ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക 14ന് പ്രഖ്യാപിക്കും. കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ ചേർന്ന പാർട്ടി സ്ക്രീനിങ് കമ്മിറ്റി തയാറാക്കിയ സ്ഥാനാർഥികളുടെ ചെറുപട്ടിക പരിഗണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വെള്ളിയാഴ്ച യോഗം ചേർന്ന് അന്തിമപട്ടികക്ക് രൂപംനൽകും. നിലവിലെ എം.പിമാരെയും എം.എൽ.സിമാരെയും മത്സരിപ്പിക്കേണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. എന്നാൽ, ഭൂരിഭാഗം സിറ്റിങ് എം.എൽ.എമാരെയും മത്സരിപ്പിക്കും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 17ആണ്. മേയ് 12നാണ് വോട്ടെടുപ്പ്.
കർണാടക പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ മധുസൂദനൻ മിസ്ത്രി, അശോക് ഗെഹ്ലോട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രായമായവരെയും മൂന്നുതവണ പരാജയപ്പെട്ടവരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയേക്കും. വിജയസാധ്യതയുള്ള നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും സീറ്റ് നൽകും. അവസാനഘട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി വെള്ളിയാഴ്ച വീണ്ടും ഡൽഹിയിലേക്ക് പോകുന്നുണ്ട്.
സംസ്ഥാനത്തുനിന്നുള്ള ന്യൂനപക്ഷ നേതാക്കൾ വേണുഗോപാലിനെ സന്ദർശിച്ച് ഇത്തവണ കൂടുതൽ മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്ഥാനാർഥികൾ വിജയിക്കാൻ സാധ്യതയുള്ള 23 മണ്ഡലങ്ങളുടെ പട്ടികയും ഇവർ കൈമാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച 11 മണ്ഡലങ്ങൾക്കു പുറമെ, ജയനഗർ, ഹെബ്ബാൾ, ധാർവാഡ്, ഹങ്കൽ, കോലാർ, ഭദ്രാവതി, ദാവനഗെരെ ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികക്കെതിരെ വിമതസ്വരമുയർത്തി സ്ഥാനാർഥി മോഹികൾ രംഗത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.