തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് സംഘപരിവാർ കൂടാരത്തിലേക്കാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിയക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. അതിന് അച്ചാരം വാങ്ങിയെന്നതിന് തെളിവാണ് സുധാകരന്റെ പ്രസ്താവനകളെന്നും സി.പി.എം അറിയിച്ചു.
ആർ.എസ്.എസുമായി താൻ ചർച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം കെ.സുധാകരൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആർ.എസ്.എസിന്റെ ശാഖകൾക്ക് സംരക്ഷണം നൽകി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
ഇത്തരം ആർ.എസ്.എസ് അനുകൂല നിലപാടുകൾ തിരുത്തുന്നതിന് പകരം ജവഹർലാൽ നെഹറുവിനെ പോലും വർഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് കെ.സുധാകരൻ വീണ്ടും പരിശ്രമിക്കുന്നത്. സ്വയം ബി.ജെ.പിയിലേക്ക് ചേക്കേറുന്ന ശ്രമത്തേക്കാൾ കേരളത്തിലെ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനു ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർഥത്തിൽ സുധാകരൻ ശ്രമിക്കുന്നത്.
ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാറിന്റെ സമീപം തന്നെയാണ് സുധാകരനുമുള്ളതെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഈ അപകടം തിരിച്ചറിയാൻ കോൺഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും തയാറാകണം.
കെ.സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആർ.എസ്.എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന്റെയും യു.ഡി.എഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.