മൗണ്ട് മൗൻഗനൂയി: വനിത ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ജേതാക്കളും റണ്ണറപ്പുകളും ബുധനാഴ്ചയിലെ മത്സരത്തിൽ നേർക്കുനേർ. ഇംഗ്ലണ്ടും ഇന്ത്യയുമാണ് അങ്കത്തിനിറങ്ങുന്നത്. നാലാം കളിയിൽ മൂന്നാം ജയം തേടിയാണ് മിതാലി രാജിന്റെ ടീം ഇറങ്ങുന്നതെങ്കിൽ കളിച്ച മൂന്നും തോറ്റ ഇംഗ്ലണ്ടിന് നിലനിൽപിന്റെ പോരാട്ടമാണ്.
കഴിഞ്ഞ കളിയിൽ കൂറ്റൻ സ്കോറുയർത്തുകയും വെസ്റ്റിൻഡീസിനെ തകർക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സെഞ്ച്വറികളുമായി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ഫോമിലെത്തിയതും ഇന്ത്യക്ക് കരുത്തുപകരുന്നു. ആദ്യ കളിയിൽ പാകിസ്താനെ തോൽപിച്ചശേഷം ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റിരുന്നു. അതിനുശേഷമാണ് വിൻഡീസിനെ തകർത്തത്. നാല് പോയന്റുമായി കിവീസിനും വിൻഡീസിനുമൊപ്പമുള്ള ഇന്ത്യ റൺ ശരാശരിയിൽ ഇരുടീമുകളെയും പിന്തള്ളി മൂന്നാം സ്ഥാനത്താണ്. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച ആസ്ട്രേലിയയും (8) ദക്ഷിണാഫ്രിക്കയും (6) ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
നാലാം മത്സരത്തിൽ ആസ്ട്രേലിയ ഏഴ് വിക്കറ്റിന് വിൻഡീസിനെ തകർക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 131ൽ ഒതുക്കിയ ഓസീസ് 19.4 ഓവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.