അടിതെറ്റിയാൽ ആഫ്രിക്കയും..! ലോകകപ്പിൽ വീണ്ടും അട്ടിമറി, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതർലൻഡ്സ്

ധർമശാല: ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേ ക്രിക്കറ്റ് ലോകകപ്പിൽ വീണ്ടും അട്ടിമറി വിജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതർലാൻഡ്സ് 38 റൺസിന് പരാജയപ്പെടുത്തി. സ്കോർ: നെതർലാൻഡ്സ്- 43 ഓവറിൽ 8ന് 245. ദക്ഷിണാഫ്രിക്ക- 42.5 ഓവറിൽ 207ന് എല്ലാവരും പുറത്ത്.

മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നെതർലാൻഡ്സ് ഉയർത്തിയ ഭേദപ്പെട്ട സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ ടെമ്പ ബവുമ (16), ക്വിന്‍റൺ ഡികോക്ക് (20), എയ്ഡൻ മർക്രം (ഒന്ന്), റസി വാൻ ഡർ ഡസെൻ (നാല്) എന്നിവരുടെ വിക്കറ്റ് 15 ഓവർ തികയും മുമ്പേ വീണു. ഹെയിന്റിച്ച് ക്ലാസെനും (28) ഡേവിഡ് മില്ലറും (43) ചേർന്ന് കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 89ൽ നിൽക്കെ ക്ലാസെൻ വീണു. പിന്നീട് മില്ലറിന്‍റെ ഒറ്റയാൾ പോരാട്ടമായിരുന്നു. റൺനിരക്ക് ഉയർത്തിയ മില്ലർ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുയർത്തിയെങ്കിലും 31ാം ഓവറിൽ വാൻ ബീക്കിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. ഇതോടെ നെതർലാൻഡ്സ് വിജയമുറപ്പിച്ചു. തുടർന്ന് വാലറ്റക്കാരും ഒന്നൊന്നായി മടങ്ങിയതോടെ ഡച്ചുകാർക്ക് കാത്തിരുന്ന ജയം. വാൻ ബീക്ക് മൂന്ന് വിക്കറ്റും പോൾ വാൻ, വാൻഡെർ മെർവെ, ബാസ് ഡി ലീഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സിനും തുടക്കം നല്ലതായിരുന്നില്ല. വൻ തകർച്ചയിലേക്കെന്ന് തോന്നിച്ച ഇന്നിങ്സിനെ വാലറ്റത്തെ കൂട്ടുപിടിച്ച് വമ്പൻ സ്കോറിലേക്ക് നയിച്ചത് നായകൻ സ്കോട്ട് എഡ്വാർഡ്സാണ്. പുറത്താകാതെ 78 റൺസെടുത്ത എഡ്വാർഡ്സിന്റെ മികവിലാണ് ഓറഞ്ചുപട 43 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് അടിച്ചുകൂട്ടിയത്. 34 ഓവറിൽ ഏഴിന് 141 റൺസെന്ന ഘട്ടത്തിൽനിന്ന് 43 ഓവറിൽ 245 റൺസിലെത്തുകയായിരുന്നു ഡച്ചുകാർ.

ടോസ് നേടിയ ആഫ്രിക്കക്കാർ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തകർന്ന നെതർലാൻഡ്സ് 15 ഓവർ പിന്നിടുമ്പോൾ നാലു വിക്കറ്റിന് 50 റൺസെന്ന പരിതാപകരമായ നിലയിലായിരുന്നു. വിക്രംജിത് സിങ് (രണ്ട്), മാക്സ് ഒഡോവ്ഡ് (18) ബാസ് ഡെ ലീഡ് (രണ്ട്), കോളിൻ ആക്കർമാൻ (12) എന്നിവരാണ് എളുപ്പം മടങ്ങിയത്. എഡ്വാർഡ്സിനൊപ്പം രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ സിബ്രാൻഡ് എംഗൽബ്രെക്ടും (19) തേജ നിദമനുരുവും (20) മടങ്ങിയതോടെ സ്കോർ ആറു വിക്കറ്റിന് 112.

ലോഗൻ വാൻ ബീക്കിനെ (10) മറുവശത്ത് കൂട്ടുനിർത്തി നായകൻ ആക്രമിച്ചുകളിക്കാൻ തുടങ്ങിയതോടെ സ്കോർ ബോർഡും ചലിച്ചുതു​ടങ്ങി. 140ൽ നിൽക്കെ തേജ മടങ്ങിയശേഷം വന്ന റെലോഫ് വാൻഡെർ മെർവ് ക്യാപ്റ്റനൊത്ത കൂട്ടാളിയായി. 19 പന്തിൽ മൂന്നു ഫോറും ഒരു സിക്സുമടക്കം 29 റൺസെടുത്ത് വാൻഡെർ മെർവ് പുറത്താകുമ്പോഴേക്ക് സ്കോർ 204 കടന്നിരുന്നു. എട്ടാം വിക്കറ്റിൽ 30 പന്തിൽ ഇരുവരും ചേർത്തത് 64 റൺസ്.

പത്താമനായി പിന്നീട് ക്രീസിലെത്തിയ ആര്യൻ ദത്ത് അടിച്ചുതകർത്തതോടെ നെതർലാൻഡ്സിന് കടിഞ്ഞാണിടാനാകാതെ ദക്ഷിണാഫ്രിക്ക വിയർത്തു. കേവലം ഒമ്പതു പന്തിൽ മൂന്നു സിക്സടക്കം പുറത്താകാതെ 23 റൺസ് നേടിയ ദത്തും എഡ്വാർഡ്സും ചേർന്ന് ​​അഭേദ്യമായ ഒമ്പതാം വിക്കറ്റിൽ 19 പന്തിൽ അടിച്ചുകൂട്ടിയത് 41 റൺസ്! 69 പന്തിൽ പത്തു ഫോറും ഒരു സിക്സുമടക്കമാണ് എഡ്വാർഡ്സ് 78 റൺ​സിലെത്തിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ലുംഗി എൻഡിഗി, മാർകോ ജാൻസൺ, കാഗിസോ റബാദ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - World cup live Sa Vs Ned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.