പുരാന്‍റെ ബാറ്റിങ്
വിശാഖപട്ടണം: അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷിന്‍റെയും (72) നിക്കോളസ് പുരാന്‍റെയും (75) ബാറ്റിങ് കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 210 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ലഖ്നോ സൂപ്പർ ജയന്‍റ്സ്. ഇരുവരുമൊന്നിച്ച രണ്ടാം വിക്കറ്റിലെ 87 റൺസ് കൂട്ടുകെട്ട് സൂപ്പർ ജയന്‍റ്സിന്‍റെ ഇന്നിങ്സിൽ നിർണായകമായി. ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ നേടി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് സൂപ്പർ ജയന്‍റ്സ് നേടിയത്.
ടോസ് നേടിയ ഡൽഹി ടീം സൂപ്പർ ജയന്‍റ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ 46ൽ നിൽക്കേ എയ്ഡൻ മാർക്രം (13 പന്തിൽ 15) മിച്ചൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. പിന്നീടൊന്നിച്ച മാർഷും പുരാനും ചേർന്ന് സ്കോറുയർത്തി. 36 പന്ത് നേരിട്ട മാർഷ് ആറ് വീതം സിക്സും ഫോറും ഉൾപ്പെടെ 72 റൺസ് നേടിയാണ് പുറത്തായത്. പുരാനാകട്ടെ 30 പന്തിൽ ആറ് ഫോറും ഏഴ് സിക്സും സഹിതം 75 റൺസടിച്ചു. ഇതിനിടെ ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ ഒരോവറിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 28 റൺസ് നേടിയെടുക്കാനുമായി.
സ്റ്റാർക്കിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി പുരാൻ പുറത്തായതോടെ സൂപ്പർ ജയന്‍റ്സിന്‍റെ റൺറേറ്റ് താഴ്ന്നു. പിന്നീടെത്തിയ ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് പവലിയനിലേക്ക് മടങ്ങി. ക്യാപ്റ്റൻ ഋഷഭ് പന്ത് സംപൂജ്യനായി മടങ്ങിയപ്പോൾ ആയുഷ് ബദോനിക്ക് നാല് റൺസ് മാത്രമാണ് നേടാനായത്. ശാർദുൽ ഠാക്കൂർ (0) റണ്ണൗട്ടായി. ഷഹ്ബാസ് അഹ്മദിനെ (ഒമ്പത്) സ്റ്റാർക്ക് മടക്കി. രവി ബിഷ്ണോയിക്കും റൺസ് കണ്ടെത്താനായില്ല. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ (19 പന്തിൽ 27*) കത്തിക്കയറിയതോടെ ടീം സ്കോർ 200 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.