എഫ്.എ കപ്പിൽ ടോട്ടൻഹാമിനെതിരെ ജയം ആഘോഷിക്കുന്ന മിഡിൽസ്ബറോ ടീം
മാഞ്ചസ്റ്റർ: ദിവസങ്ങൾക്ക് മുമ്പ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ അട്ടിമറിച്ച് വരവറിയിച്ച സെക്കൻഡ് ഡിവിഷൻ ക്ലബായ മിഡിൽസ്ബറോയുടെ തേരോട്ടം തുടരുന്നു. എഫ്.എ കപ്പ് അഞ്ചാം റൗണ്ടിൽ കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനെയാണ് ടീം ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്. നേരത്തെ ഷെഫീൽഡിനെ പരിശീലിപ്പിച്ച് അദ്ഭുതങ്ങളുടെ സുൽത്താനായി മാറിയ ക്രിസ് വൈൽഡറുടെ കീഴിലാണ് ഇത്തവണ മിഡിൽസ്ബറോ വലിയ നേട്ടങ്ങൾ ലക്ഷ്യമിടുന്നത്.
പകരക്കാരനായി ഇറങ്ങിയ 19 കാരൻ ജോഷ് കോബേണാണ് ടോട്ടൻഹാമിനെ ഞെട്ടിച്ച് ഗോൾ നേടിയത്. ഇതോടെ 2008നു ശേഷം കപ്പില്ലാതെ മടങ്ങുന്നവരെന്ന അപഖ്യാതി ഇത്തവണയും നിലനിൽക്കുമെന്ന് ഉറപ്പായി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മറ്റൊരു സെക്കൻഡ് ഡിവിഷൻ ക്ലബായ പീറ്റർബറോയെ 2-0ന് തോൽപിച്ചു. യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ച് അതേ നാട്ടുകാരനായ ഒലെക്സാണ്ടർ സിൻചെങ്കോയെ നായകനാക്കിയാണ് സിറ്റി മൈതാനത്തിറങ്ങിയത്. റിയാദ് മെഹ്റസും ജാക് ഗ്രീലിഷുമാണ് സ്കോറർമാർ. ക്രിസ്റ്റൽ പാലസ് 2-1ന് സ്റ്റോക് സിറ്റിയെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.