മനാമ: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ ബഹ്റൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് യോഗ്യത നേടിയത്. ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ജപ്പാൻ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ബഹ്റൈൻ ഗോൾ മുഖത്തേക്ക് നിരന്തരം ഷോട്ടുകൾ പായിച്ച ജപ്പാൻ 66ാം മിനിറ്റിൽ പരക്കാരനായെത്തിയ മുന്നേറ്റ താരം ഡൈച്ചി കമഡയിലൂടെ ലക്ഷ്യം കണ്ടു. 1-0 എന്ന നിലയിൽ തുടർന്ന മത്സരത്തിന്‍റെ 87ാം മിനിറ്റിൽ ടേക്ക് ഫുസകുബോയിലൂടെ ടീം തങ്ങളുടെ രണ്ടാം ഗോളും മത്സരത്തിലെ പൂർണാധിപത്യവും സ്ഥാപിച്ചു.
കളിയുടനീളം ബഹ്റൈൻ മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ഗോളുകൾ സ്കോർ ചെയ്യാൻ പ്രയാസപ്പെടുകയായിരുന്നു. ഗ്രൂപ് സിയിൽ ആറ് പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ബഹ്റൈൻ.
ഈ മാസം 25ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്തോനേഷ്യയെ അവരുടെ തട്ടകത്തിൽ നേരിടും. ജൂൺ അഞ്ചിന് സൗദിക്കെതിരെയാണ് ഹോം മാച്ച്. തൊട്ടടുത്ത ആഴ്ച ജൂൺ പത്തിന് ചൈനയെ അവരുടെ ഹോം ഗ്രൗണ്ടിലും നേരിടും.
ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ ജപ്പാൻ അപ്രതിരോധ്യമായ ഫോമിലാണ്. ജയത്തോടെ 19 പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇതുവരെ അഞ്ച് മത്സരങ്ങൾ ജയിക്കുകയും ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.