്ഞതു ഞാൻ ശ്രദ്ധിക്കുകയായിരുന്നു. മേഖലയിൽ സമാധാനം വേണമെങ്കിൽ ഞങ്ങളുടെ കൈ കെട്ടരുത് എന്നാണ് അവർ ആവശ്യപ്പെടുന്നത്. നല്ല ഫലസ്തീൻ എന്നാൽ ചത്ത ഫലസ്തീനാണ് അവർക്ക്. അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം അങ്ങേയറ്റം സങ്കടകരമാണ്. അമേരിക്കയോ ബ്രിട്ടനോ ഫ്രാൻസോ ഒന്നും വെടിനിർത്തലിന് പ്രേരിപ്പിക്കുന്നില്ല. യു.എൻ രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിക്കാൻ അവർ മടിക്കുന്നു. ഫലസ്തീനികളെ കൊന്നൊടുക്കാൻ ഫലത്തിൽ പിന്തുണ നൽകുകയാണ് അവർ. ഇതിനകം എത്രയെത്ര കുടുംബങ്ങളാണ് ഒരാൾ പോലും ശേഷിക്കാതെ മുഴുവനായും കൊല്ലപ്പെട്ടത്. ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നത് ഇന്നും ഇന്നലെയുമല്ല, 75 വർഷം മുമ്പ് തുടങ്ങിയതാണ്. പരിഷ്കൃതമെന്നു പറയുന്ന ലോകം ഫലസ്തീന്റെ മണ്ണിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിന് കൂട്ടുനിൽക്കുന്നു.
ഞാൻ അങ്ങനെ കരുതുന്നില്ല. നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കുന്നുണ്ട്. ഹമാസ് പോരാളിയുടെ വേഷം ധരിച്ച ഒരാളുടെ മൃതദേഹവും ഇതുവരെ കണ്ടെടുത്തിട്ടില്ല. സാധാരണക്കാരായ ജനങ്ങളെ തടങ്കലിൽ വെച്ചും കൊന്നും മനുഷ്യകാരുണ്യപരമായ സഹായങ്ങൾ വിലക്കിയും ഇസ്രായേൽ ക്രൂരത തുടരുകയാണ്. കഴിഞ്ഞ ദിവസം വരെ ഇസ്രായേൽ സേന കൊന്നത് 7,028 സാധാരണ ജനങ്ങളെയാണ്. അതിനു പുറമെ 1650 ആളുകളുടെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെടുത്തു. 18,000 പേർക്ക് മുറിവേറ്റു.
75 വർഷത്തെ ജീവിതത്തിനിടയിൽ രണ്ടു തെറ്റുകൾ ഞങ്ങൾക്ക് പറ്റിയിട്ടുണ്ട്. 1948ലാണ് ഒന്ന്. വെസ്റ്റ് ബാങ്കിലും ഗസ്സയിലും കിഴക്കൻ ജറൂസലമിലും ഇസ്രായേൽ അധിനിവേശം നടന്ന 1967ലാണ് രണ്ടാമത്തേത്. ഒട്ടേറെ പേർ അഭയാർഥികളായി. എന്നാൽ ഇന്ന് അവർക്ക് എല്ലാ ഫലസ്തീനികളെയും കൊന്നൊടുക്കാമെന്നല്ലാതെ, ഒരാളും ഫലസ്തീൻ മണ്ണ് വിട്ടുപോകില്ല. ഇനിയൊരിക്കലും ഞങ്ങൾ അഭയാർഥികളായി ജീവിക്കില്ല. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഒരു അഭയാർഥി ക്യാമ്പിൽ വളർന്നവനാണ്. വടക്കൻ ജോർഡനിലെ ക്യാമ്പിൽ കഴിഞ്ഞത് നീണ്ട 21 വർഷമാണ്. അത്രയും കാലം ഒരു അഭയാർഥി ക്യാമ്പിൽ കഴിഞ്ഞവന്റെ കഷ്ടപ്പാടുകൾ വിവരിക്കേണ്ടതില്ല. എന്റെ പിതാവിന്റെ ഫലസ്തീനിലെ ഭൂമി ഇന്നും ഞാൻ ചൂണ്ടിക്കാട്ടാം. അതുകൊണ്ടെന്ത്? ചുരുക്കിപ്പറഞ്ഞാൽ, അങ്ങേയറ്റം ക്രൂരന്മാരായ നാസിസ്റ്റ് ശത്രുവിനെയാണ് ഞങ്ങൾ നേരിടുന്നത്.
അങ്ങേയറ്റം ശ്രമിക്കുക തന്നെ. 1993 മുതൽ ഫലസ്തീന്റെ 22 ശതമാനം മണ്ണാണ് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഞങ്ങളുടെ പക്കലുള്ളത്. ചരിത്രത്തിലെ ഫലസ്തീന്റെ 78 ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്റെ അധീനതയിലാണ്. സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 22 ശതമാനം ഞങ്ങൾ സ്വീകരിച്ചു. ഓസ്ലോ ഉടമ്പടി പ്രകാരം ബാക്കി ഭൂമിയും വിട്ടുകിട്ടണം. എന്നാൽ ഫലസ്തീനുമായി സമാധാനത്തിന് ആഗ്രഹിച്ച ഇസ്രായേൽ മുൻപ്രധാനമന്ത്രി യിത് സാഖ് റബീൻ വധിക്കപ്പെടുകയായിരുന്നു. ദ്വിരാഷ്ട്ര പരിഹാരമെന്ന പ്രായോഗിക ഫോർമുല തകർക്കുന്ന, ഓസ്ലോ ഉടമ്പടി ലംഘിക്കുന്ന ആറാമത്തെ ഇസ്രായേൽ ഭരണകൂടമാണ് നെതന്യാഹുവിന്റേത്.
ഫലസ്തീൻ ജനതയുടെ അവകാശത്തിന് അവർ വില കൽപിക്കുന്നില്ല. കഴിഞ്ഞ ദിവസം അവർ വെസ്റ്റ് ബാങ്കിൽ നോട്ടീസുകൾ വിതരണം ചെയ്തു. വെസ്റ്റ് ബാങ്ക് വിട്ടു പൊയ്ക്കൊള്ളാനാണ് ആഹ്വാനം. വിട്ടു പോയില്ലെങ്കിൽ വലിയ ദുരന്തം ഏറ്റുവാങ്ങിക്കൊള്ളാനാണ് ഭീഷണി. ഗസ്സയിൽനിന്ന് ഈജിപ്തിലേക്കും വെസ്റ്റ് ബാങ്കിൽനിന്ന് ജോർഡനിലേക്കും ഫലസ്തീനികളെ അവർക്ക് പുറന്തള്ളണം. ഇക്കൂട്ടർ എന്നാണ് സമാധാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുള്ളത്? അവർ അത് ആഗ്രഹിക്കുന്നില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകൾക്കിടയിൽ യു.എൻ പാസാക്കിയത് 800 പ്രമേയങ്ങളാണ്. അതിൽ ഒന്നു പോലും ഇസ്രായേൽ നടപ്പാക്കിയിട്ടില്ല. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ പിന്താങ്ങുന്നത് അമേരിക്കയാണ്. വെടിനിർത്തൽ നടപ്പാക്കാതിരിക്കാൻ രക്ഷാസമിതിയിൽ വീറ്റോ അധികാരം അവർ ഉപയോഗിക്കുന്നു.
ഫലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ കാലങ്ങളിലൊന്നാണിത്. നാസിസ്റ്റ് ജർമനി, ഫാഷിസ്റ്റ് ഇറ്റലി, ആണവ നാശകാരി അമേരിക്ക, ഇസ്രായേലിന് ആണവപദ്ധതി നൽകിയ ഫ്രാൻസ്, യുദ്ധക്കൊതിയന്മാരായ ബ്രിട്ടൻ എന്നിവയെല്ലാം ഇസ്രായേൽ ചെയ്യുന്ന എന്തിനെയും പിന്തുണക്കുകയാണ്.
ഇസ്രായേലിന്റെയും ഫലസ്തീന്റെയും സുഹൃത്ത് എന്ന നിലയിൽ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ കൂടുതൽ ഗുണപരമായ പങ്ക് വഹിക്കാൻ ഇന്ത്യക്ക് കഴിയും. ഇനിയുമരുത്, നിർത്തണം എന്ന ശബ്ദം ഇന്ത്യയിൽനിന്ന് ഉയർന്നു കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും വേണമെന്ന് ആഗ്രഹിക്കുന്നു. ഗസ്സയെ തടങ്കലിലാക്കിയ സ്ഥിതി മാറ്റിയെടുക്കാനും മനുഷ്യകാരുണ്യപരമായ പ്രവർത്തനങ്ങൾ മുന്നോട്ടുനീക്കുന്നതിനും സാഹചര്യമൊരുക്കാനുള്ള ഇടപെടലുകൾ ആഗ്രഹിക്കുന്നു.
സന്തുലിതമായ സമീപനമാണ് ഉണ്ടാകേണ്ടത്. എന്നാൽ പ്രശ്നത്തിന്റെ തുടക്ക ദിവസങ്ങളിൽ മാധ്യമങ്ങൾ പക്ഷം പിടിച്ചതായി തോന്നുന്നു. ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനു ശേഷമാണ് മനോഭാവത്തിൽ മാറ്റം വന്നത്.
ഹമാസ് എല്ലാവരെയും അമ്പരപ്പിച്ചു. ഇസ്രായേൽ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത് മറക്കരുത്. നിരവധി വർഷങ്ങളായി തടങ്കലിൽ കഴിഞ്ഞു വരുന്നവർ. ഗസ്സയിലേക്ക് സ്വതന്ത്രമായി ആർക്കും കടന്നു ചെല്ലാനുമാവില്ല. ഹമാസിന്റെ ആക്രമണത്തിനു മുമ്പും ഗസ്സയിൽ സ്ഥിതി മോശമായിരുന്നു. പുതിയ ഭരണകൂടം വന്ന ശേഷം ഒക്ടോബർ ഏഴിനു മുമ്പ് 260 പേരെ വെസ്റ്റ് ബാങ്കിൽ കൊല ചെയ്തു. അതിനു ശേഷം 1,004 പേരെയാണ് വധിച്ചത്. കസ്റ്റഡിയിൽ കഴിയുന്നവർ ഒട്ടേറെയാണ്. അന്നൊന്നും ഹമാസ് പോരാളികൾ വെസ്റ്റ് ബാങ്കിൽ ഇല്ല. ഫലസ്തീനികൾക്ക് ജീവിക്കാൻ ഒരു മുറി പോലും കിട്ടാത്ത സാഹചര്യമായിരുന്നു അവിടെ. അധിനിവേശം നടത്തിയവർക്കാകട്ടെ, എന്തും കൈയടക്കാൻ പൂർണ സ്വാതന്ത്ര്യവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.