ചെരിപ്പിന്‍റെ അടുത്തുവരാൻ പോലും യോഗ്യതയില്ല! കോഹ്ലി-ബാബർ താരതമ്യത്തെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആവേശത്തോടെ താരതമ്യം ചെയ്യുന്ന രണ്ടു സൂപ്പർതാരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്ലിയും പാകിസ്താൻ നായകൻ ബാബർ അസമും. എന്നാൽ, കോഹ്ലിയെ ബാബറുമായി താരതമ്യം ചെയ്യുന്നതിനോട് രൂക്ഷമായാണ് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ പ്രതികരിച്ചത്. ബാബർ ഇന്ത്യൻ താരത്തിന്‍റെ അടുത്തുപോലും വരില്ലെന്നാണ് കനേരിയയുടെ വാദം.

ട്വന്‍റി20 ലോകകപ്പിൽ ശിശുക്കളായ അമേരിക്കയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ടീമിന്‍റെ പ്രകടനത്തെയും കനേരിയ രൂക്ഷമായി വിമർശിച്ചു. അസോസിയേറ്റ് രാജ്യത്തോട് പരാജയപ്പെട്ടത് നാണക്കേടാണെന്ന് അദ്ദേഹം പ്രതികരിച്ചു. അമേരിക്കയോട് സൂപ്പർ ഓവറിലാണ് പാകിസ്താൻ വീണത്. പാകിസ്താൻ ആധികാരികമായി തന്നെ അമേരിക്കയെ തോൽപിക്കണമായിരുന്നെന്നും മത്സരത്തിൽ ബാബർ നിർണായക പങ്ക് വഹിക്കണമായിരുന്നെന്നും കനേരിയ വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിനോട് പ്രതികരിച്ചു.

‘ബാബർ അസം...ബാബർ അസം...ജനം അദ്ദേഹത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ബാബർ സെഞ്ച്വറി നേടിയാൽ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ കോഹ്ലിയുമായി താരതമ്യം ചെയ്യും. കോഹ്ലിയുടെ ചെരിപ്പിന്‍റെ അടുത്തുവരാൻ പോലും യോഗ്യതയില്ല. അമേരിക്കൻ ബൗളർമാർ ബാബറിനെ ശരിക്കും വലച്ചു. റണ്ണെടുക്കാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. ഈ ഏകപക്ഷീയ മത്സരത്തിൽ ബാബർ മികച്ച പ്രകടനം നടത്തുകയും പാകിസ്താൻ ജയിക്കുകയും വേണമായിരുന്നു. ലോകകപ്പ് നേടിയവരാണ് പാകിസ്താൻ, ക്രിക്കറ്റ് ലോകത്തെ പ്രമുഖ ടീമുകളൊന്നാണ്. നിരവധി ഇതിഹാസ താരങ്ങളെ സംഭാവന ചെയ്ത രാജ്യം. എന്നാൽ, ഇതുപോലെ പ്രകടനം നടത്തുന്നത്, വളരെ മോശമാണ്. നാണക്കേടാണ്! ഇങ്ങനെയുള്ള ക്രിക്കറ്റാണോ നമ്മൾ കളിക്കുന്നത്’ -കനേരിയ പറഞ്ഞു.

ഇന്ത്യ പാകിസ്താനെ അനായാസം തോൽപിക്കും. ഇന്ത്യയെ തോൽപിക്കാനുള്ള കഴിവൊന്നും അവർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ കളിയിൽ അയർലൻഡിനെ ആധികാരികമായി തോൽപ്പിച്ചാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ശ്രമിക്കുക.

പ്രവചനാതീതമായ പിച്ച് കൂടിയാകുമ്പോൾ അമേരിക്കൻ മണ്ണിൽ വീറുറ്റ പോര് ഉറപ്പാണ്. ഈ ലോകകപ്പിൽ ആദ്യമായി ഗാലറി നിറയുന്ന മത്സരം കൂടിയാകുമിത്. 34,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ടീമുകൾ മാത്രമാണ് ടീം സ്കോർ നൂറു കടത്തിയത്. മുൻ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമർശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.

Tags:    
News Summary - Danish Kaneria Rubbishes Comparison Of Babar Azam With Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.