കിരീടത്തോടടുത്ത് ഇംഗ്ലണ്ട്; പത്തോവറിൽ മൂന്നിന് 77

മെൽബൺ: ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരിൽ കിരീടത്തോടടുത്ത് ഇംഗ്ലണ്ട്. പാകിസ്താനെ 137 റൺസിലൊതുക്കി അനായാസ ജയം മുന്നിൽക്കണ്ട ഇംഗ്ലണ്ട് പത്തോവറിൽ മൂന്നിന് 77 റൺസെന്ന നിലയിലാണ്. ജയിക്കാൻ ഇനി വേണ്ടത് 60 പന്തിൽ 61 റൺസ് മാത്രം. 16 പന്തിൽ 17 റൺസുമായി ബെൻ സ്റ്റോക്സും 16 പന്തിൽ 14 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ.

രണ്ട് പന്തിൽ ഒരു റൺസെടുത്ത ഓപണർ അലക്സ് ഹെയിൽസിന്റെ കുറ്റി ഷാഹിൻ അഫ്രീദി പിഴുതപ്പോൾ ഒമ്പത് പന്തിൽ 10 റൺസെടുത്ത ഫിൽ സാൾട്ടിനെ ഹാരിസ് റഊഫിന്റെ പന്തിൽ ഇഫ്തിഖാർ അഹ്മദ് പിടിച്ച് പുറത്താക്കി. അടിച്ചുകളിച്ച ക്യാപ്റ്റൻ ജോസ് ബട്‍ലറെ ഹാരിസ് റഊഫിന്റെ പന്തിൽ മുഹമ്മദ് റിസ്‍വാൻ പിടിച്ചു പുറത്താക്കിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു. 17 പന്തിൽ 26 റൺസായിരുന്നു ബട്‍ലറുടെ സംഭാവന.

ലോകകിരീടത്തിലേക്ക് അടിച്ചു തകർക്കാനൊരുങ്ങിയ പാകിസ്താനെ ഇംഗ്ലണ്ട് 137 റൺസിൽ തളക്കുകയായിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കണിശതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ടിനു മുന്നിൽ കൂറ്റനടികൾ സാധ്യമാവാതെ കുഴങ്ങിയ പാക് നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28 പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രമായിരുന്നു.

ഓപണിങ്ങിൽ ബാബറും റിസ്‍വാനും ചേർന്ന് 29 റൺസ് ​ചേർത്തെങ്കിലും സാം കറന്റെ പന്തിൽ ക്ലീൻ ബൗൾഡായി റിസ്‍വാൻ മടങ്ങി. വൺ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് 12 പന്തിൽ എട്ടുറൺസെടുത്ത് ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബാബറും മസൂദും 39 റൺസിന്റെ കൂട്ടുകെട്ടുമായി മുന്നോട്ടു നീങ്ങവെ 12ാം ഓവറിലെ ആദ്യ പന്തിൽ പാക് ക്യാപ്റ്റനെ റഷീദ് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. രണ്ടു ഫോറടക്കമാണ് ബാബർ 32 റൺസെടുത്തത്. രണ്ടു ഫോറും ഒരു സിക്സുമടക്കം 38ലെത്തിയ മസൂദ് 17ാം ഓവറിൽ കൂടാരം കയറിയതോടെ പാകിസ്താൻ അഞ്ചിന് 121 എന്ന നിലയിലായി. ഷദാബ് രണ്ടു ഫോറക്കമാണ് 20ലെത്തിയത്. അവസാന ഘട്ടത്തിൽ വിക്കറ്റുകൾ വീണതോടെ 150 കടക്കാമെന്ന പാക് മോഹങ്ങളും പച്ചതൊട്ടില്ല.

നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങിൽ തിളങ്ങിയത്. ക്രിസ് ജോർഡാൻ 27 റൺസിന് രണ്ടു വിക്കറ്റെടുത്തു.

Tags:    
News Summary - England near the crown; 77 for three in ten overs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.