ഗംഭീറും മോർക്കലും (ഫയൽ ചിത്രം)

ഗംഭീറിന് കൂട്ടായി മുൻ സഹതാരം; മോണി മോർക്കൽ ടീം ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകൻ

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ മോണി മോർക്കലിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ബൗളിങ് പരിശീലകനായി നിയമിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ ഒന്നിന് മോർക്കൽ ചുമതലയേൽക്കും. 39കാരനായ മോർക്കൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം നേരത്തെ ലക്നൗ സൂപ്പർ ജയന്‍റ്സിൽ പ്രവർത്തിച്ചിരുന്നു.

സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാവും മോർക്കൽ ടീമിനൊപ്പം ചേരുക. ദക്ഷിണാഫ്രിക്കക്കു വേണ്ടി 86 ടെസ്റ്റ്, 117 ഏകദിന, 44 ടി20 മത്സരങ്ങളിൽ കളിച്ച മോർക്കൽ 544 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. പ്രതാപകാലത്ത് ഡെയ്‍ൽ സ്റ്റെയ്ൻ, വെർണൻ ഫിലാൻഡർ ഉൾപ്പെടെ മികവുറ്റ ബോളർമാർക്കൊപ്പമായിരുന്നു മോർക്കൽ പ്രോട്ടീസിനായി കളിച്ചത്.

33-ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മോർക്കൽ, ഇടക്കാലത്ത് കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു. പിന്നീട് പാകിസ്താന്‍റെ ബൗളിങ് കോച്ചായ താരം കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പു വരെ തൽസ്ഥാനത്ത് തുടർന്നിരുന്നു. ലോകകപ്പിലെ പാകിസ്താന്‍റെ മോശം പ്രകടനത്തെ തുടർന്നാണ് പരിശീലകസ്ഥാനം ഒഴിഞ്ഞത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മൂന്ന് സീസണുകളിൽ ഗംഭീറും മോർക്കലും സഹതാരങ്ങളായിരുന്നു. പിന്നീട് ലക്നൗ സൂപ്പർ ജയന്‍റ്സിൽ ഗംഭീർ മെന്‍ററായിരുന്നപ്പോൾ മോർക്കൽ ബൗളിങ് പരിശീലകനായി. ഗംഭീർ കൊൽക്കത്ത ടീമിനൊപ്പം തിരിച്ചെത്തിയപ്പോഴും മോർക്കൽ എൽ.എസ്.ജിയിൽ തുടർന്നു. അഭിഷേക് നായർ, റയാൻടെൻ ഡോസ്താചെ എന്നിവരോടൊപ്പം അസിസ്റ്റന്‍റ് കോച്ചായാണ് മോർക്കൽ ടീം ഇന്ത്യക്കൊപ്പം ചേരുന്നത്. ടി. ദിലീപ് ഫീൽഡിങ് പരിശീലകനായി തുടരും.

Tags:    
News Summary - Morne Morkel confirmed as India's new bowling coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.