കർഷകപ്രശ്നങ്ങളും ദലിത് രോഷവും ചർച്ചയാക്കുന്നതിനു പകരം ഹിന്ദുത്വത്തിൽ കോൺഗ്രസും ബി.ജെ.പിയും പരസ്പരം മത്സരിക്കാൻ തുടങ്ങിയതോടെ ഹിന്ദുത്വ ലേബാറട്ടറിയായ മധ്യപ്രദേശിൽ ശബരിമല മുഖ്യവിഷയമാക്കി ഹിന്ദുത്വ മാധ്യമങ്ങൾ. കേരളത്തിൽ ശബരിമല വിവാദമാക്കി ബി.ജെ.പി നില നിർത്തുന്നത് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൂടി കണ്ടാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഹിന്ദി മാധ്യമങ്ങളുടെ ശബരിമല കവറേജ്.
ഏപ്രിൽ രണ്ടിലെ ഭാരത് ബന്ദിൽ മധ്യപ്രദേശിൽ കാണിച്ച അതിക്രമങ്ങൾക്കെതിരെ ദലിതുകൾക്കിടയിലെ രോഷവും കർഷകർക്കിടയിലെ സർക്കാർവിരുദ്ധ വികാരവും ആ വിഭാഗങ്ങൾക്കിടയിൽ ശക്തമായി നിലനിൽക്കുന്നത് ഹിന്ദുത്വ അജണ്ടകൾകൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വലിയ സഹായമാവുകയാണ് ശബരിമല. ഉന്നത രാഷ്ട്രീയനേതാക്കളുടെ തെരഞ്ഞെടുപ്പ് റാലികൾ പോലും അവഗണിച്ചാണ് ബി.ജെ.പി സർക്കാറിനെയും സംഘ് പരിവാറിനെയും രക്ഷിക്കാൻ ഹിന്ദുത്വചായ്വുള്ള മാധ്യമങ്ങൾ ശബരിമലയിലെ സംഘർഷത്തിന് വൻ പ്രാധാന്യം നൽകുന്നത്.
മധ്യപ്രദേശിലെ സാഗറിലെത്തിയപ്പോൾ ശബരിമലയിൽ ഹിന്ദു നേതാക്കളെ അറസ്റ്റ് ചെയ്തുവെന്ന വാർത്തയാണ് പ്രാദേശിക എഡിഷനുകളുള്ള പത്രങ്ങളിൽപോലും മുഖ്യ വാർത്ത. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കമുള്ള ദേശീയ നേതാക്കളെത്തി മധ്യപ്രദേശ് തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക ഇറക്കിയത് മാറ്റിവെച്ചാണ് കേരളത്തിൽ ബി.ജെ.പി ഭാരവാഹികളെ അറസ്റ്റ് ചെയ്തത് സംഘ് പരിവാറിനൊപ്പം നിൽക്കുന്ന ഹിന്ദി മാധ്യമങ്ങൾ പ്രധാന വാർത്തയാക്കിയത്. ‘ശബരിമലയിലെ ഹിന്ദു നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് കേരളത്തിൽ ഹർത്താൽ’ എന്നാണ് സാഗറിൽ ഇറങ്ങിയ ‘നവ ദുനിയ’ പത്രത്തിെൻറ പ്രധാന തലക്കെട്ട്. ബി.ജെ.പി നേതാക്കൾ ശബരിമലയിൽ അറസ്റ്റിലായത് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ഇംഗ്ലീഷ് പത്രങ്ങളിലുമുണ്ട് വിശദമായി.
ജ്യോതിരാദിത്യ സിന്ധ്യ വൻ റാലി നടത്തിയ ഗ്വാളിയോറിൽ പിറ്റേന്നിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയിൽ അതിെൻറ ഒരു ചിത്രം പോലും നൽകിയില്ല. എന്നാൽ, പത്തിലേറെ വാർത്തകളുമായി ശബരിമലയെക്കുറിച്ച് ഒരു ധാരണയില്ലാത്തവരെ വിഷയം പഠിപ്പിക്കാൻ മുഴുപ്പേജാണ് നീക്കിവെച്ചത്. രാമക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ബി.ജെ.പി കഠിന പരിശ്രമം നടത്തിയിട്ടും വേണ്ടത്ര ഏശുന്നില്ലെന്ന് കണ്ടതോടെയാണ് മധ്യപ്രദേശിലെ മാധ്യമങ്ങൾ ശബരിമല ഏറ്റുപിടിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം രാമക്ഷേത്രം ഓർമയിലെത്തുന്നത് തങ്ങളുടെ പ്രശ്നങ്ങൾ മറച്ചു പിടിക്കാനാണെന്ന് ബി.ജെ.പിക്ക് ഇതുവരെ വോട്ടുചെയ്തിരുന്ന കർഷകർ ഉൾപ്പെടെ പരസ്യമായി പറയുന്നുണ്ട്. മധ്യപ്രദേശിൽ 15 കൊല്ലമായി തങ്ങളോട് രാമക്ഷേത്രം എന്നു പറയുന്നു. ഇനി അതിൽ വീഴില്ലെന്നും തെൻറയും കുടുംബത്തിെൻറയും വോട്ട് ഇത്തവണ കോൺഗ്രസിനാണെന്നും ദേവേന്ദ്ര ഭാഗേൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.